കൊച്ചി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ഭക്തരെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയതോടെ ജില്ലയിലെ ക്ഷേത്രങ്ങൾ മന്ത്രധ്വനികളാലും പ്രാർത്ഥനാ ഗീതങ്ങളാലും സജീവമായി. പൊതുവേ ഭക്തരുടെ വരവ് കുറവാണ്. 15 പേരെ മാത്രമാണ് കയറ്റി വിടുന്നത്. വഴിപാടുകളൊന്നും സ്വീകരിക്കുന്നില്ല. പ്രസാദവും മിക്കക്ഷേത്രങ്ങളും നൽകുന്നില്ല.
• ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ പുലർച്ചെ പതിവുള്ള ഭക്തജനത്തിരക്ക് ഉണ്ടായില്ല. കുറച്ചു പേർ മാത്രമാണ് ദർശനം നടത്തിയത്. വൈകിട്ടും തിരക്ക് കുറവായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ എത്താത്തതാണ് തിരക്ക് കുറയാൻ കാരണം.
• പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലും കാര്യമായ തിരക്കുണ്ടായില്ല. പ്രതീക്ഷിച്ചതുപോലെ ഭക്തർ എത്തിയില്ലെന്ന് ദേവസ്വം മാനേജർകെ.ആർ.വിദ്യാനാഥ് പറഞ്ഞു. പള്ളുരുത്തി അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഭക്തരെ കയറ്റുന്നതെന്ന് ദേവസ്വം മാനേജർ ജി.ശ്രീരാജ് പറഞ്ഞു.
• ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ 200ൽ താഴെ പേർമാത്രമാണ് ഇന്നലെ ദർശനത്തിനെത്തിയത്. അദ്വൈതാശ്രമത്തിൽ ബലിതർപ്പണവും ഹോമവും ആരംഭിച്ചു. ഗുരുമണ്ഡപത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. വരാന്തയിൽ നിന്നും പ്രാർത്ഥിക്കാം. രാവിലെ ആറ് മുതൽ 11.30വരെയാണ് ബലിർപ്പണമെന്ന് മേൽശാന്തി പി.കെ. ജയന്തൻ പറഞ്ഞു.
• ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയെങ്കിലും ബലിതർപ്പണങ്ങൾ അടുത്ത ആഴ്ചയേ ആരംഭിക്കൂ.
• തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രവും കണ്ണൻകുളങ്ങര ക്ഷേത്രങ്ങളും അണുവിമുക്തമാക്കിയ ശേഷമാണ് തുറന്നത്. പൂർണത്രയീശ ക്ഷേത്രത്തിൽ ഉച്ചവരെ ഏകദേശം 200 പേർ ദർശനത്തിനെത്തി.
• എറണാകുളം ശിവക്ഷേത്രത്തിലും പൊതുവേ തിരക്ക് കുറവായിരുന്നു. വൈകിട്ടും കുറച്ചു പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ചെറായിയിൽ പ്രവേശനം നൽകിയില്ല
• ചെറായി ഗൗരീശ്വരക്ഷേത്രത്തിൽ ഇന്നലെയും ഭക്തജനങ്ങളെ പ്രവേശിപ്പിച്ചില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പള്ളിപ്പുറം പഞ്ചായത്തിലെ ടി.പി.ആർ 16 ശതമാനത്തിൽ കൂടുതലായതിനാലാണ് നിയന്ത്രണമെന്ന് സെക്രട്ടറി മുരുകാനന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |