കൊച്ചി: കൊവിഡ് തരംഗത്തിൽ ജീവിതം വഴിമുട്ടിയ ടാക്സി ഡ്രൈവർക്ക് ആശ്രയമായത് പാവ കരടികൾ. അനിശ്ചിതമായി നീളുന്ന ലോക്ക് ഡൗണിൽ തൊഴിലും വരുമാനവും ഇല്ലാതായതോടെ മൂന്നുകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം പോറ്റാനാണ് നൗഷാദ് (41) വർണകരടികളുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ടാക്സി കാർ ഓടിച്ചാണ് നൗഷാദും കുടുംബവും കഴിഞ്ഞിരുന്നത്. ലോക്ക് ഡൗണിൽ വാഹനത്തിന് ഓട്ടം ഇല്ലാതായതോടെ കുടുംബം പ്രതിസന്ധിയിലായി. കലൂർ എളമക്കരയിലെ വാടകവീട്ടിലാണ് താമസം. വീട്ടുവാടക മാത്രം മാസം 8000 രൂപ വേണം. ഭാര്യയും 10, 7, 3 ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ നിത്യചെലവുകളും നടക്കണം. ആകെയുള്ള വരുമാനം ലോക്ക് ഡൗണിൽ പൂർണമായും ഇല്ലാതായതോടെ രണ്ടുമാസത്തെ വീട്ടുവാടകയും മുടങ്ങി.
ഇപ്പോൾ എല്ലാദിവസും രാവിലെ ടാക്സി കാറിൽ പാവകളുമായി പട്ടണത്തിലെ ഏതെങ്കിലുമൊരു മരത്തണലിൽ കൂടുകൂട്ടും. കാറിനുചുറ്റും പാവകൾ നിരത്തിവച്ചിരിക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്. ഒരുപാടുപേർ വഴിവക്കിലെ വർണക്കാഴ്ചകണ്ട് വാഹനം നിറുത്തി പാവയുടെ വില ചോദിക്കുമെങ്കിലും വാങ്ങുന്നവർ വിരളമാണ്. ഓരോ വാഹനവും അടുത്തുവന്ന് നിൽക്കുമ്പോൾ നൗഷാദിന്റെ ഉള്ളിൽ പ്രതീക്ഷയുടെ പൂത്തിരികത്തും. 200 മുതൽ 800 രൂപയുടെ വരെ പാവകളുണ്ട്. ഏത് എടുത്താലും ആളുകൾ വിലപേശും. ഇടയ്ക്കൊക്കെ ഓരോ കച്ചവടം നടക്കും. പക്ഷേ ചോദിക്കുന്ന വില കിട്ടാറില്ല. അതുകൊണ്ടുതന്നെ കച്ചവടം പലപ്പോഴും നഷ്ടത്തിലാണ്. എങ്കിലും വൈകിട്ട് വെറും കൈയോടെ വീട്ടിൽ ചെന്നുകയറുന്ന കാര്യം ഓർക്കുമ്പോൾ കിട്ടുന്നവിലയ്ക്ക് വിൽക്കാൻ നിർബന്ധിതനാവുകയാണെന്ന് നൗഷാദ് പറഞ്ഞു.
മലപ്പുറം സ്വദേശിയായ നൗഷാദ് 28 വർഷം മുമ്പാണ് കൊച്ചിയിൽ എത്തിയത്. ആദ്യംചെയ്ത തൊഴിലും പാതയോരത്തെ പാവക്കച്ചവടം ആയിരുന്നു. പിന്നീടാണ് ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞത്. അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ പച്ചപിടിച്ചുവരുമ്പോഴാണ് കൊവിഡിന്റെ വരവ്. മക്കളുടെ വിദ്യാഭ്യാസം, ഭാവി തുടങ്ങിയ കാര്യങ്ങളിൽ ഇനി എന്തെന്ന ആശങ്ക നൗഷാദിനുമുണ്ട്. വർണകാഴ്ചകണ്ട് വിലചോദിക്കുന്നവർ അല്പമൊന്ന് മനസുവച്ചാൽ ഒരു കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടുപോകും. അതോടൊപ്പം പലർക്കും ഇതൊരു മാതൃകയുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |