കൊച്ചി: ജില്ലാ ലൈബ്രറി കൗൺസിൽ 500 ലൈബ്രറികളിലൂടെ നടപ്പിലാക്കുന്ന 'വീട്ടുമുറ്റത്ത് പുസ്തകം' പദ്ധതി ആരംഭിച്ചു. പി. കേശവദേവിന്റെ ഓർമ്മദിനമായ വ്യാഴാഴ്ച ആരംഭിച്ച് ബഷീർ ദിനമായ ജൂലായ് അഞ്ചു വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ 25000 വീടുകളിൽ ലൈബ്രറി പ്രവർത്തകർ വിദ്യാർത്ഥികൾക്കായി പുസ്തകങ്ങളുമായി എത്തും. ഇതിലൂടെ ഒരു ലക്ഷം പുസ്തകങ്ങൾ വീടുകളിൽ എത്തും.അടുത്ത ഒരു വർഷം 12 ലക്ഷം പുസ്തകം വീടുകളിൽ എത്തിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ വായനാശീലം കുറയുന്നു എന്ന വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. സെന്റ് തെരേസാസ് സ്കൂളിലെ വിദ്യാർഥിനികളായ സമീറ, ശ്രേയ, നേഹ എന്നീ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി പ്രൊഫ. എം .കെ സാനു ഉദ്ഘാടനം നിർവഹിച്ചു.
ഓൺലൈനായി ചേർന്ന ചടങ്ങിൽ പ്രസിഡന്റ് പി .കെ . സോമൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡോ. കെ .വി. കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. ആർ. രാജേഷ് എന്നിവർ സംസാരിച്ചു. അൻവിൻ കെടാമംഗലത്തിന്റെ അക്ഷരഗാനവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |