#വെള്ളപ്പൊക്ക നിവാരണത്തിന് 130 കോടി രൂപ
#ജൂലായ് 31 ന് ഒന്നാംഘട്ടം പൂർത്തിയാകും
#സമാന്തര പദ്ധതികളുമായി ഏകോപനം
#26 മേഖലകളിൽ വെള്ളപ്പൊക്ക നിവാരണ പ്രവർത്തികൾ
നെടുമ്പാശേരി: തീവ്രമഴക്കാലം അടുത്തുവരാനിരിക്കെ കൊച്ചി വിമാനത്താവളത്തിൽ 130 കോടി രൂപ ചെലവിൽ സംയോജിത വെള്ളപ്പൊക്ക നിവാരണ പദ്ധതി 'ഓപ്പറേഷൻ പ്രവാഹ് ' നടപ്പിലാക്കും. നിലവിലുള്ള പദ്ധതികൾ ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും പദ്ധതികളുമായി സംയോജിപ്പിച്ചാണ് ഓപ്പറേഷൻ പ്രവാഹ് നടപ്പിലാക്കുന്നതെന്ന് അവലോകന യോഗത്തിന് ശേഷം സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് അറിയിച്ചു.
പദ്ധതിയുടെ ഒന്നാംഘട്ടം ജൂലായ് 31 ന് പൂർത്തിയാകും. വിമാനത്താവളത്തിന്റെ പരിസരത്തെ 26 സ്ഥാലങ്ങളിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രളയജലം വിമാനത്താവളത്തേയും പരിസരപ്രദേശങ്ങളും മുക്കാതിരിക്കാൻ പണികഴിപ്പിച്ച ഡൈവേർഷൻ കനാലിന്റെ പുനരുദ്ധാരണം അവസാന ഘട്ടത്തിലാണ്. അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് ഡൈവേർഷൻ കനാൽ പുനരുദ്ധരിക്കുന്നത്. റൺവേയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാനകളെ യോജിപ്പിച്ചുകൊണ്ടുള്ള പമ്പിംഗ് സംവിധാനവും പ്രവർത്തന സജ്ജമായിട്ടുണ്ട്. ഓഗസ്റ്റിന് മുമ്പ് വെള്ളപ്പൊക്ക നിവാരണപദ്ധതി പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശത്തെത്തുടർന്ന് പ്രത്യേക അവലോകന യോഗം വിളിച്ചുചേർത്തത്.
സാധാരണമഴക്കാലത്ത് പെയ്ത്ത് വെള്ളം വിമാനത്താവള പരിസരമേഖലകളിൽ നിന്ന് ചെങ്ങൽതോടുവഴി പെരിയാറിലേയ്ക്ക് ഒഴുകുന്ന വിധമാണ് ഇവിടുത്തെ ഭൗമഘടന. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഒഴുക്ക് തിരിച്ചാകുന്നു. തിരിച്ചൊഴുകുന്ന വെള്ളത്തെ ഈ പ്രദേശങ്ങൾക്ക് ഉൾക്കൊള്ളാനാവില്ല. ഇതൊഴിവാക്കാനാണ് സിയാൽ വിമാനത്താവളത്തിന്റെ തെക്കുവശത്തുകൂടി ഡൈവേർഷൻ കനാൽ പണികഴിപ്പിച്ചത്. രണ്ടാംഘട്ടത്തിൽ ചെങ്ങൽതോട് ആരംഭിക്കുന്നിടത്ത് 20.40 കോടി രൂപ ചെലവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുമെന്നും സിയാൽ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |