കോലഞ്ചേരി: കൊവിഡിന്റെ മറവിൽ തട്ടിപ്പുകാർ കളം മാറ്റി. നേരത്തെ മോറട്ടോറിയത്തിന്റെ പേരിലായിരുന്നു തട്ടിപ്പെങ്കിൽ ഇപ്പോൾ വ്യാജ സ്‌കോളർഷിപ്പും, മൊബൈൽ വരിക്കാർക്ക് സമ്മാനം കിട്ടിയെന്ന തരത്തിലാണ് തട്ടിപ്പ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പേരിലാണ് പ്രചരണം. അപേക്ഷിച്ചവരോട് ബാങ്ക് അക്കൗണ്ട് നമ്പറും ഒ.ടി.പിയുമാണ് ഇത്തരം സൈറ്റുകൾ ആവശ്യപ്പെടുന്നത്. അതേസമയം വിദ്യാർത്ഥികൾ കൂട്ടത്തോടെ അക്ഷയ കേന്ദ്രങ്ങളിലെത്തി അപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപയുടെ സ്‌കോളർഷിപ്പാണ് ഓഫർ. വ്യാപാരികൾക്ക് സർക്കാരിന്റെ ധനസഹായം, ദിവസ വേതന തൊഴിലാളികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും മൂന്ന് മാസം 10,000 രൂപ വീതം, ജൻധൻ അക്കൗണ്ട് വഴി 1500 രൂപ, ഒന്നാം ക്ലാസ് മുതൽ 4000 രൂപ സ്‌കോളർ ഷിപ്പ് എന്നിങ്ങനെ പലതാണ് പ്രചാരണം. സർക്കാരിന്റെയും ഐ.ടി മിഷൻ, അക്ഷയ എന്നിവയുടെയും ലോഗോയും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്.
ഡൽഹി കേന്ദ്രമായ സ്വകാര്യ കമ്പനിയുടെ 20 ാം വർഷികത്തിന് സംസ്ഥാനത്തെ വിവിധ നെറ്റ് വർക്കിലുള്ള വരിക്കാരിൽ ഒരാൾക്ക്1.3 ലക്ഷം രൂപയും, നാല് ഗ്രാം മോതിരവും സമ്മാനമായി ലഭിച്ചെന്നും അത് വീട്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായി കൂപ്പൺ അയച്ചാണ് അടുത്ത തട്ടിപ്പ്. വരിക്കാരുടെ അഡ്രസിൽ എത്തുന്ന സ്ക്രാച്ച് ആൻഡ്വിൻ കൂപ്പൺ വഴിയാണ് കാർ ലഭിച്ചതായി പറയുന്നത്. അതോടൊപ്പം ലഭിച്ച അപേക്ഷയിൽ ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങൾ അടക്കം കൊടുക്കാനും പറയുന്നുണ്ട്. കാർ എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ വെച്ച് കൈമാറുമെന്നും കാർ കൈമാെറ്റം ചെയ്യുന്ന രേഖകൾ ശരിയാക്കുന്നതിന് 10000 രൂപ അവർ പറയുന്ന അക്കൗണ്ടിലേക്ക് അയ്യക്കണമെന്നുമാണ് അഭ്യർത്ഥന. കാർ കിട്ടുമെന്നോർത്ത് പണം നൽകിയാൽ പോകുമെന്നുറപ്പ്. ദില്ലി കേന്ദ്രമായ സ്വകാര്യ സ്ഥാപനത്തിന്റെ പേരിലാണ് കത്ത്. കൊവിഡ് കാലത്ത് വെറുതെ ഇരിക്കുന്നവർ സംഗതി സത്യമെന്നോർത്ത് പണം നിക്ഷേപിച്ച് നഷ്ടപ്പെടുന്നവരും നിരവധിയാണ്. ഉത്തരവാദത്തപ്പെട്ട ഒരു സ്ഥാപനത്തിൽ നിന്നും ഇത്തരത്തിൽ അക്കൗണ്ട് നമ്പർ ചോദിക്കില്ലെന്നും, ഫോണിലോ, നേരിട്ടോ വ്യക്തമായി അറിയാത്ത ആരു ചോദിച്ചാലും അക്കൗണ്ട് നമ്പർ, ഒ.ടി.പി മറ്റു ബാങ്ക് വിവരങ്ങൾ കൊടുക്കരുതെന്നുമാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.
തട്ടിപ്പിൽ വീർപ്പ്മുട്ടി അക്ഷയ കേന്ദ്രങ്ങൾ
സ്‌കോളർഷിപ്പ് പ്രചാരണം വിശ്വസിച്ച് ആളുകൾ കൂട്ടത്തോടെ അക്ഷയ കേന്ദ്രങ്ങളിലേക്കെത്തുന്നത് ജീവനക്കാരെ വലക്കുകയാണ്. ഇത്തരം സഹായ പദ്ധതികളില്ലെന്ന് അക്ഷയ അധികൃതർ വ്യക്തമാക്കിയിട്ടും ബോധ്യമാകാതെ പലയിടത്തും വാക്ക് തർക്കവുമുണ്ടായി. വിദ്യാർത്ഥികൾ നിരവധി എത്തിയതോടെ ഐ.ടി മിഷനും അക്ഷയ ഓഫീസും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. അക്ഷയ വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ സംസ്ഥാന, ജില്ല ഓഫീസുകൾ മുഖേന പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസിൽ നിന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |