കൊച്ചി: അതിർത്തികളിൽ പരിശോധന കടുപ്പിച്ചപ്പോൾ അടവ് മാറ്റി ലഹരി മാഫിയ. കൊറിയർ വഴി കച്ചവടം പൊടിപൊടിക്കുന്നു. കുറഞ്ഞ അളവിൽ സിന്തറ്റിക്ക് ഡ്രഗ് മാത്രമാണ് ഇടപാട്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ഡീൽ ഉറപ്പിക്കുന്നത്. കോഴിക്കോടുള്ള സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള മയക്കുമരുന്ന് ഇടപാട് പൊളിക്കാൻ എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്.എല്ലാ സാമൂഹിക മാദ്ധ്യമങ്ങളിലും സജീവമാണെങ്കിലും ഇൻസ്റ്റഗ്രാമിലൂടെയാണ് കൂടുതൽ ഇടപാട്. കച്ചവടക്കാരെ ഇൻസ്റ്റഗ്രാമിൽ നിന്ന് കണ്ടെത്തുക പ്രയാസമാണ്. ഇതാണ് ഇവിടം കേന്ദ്രീകരിക്കാൻ കാരണം.
വേണം സീക്രട്ട് കോഡ്
ലഹരി സംഘങ്ങൾ സജീവമാണെങ്കിലും എളുപ്പം മയക്കുമരുന്ന് കിട്ടില്ല. അതിന് രഹസ്യ കോഡുകൾ നിർബന്ധമാണ്. സീക്രട്ട് കോഡുമായി സമീപിച്ചാൽ കൈയിലുള്ള സിന്തറ്റിക് ലഹരി വസ്തുക്കൾ എന്തെല്ലാമെന്ന് വിവരിക്കും. എം.ഡി.എം.എ, എക്സ്റ്റസിയും മറ്റും അതിന്റെ നിലവാരമനുസരിച്ച് വില പറയും. പിന്നാലെ ഗൂഗിൾ പേ നമ്പർ നൽകും. ഇതിലേക്ക് പണം അയച്ച് ഇതിന്റെ സ്‌ക്രീൻ ഷോട്ട് അയച്ചു നൽകണം. ശേഷം വിലാസവും കോൺടാക്ട് നമ്പറും വില്പനക്കാർ വാങ്ങും.പിന്നാലെ വരുന്ന സന്ദേശം കൊറിയർ അയക്കുന്ന ഏജൻസിയുടെ പേരും ട്രാക്കിംഗ് ഐ.ഡിയും ആയിരിക്കും. ഡെലിവറി ചെയ്യുന്ന സമയം അടക്കം അറിയിക്കും. സിന്തറ്റിക് ലഹരി വൈകാതെ വീടുകളിൽ കൊറിയറായി എത്തുകയും ചെയ്യും.
പിടിക്കാൻ പണിയാണ്
നേരിട്ട് കൈമാറ്റമില്ലാത്തതിനാൽ തന്നെ ലഹരിമരുന്ന് വില്പനക്കാരെ പിടികൂടാൻ എക്‌സൈസിനായാലും പൊലീസിനായാലും ബുദ്ധിമുട്ടാണ്. ചെറിയ അളവിൽ സിന്തറ്റിക് ലഹരിമരുന്ന് അയച്ചു നൽകുന്നതിനാൽ കൊറിയർ ഏജൻസി അധികൃതർക്കും സംശയം തോന്നില്ല.ലഹരിമരുന്ന് കേരളത്തിൽ വലിയ അളവിൽ എത്തിച്ച ശേഷം ഇവ ചെറിയ പാക്കറ്റുകളിലായി കൊറിയറായി വില്പന നടത്തുകയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാജ്യത്തിന് പുറത്ത് നിന്ന് കൊറിയറായി ലഹരി മരുന്ന് എത്തിച്ച കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവയെല്ലാം കൂടിയ അളവിലുള്ളതാണ്. ഇതു ചെറിയ അളവിലുള്ള ലഹരി വില്പനയാണ്.
സൈബർ സെല്ലിന്റെ സഹായത്തോടെ എക്സൈസിന്റെ സ്പെഷ്യൽ ടീം ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. സോഷ്യൽ മീഡിയ വഴിയുള്ള ലഹരി ഇടപാട് ഇല്ലാതാക്കുകയാണ് ലക്ഷ്യം.
എ.ടി.അശോക് കുമാർ,ഡെപ്യൂട്ടി കമ്മിഷൻ എക്സൈസ്,കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |