കൊച്ചി: സംസ്ഥാനത്ത് പഴകിയ മത്സ്യത്തിന്റെ വില്പന കഴിഞ്ഞ വർഷത്തേക്കാളും കുറഞ്ഞതായി ഭക്ഷ്യസുരക്ഷാ വിഭാഗം. ലോക്ക്ഡൗൺ മുന്നിൽക്കണ്ട് കച്ചവടക്കാർ മത്സ്യം പൂഴ്ത്തിവയ്ക്കാതെ വിറ്റതും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതും ഇതിന് കാരണങ്ങളാണ്.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോക്ക്ഡൗണിൽ കച്ചവടം കുറയും എന്ന് മനസിലാക്കിയതിനാലാണ് മത്സ്യം വിറ്റു തീർത്തത്.
ചീയാതിരിക്കാൻ രാസവസ്തുക്കൾ ചേർത്ത് എത്തിക്കുന്ന മത്സ്യത്തിന്റെ വരവും കുറഞ്ഞിട്ടുണ്ട്. ആന്ധ്രപ്രദേശ്, മംഗലാപുരം, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നുമാണ് ഇത്തരത്തിലുള്ള മത്സ്യങ്ങൾ കൂടുതലായും എത്തുന്നത്. പരിശോധന കർക്കശമാക്കിയത് ഇതിന് വിഘാതമായിട്ടുണ്ട്.
കേരളത്തിൽ മത്സ്യബന്ധന മേഖലയിൽ പൊതുവേ ഇപ്പോൾ മത്സ്യലഭ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ പുറത്തുനിന്ന് വലിയ തോതിൽ വരുത്തേണ്ട ആവശ്യകതയുമില്ല.
മീനുകൾ കേടാകാതിരിക്കാൻ അമോണിയ, ഫോർമാലിൻ എന്നിവയാണ് വ്യാപകമായി ചേർക്കാറുള്ളത്. ഇത് കഴിക്കുന്നതുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
ഏപ്രിൽ മുതൽ പിടിച്ചെടുത്ത മത്സ്യം
നടത്തിയ പരിശോധന-624
പഴകീയ മീൻ-500 കിലോ
കഴിഞ്ഞ വർഷത്തെ കണക്ക് (ഏപ്രിൽ- സെപ്തംബർ) - 201 ടൺ
നടത്തിയ പരിശോധന- 3000ൽ അധികം
ആരോഗ്യത്തിന് ഹാനികരം
മത്സ്യം ദീർഘനാൾ കേടാകാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഫോർമാലിനും അമോണിയയും. ഇത് ആരോഗ്യത്തിന് സുരക്ഷിതമല്ല. അമോണിയ ഐസിലാണ് ചേർക്കുന്നത്. ഐസ് ഉരുകിപ്പിക്കുന്നത് വൈകിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. മോർച്ചറിയിൽ മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. ഇതിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ഇവ കാൻസർ, വൃക്ക, ഉദര രോഗങ്ങൾക്ക് കാരണമാകും.
സാഗരറാണി സജീവം
പഴകിയ മത്സ്യങ്ങൾ പിടികൂടുന്നതിനായി സംസ്ഥാനത്ത് വ്യാപകമായി സാഗരറാണിയുടെയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇത്തവണ രാസവസ്തുക്കൾ അടങ്ങിയ മീനുകളുടെ 30 സാമ്പിളുകൾ മാത്രമേ ശേഖരിച്ചിട്ടുള്ളൂ. ചെക്ക് പോസ്റ്റുകൾ വഴി എത്തുന്ന മത്സ്യം പിടികൂടാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
എ.ആർ.അജയകുമാർ, ഭക്ഷ്യസുരക്ഷ കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |