കൊച്ചി: വൈദ്യുത വാഹനക്കാർക്ക് ആശ്വാസമായി കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. അനർട്ടിന്റെ (ഏജൻസി ഫോർ നോൺ കൺവൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജി) നേതൃത്വത്തിൽ കൊച്ചി മെട്രോയും ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
ആലുവ മുതൽ പേട്ട വരെ 22 സ്റ്റേഷനുകളും നിർമാണം നടക്കുന്ന വടക്കേക്കോട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള മൂന്നു സ്റ്റേഷനുകളുമടക്കം കൊച്ചി മെട്രോയിൽ 25 സ്റ്റേഷനുളാണുള്ളത്. ഇതിൽ 20-22 സ്റ്റേഷനുകളിൽ ചാർജിംഗ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടം നാലിടത്താണ്. രണ്ട് ആഴ്ചയ്ക്കുള്ളിൽ സർവേ പൂർത്തിയാകും. ശേഷം കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറുകളുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ സ്റ്റേഷനുകൾ ആരംഭിക്കും. ഡിമാൻഡ് അനുസരിച്ചാകും ബാക്കി മെട്രോ സ്റ്റേഷനുകളിലും ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും.
അടിസ്ഥാന സൗകര്യങ്ങൾ കൊച്ചി മെട്രോ നൽകും. മെഷീനുകൾ സ്ഥാപിക്കുന്നതും മറ്റ് പ്രവർത്തനങ്ങളും അനർട്ട് നിർവഹിക്കും.സ്ഥലവാടകയായി കൊച്ചി മെട്രോയ്ക്ക് അനർട്ട് യൂണീറ്റിന് 70 പൈസ വീതം നൽകും. 60 കിലോ വാട്ട് വീതമുള്ള സി.സി.എസ് (കംബൈൻഡ് ചാർജിംഗ് സിസ്റ്റം), ഷാഡമോ, 22 കിലോ വാട്ടുള്ള ടൈപ്പ് ടു എ.സി ചാർജറുകളുള്ള 142 കിലോ വാട്ടിന്റെ മെഷീനുകളാണ് സ്ഥാപിക്കുക.
20-22 സ്റ്റേഷനുകളിൽ ചാർജിംഗ് ആരംഭിക്കും
ഒരുചാർജിംഗ് മെഷീന് 30 ലക്ഷം രൂപ ചെലവ്
ട്രാൻസ്‌ഫോർമർ ആവശ്യമായി വന്നാൽ അതിന് 4 ലക്ഷം രൂപ
മറ്റ് ചെലവുകൾ അടക്കം 40 ലക്ഷം രൂപ
വാഹന ഉടമകൾക്ക് സഹായകം
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ കുറവായതിനാൽ ഒരു മിച്ച് എല്ലാ മെട്രോ സ്റ്റേഷനുകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചാൽ അതു വലിയ നഷ്ടം ഉണ്ടാക്കും. സ്ഥലപരിമിതി നേരിട്ട സാഹചര്യത്തിലാണ് കൊച്ചി മെട്രോ പുതിയ ആശയവുമായി എത്തിയത്.
ജെ. മനോഹർ,ഇ മൊബിലിറ്റി സെൽ ഹെഡ്,അനർട്ട്
ലോക്കഴിച്ച് മെട്രോ
ഇന്നുമുതൽ ഓടിത്തുടങ്ങും
53 ദിവസത്തെ ഇടവേളക്ക് ശേഷം മെട്രോ ട്രെയിൻ സർവീസുകൾ ഇന്ന് പുനരാരംഭിക്കും. കൊവിഡ് മാർഗനിർദേശങ്ങൾ കർശനമാണ്. ആദ്യ ഘട്ടത്തിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സർവീസുകൾ. തിരക്കേറിയ സമയങ്ങളിൽ പത്ത് മിനിറ്റും, അല്ലാത്തപ്പോൾ 15 മിനിറ്റും ഇടവിട്ട് സർവീസ് ഉണ്ടാകും. യാത്രക്കാർ കുറയുന്നതിനും കൂടുന്നതിനും അനുസരിച്ച് ഇടവേളകളിൽ വ്യത്യാസമുണ്ടാകും.
ട്രെയിനുകളിലെ താപനില 26 ഡിഗ്രിയിൽ നിലനിർത്തും. ഒന്നിടവിട്ട സീറ്റുകളിലാണ് യാത്രക്കാർ ഇരിക്കേണ്ടത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയിലാണ് സർവീസുകൾ വീണ്ടും നിർത്തിയത്. ലോക്ക്ഡൗൺ ഇളവുകൾ ജൂൺ അവസാനം നിലവിൽ വന്നെങ്കിലും ശുചീകരണപ്രവർത്തനങ്ങൾ ഒരുക്കേണ്ടതിനാലാണ് സർവീസ് തുടങ്ങാൻ വൈകിയത്.
സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് യാത്രക്കാരുടെ താപനില പരിശോധിക്കും. പ്രധാന സ്റ്റേഷനുകളിൽ തെർമൽ കാമറകളും സ്ഥാപിച്ചു. സാമൂഹ്യഅകലം ഉറപ്പാക്കുന്നതിന് ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോം എന്നിവിടങ്ങളിലും ട്രെയിൻ സീറ്റുകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓരോ യാത്രയുടെ അവസാനവും ട്രെയിനുകളിൽ അണുനശീകരണം നടത്തും. സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സി.സി.ടി.വി നിരീക്ഷണവുമുണ്ട്.
യാത്രക്കാർക്കുള്ള നിർദേശങ്ങൾ
• മാസ്‌ക് നിർബന്ധം
• സാനിറ്റൈസറുകൾ ഉപയോഗിക്കണം
• സ്മാർട്ട് കാർഡ് പരമാവധി ഉപയോഗിക്കണം
• ഫോണിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |