കൊച്ചി: അനർഹമായി റേഷൻ മുൻഗണനാ പട്ടികയിൽ കടന്നുകൂടിയവർക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ അവസാനിക്കും. ഇത്തരം കാർഡ് കൈവശമുള്ളവർ താലൂക്ക് / സിറ്റി റേഷനിംഗ് ഇൻസ്പെക്ടർക്ക് സത്യവാങ്മൂലവും അപേക്ഷയും സമർപ്പിച്ച് മുൻഗണനേതര വിഭാഗത്തിലേക്ക് സ്വയം മാറണം. ജൂൺ 30ന് ശേഷം പട്ടികയിൽ തുടരുന്ന അനർഹർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
മുൻഗണന പട്ടികയിലെ അനർഹർ
സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാർ, പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യാപകർ, സർവീസ് പെൻഷൻകാർ എന്നിവർ റേഷൻ ഐ.എ.വൈ/ പി.എച്ച്.എച്ച് ആനുകൂല്യങ്ങൾക്ക് അർഹരല്ല.
ആദായനികുതി അടയ്ക്കുന്നവർ, പ്രതിമാസം 25000 രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ, സ്വന്തമായി ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കുമുകളിൽ വിസ്തീർണമുള്ള വീട്/ ഫ്ലാറ്റ് ഉള്ളവർ, നാലുചക്രവാഹനം സ്വന്തമായി ഉള്ളവർ, വിദേശജോലിയിൽ നിന്നൊ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയിൽ നിന്നൊ 25000 രൂപയിലധികം പ്രതിമാസവരുമാനമുള്ളവർ ഉള്ള കുടുംബം എന്നിവരാണ് മുൻഗണനയ്ക്ക് അർഹതയില്ലാത്തവരായി സർക്കാർ കണക്കാക്കുന്നത്.
ഇളവ് ലഭിക്കുന്നവർ
നിലവിൽ മുൻഗണന പട്ടികയിൽ കടന്നുകൂടിയിട്ടുള്ളവരിലെ പാർട്ട് ടൈം ജീവനക്കാർ, താത്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷൻ ആയവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10000 രൂപവരെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ, ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവർഗക്കാർ, ഉപജീവനമാർഗമായി നാലുചക്ര ടാക്സി വാഹനം ഉള്ളവർക്ക് ആനുകൂല്യം തുടർന്നും ലഭിക്കുന്നതാണ്.
5.92 ലക്ഷം അനർഹർ
സംസ്ഥാനത്ത് ഏതാണ്ട് 6 ലക്ഷത്തോളം അനർഹർ മുൻഗണനാപട്ടികയിൽ കടന്നുകൂടിയിട്ടുള്ളതായാണ് സർക്കാരിന്റെ വിലയിരുത്തൽ. അർഹരായ നിരവധി ആളുകൾ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഇത്രയുംപേർ അനർഹമായി ആനൂകൂല്യം പറ്റുന്നത്. അതുകൊണ്ട് അനർഹരെ എത്രയും പെട്ടന്ന് ഒഴിവാക്കി അർഹരായ പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം.
എങ്ങനെ തിരുത്താം
നിയമനടപടികൾക്ക് വിധേയരാകുന്നതിന് മുമ്പ് സ്വയം തിരുത്താൻ താൽപര്യമുള്ളവർക്ക് താലൂക്ക്/ സിറ്റി റേഷനിംഗ് ഓഫീസിൽ നേരിട്ടൊ, ഇ- മെയിൽ മുഖേനയൊ, ഫോൺ മുഖേനയൊ അപേക്ഷ നൽകി തെറ്റ് തിരുത്താം.
അസൽ റേഷൻകാർഡ്, സത്യവാങ് മൂലം, തിരുത്തൽ വരുത്തുന്നതിനുള്ള കാരണം രേഖപ്പെടുത്തിയ അപേക്ഷഫോറം എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ. ഇ-മെയിലിലും ഫോൺ മുഖേനയും അപേക്ഷിക്കുന്നവർ സ്വന്തം ഫോൺ നമ്പരും നൽകണം.
ഭിന്നശേഷിക്കാരെ നിലനിർത്തണം
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ നിന്ന് അനർഹരെ ഒഴിവാക്കുമ്പോൾ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ. ഇതു സംബന്ധിച്ച് മുഖ്യ മന്ത്രിക്ക് കത്ത് നൽകിയതായി ഫെഡറേഷൻ ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു. കിടപ്പ് രോഗികൾക്ക് മുൻഗണനാ ആനുകൂല്യം ഒഴിവായാൽ സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ കിട്ടാതെ വരും. കിടപ്പുരോഗികൾക്ക് ആശുപത്രിയിൽ പോകാൻ എപ്പോഴും പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കാനാകില്ല എന്നതിനാലാണ് പലരുടെയും സഹായത്താൽ കാറു വാങ്ങിയിരിക്കുന്നത്. അതിനാൽ മുൻഗണന മാനദണ്ഡത്തിൽ നിന്ന് വീൽചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |