കൊച്ചി: ലക്ഷ്യം ഖനനമേഖലയോട് ചേർന്നു താമസിക്കുന്നവരുടെ സുരക്ഷയും സംരക്ഷണവും. നീക്കിയിരിപ്പ് 30 കോടിയിലധികം രൂപ. നാളിതുവരെ ചേർന്ന യോഗങ്ങളുടെ എണ്ണം വെറും വട്ടപ്പൂജ്യം ! സംസ്ഥാനത്ത് ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷന്റെ (ഡി.എം.എഫ്) പ്രവർത്തനം നോക്കുകുത്തിയാകുന്നു.
വിവിധ തരത്തിലുള്ള ഖനനത്തെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 2018ലാണ് ഓരോ ജില്ലകളിലും ഡി.എം.എഫ് രൂപീകരിച്ചത്. വിവിധ ജില്ലകളിൽ നിരവധി പരാതികളാണ് കെട്ടിക്കിടക്കുന്നത്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശയും ഇതുവരെ ഫലം കണ്ടില്ല.
1957 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡവലപ്‌മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിലെ 9 ബി വകുപ്പ് പ്രകാരമാണ് ഫൗണ്ടേഷൻ രൂപീകരണം. ജില്ലാ കളക്ടർ അദ്ധ്യക്ഷനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളുമായ ഭരണസമിതിയും അടങ്ങുന്ന ലാഭരഹിത ട്രസ്റ്റായാണ് പ്രവർത്തിക്കേണ്ടത്. എല്ലാ ജില്ലകളിലും ഫൗണ്ടേഷൻ രൂപീകരിച്ചെങ്കിലും മിക്കയിടങ്ങളിലും യോഗം ചേർന്നിട്ടുതന്നെ കാലമേറെയായി.
ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ
ഖനനബാധിത പ്രദേശങ്ങളിൽ വിവിധ പരിഹാരക്ഷേമ പദ്ധതികൾ നടപ്പിലാക്കുക
ഖനനത്തെ തുടർന്നുണ്ടകുന്ന സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങൾ കുറയ്ക്കുക
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക
പ്രവർത്തിക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ക്വാറികളുടെ സുരക്ഷ ഉറപ്പുവരുത്തുക
കിട്ടുന്നുണ്ട് റോയൽറ്റി
ഖനന അനുമതിയുടെ റോയൽറ്റി തുകയിൽ നിന്നാണ് ഫൗണ്ടേഷൻ ഫണ്ട് കണ്ടെത്തുന്നത്. പത്ത് ശതമാനമാണ് ലഭിക്കുക. പ്രധാന ലക്ഷ്യങ്ങൾ കൂടാതെ കുടിവെള്ള വിതരണം, ഖനന മേഖലയിലെ മലിനീകരണ നിയന്ത്രണ നടപടികൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഫണ്ട് ഉപയോഗിക്കാം. ആദ്യ വർഷം 7.75 കോടി രൂപ ലഭിച്ചു. മൂന്നു വർഷം കൊണ്ട് 30 കോടിയിലധികം രൂപയോളം ഇങ്ങിനെ കിട്ടിയിട്ടുണ്ട്.
എറണാകുളം @120
സംസ്ഥാനത്ത് 723 ക്വാറികൾ പ്രവർത്തിക്കുന്നത്തായാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ കണക്കുകൾ. ഇതിൽ ഏറ്റവും കൂടുതൽ എറണാകുളത്താണ്. 120 എണ്ണം. പിന്നിൽ മലപ്പുറവും(113), പാലക്കാടും (76) കണ്ണൂരും (70) ആണ്.
ഫൗണ്ടേഷൻ പുനരുജ്ജീവിപ്പിക്കുന്നതടക്കമുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. പ്രളയവും പിന്നാലെ എത്തിയ കൊവിഡുമാണ് പ്രവർത്തനത്തെ ബാധിച്ചതെന്നാണ് കരുതുന്നത്. തുടർ നടപടികൾ സർക്കാർ വേഗത്തിലാക്കും
മുല്ലക്കര രത്‌നാകരൻ,മുൻ അദ്ധ്യക്ഷൻ,നിയമസഭാ പരിസ്ഥിതി സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |