കൊച്ചി: കായലിനു മുകളിൽ റെയിൽവേ പാലം നിർമിക്കുന്നതിനായി പണിത താത്കാലിക ബണ്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക യോഗം ചേരും. എറണാകുളത്ത് മന്ത്രി പി.രാജീവിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന യോഗത്തിൽ കളക്ടർക്കും ഇറിഗേഷൻ വകുപ്പിനും പുറമേ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. 15.6 ലക്ഷം ക്യുബിക് മീറ്റർ മണലും ചെളിയും നീക്കം ചെയ്യാൻ 24.3 കോടി രൂപ ചെലവ് വരുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇറിഗേഷൻ വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
റെയിൽവേ തൂണുകളുടെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരം (വടുതല ഡോൺബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെ)വരെ എക്കലും മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടി സുഗമമായ വെള്ളമൊഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്. റെയിൽവേയുടെ ഇരുപതോളം തൂണുകൾക്കിടയിലൂടെയുള്ള പത്തൊൻപത് ഗ്യാപ്പുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് മത്സ്യ ബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും കടന്നുപോകാൻ സാധിക്കൂ. തടസം നീക്കിയില്ലെങ്കിൽ ഇനി ഒഴുകിവരുന്ന മാലിന്യങ്ങളും അടിഞ്ഞുകൂടി സ്ഥിതി ഗുരുതരമാകും.
ഇറിഗേഷൻ വകുപ്പിന്റെ ശുപാർശകൾ
1. ചെളി മാറ്റുന്നതിന് സമീപ ദ്വീപുകളിൽ സ്ഥലം കണ്ടെത്തണം
2. കണ്ടെയ്നർ ടെർമിനൽ നടത്തിപ്പുകാരായ ഡി.പി വേൾഡ്, റെയിൽപാത നിർമാണം കരാറെടുത്ത അഫ്കോൺസ് കമ്പനി എന്നിവരെയും മാലിന്യനീക്കം പദ്ധതിയുടെ ഭാഗമാക്കണം.
ഹൈക്കോടതി അറിയിച്ചത്
1) മണ്ണും ചെളിയും എങ്ങനെ നീക്കുമെന്ന് സർക്കാർ അറിയിക്കണം
2) ബണ്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓപ്പറേഷൻ ബ്രേക്ക്ത്രൂ ടീം കൂടുതൽ പരിശോധന നടത്തണം
3) ബണ്ട് നീക്കാൻ എത്ര തുക ചെലവ് വരുമെന്ന് അറിയിക്കണം.
4) ഇറിഗേഷൻ വകുപ്പിന്റെ നിർദേശങ്ങൾ പഠിച്ച് എന്തെങ്കിലും പരിഹാര മാർഗം നിർദേശിക്കാനുണ്ടോ എന്ന് സതേൺ റെയിൽവേ അറിയിക്കണം.
5) ബണ്ട് നിർമിച്ച അഫ്‌കോൺസ് കമ്പനിയുടെ വിലാസം ലഭ്യമാക്കണം.
നിർമാണ കമ്പനിയുടെ വാഗ്ദാനം
താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുമെന്ന് അഫ്കോൺസ് നേരത്തെ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു.
ബണ്ട് നിർമിച്ചത്
പൈൽ ചെയ്ത് വലിയ ഇരുമ്പു പൈപ്പുകളിൽ കോൺക്രീറ്റ് നിറച്ച് തമ്മിൽ ബന്ധിപ്പിച്ചു. അതിനിടയിൽ ചെങ്കല്ല് ഇട്ട് പൊക്കി. പിന്നീട് ഇരുഭാഗത്തും കവുങ്ങിന്റെയും തെങ്ങിന്റെയും മുട്ടികൾ നാട്ടി. ചെങ്കല്ലിനൊപ്പം കോൺക്രീറ്റ് മാലിന്യവും ബണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.
മത്സ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ
മത്സ്യ ബന്ധനം പറ്റുന്നില്ല. ഞങ്ങളുടെ ഉപജീവനമാർഗം തകർക്കുന്ന പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണം.
ബിജു, മത്സ്യത്തൊഴിലാളി.
നഗരത്തെ മൊത്തത്തിൽ വെള്ളത്തിലാക്കുന്ന പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുകയാണ് വേണ്ടത്. പഠനങ്ങളും റിപ്പോർട്ടുകളുമായി വിഷയം നീട്ടിക്കൊണ്ട് പോകാനാകില്ല. സന്തോഷ് ജേക്കബ്, സോഷ്യൽ വെൽഫെയർ ആക്ഷൻ സൊസൈറ്റി
15.6 ലക്ഷം ക്യുബിക് മീറ്റർ മണലും ചെളിയും നീക്കാൻ
24.3 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |