കൊച്ചി: ചൊവ്വയും ബുധനും പറവൂർ സ്വദേശി ഷിബുവിന് നിന്ന് തിരിയാൻ സമയം കിട്ടാത്ത ദിവസങ്ങളായിരുന്നു. പ്രദേശമാകെ സിനിമാ പോസ്റ്റർ ഒട്ടിക്കാനുള്ള സൈക്കിളിലെ പാച്ചിൽ. 15 വയസ് മുതൽ തുടങ്ങിയതാണിത്. സിനിമയുടെ തണലിൽ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന ഷിബു മാസങ്ങളായി തൊഴിലില്ലാതെ വീട്ടിലിരിപ്പാണ്. പ്രായം അമ്പത് പിന്നിടുമ്പോൾ സാമ്പത്തിക പ്രതിസന്ധി ഹൗസ് ഫുള്ളായി ഓടുന്നു. തിയേറ്ററുകൾ അടച്ചിട്ടതോടെ ജീവിതം വഴിമുട്ടിയ പതിനായിരങ്ങളിൽ ഒരാളാണ് ഷിബു. ഇവർക്ക് അറിയേണ്ടത് ഒന്നുമാത്രം. തീയേറ്രറുകൾ ഇനിയെന്ന് തുറക്കും.
സ്ക്രീനിൽ സങ്കടം
തിയേറ്ററുകൾ അടഞ്ഞതോടെ മാസങ്ങളായി വരുമാനമില്ലാത്ത നിലയിലാണ് തിയേറ്റർ ജീവനക്കാർ. ചില ഉടമകൾ കഴിവനുസരിച്ച് ചെറിയ സഹായങ്ങൾ നൽകുന്നുണ്ട്. ബോണസും ഇത്തവണ നഷ്ടപ്പെട്ടു. അടുത്ത ഓണക്കാലവും ഇതേ അവസ്ഥ തന്നെയാകുമോയെന്ന ആധിയാണ് ഇവർക്ക്. മാനേജർ, ചീഫ് ഓപ്പറേറ്റർ, ബുക്കിംഗ് ക്ലാർക്ക് , ടിക്കറ്റ് നൽകുന്നവർ, ടിക്കറ്റ് പരിശോധകർ എന്നിങ്ങനെ ഒരു തിയേറ്ററിൽ 12 ഓളം ജീവനക്കാർ ശരാശരിയുണ്ടാകും. കാന്റീൻ ജീവനക്കാർ, സെക്യൂരിറ്റിക്കാർ, പോസ്റ്റർ, ബാനർ, ബോർഡുകൾ എന്നിവ പ്രദർശിപ്പിക്കുന്ന ജോലികൾ നിർവഹിക്കുന്നവർ തുടങ്ങി പത്തോളം പേർ വേറെയുമുണ്ട്. സിനിമകൾ തിയേറ്ററുകളിൽ ലഭ്യമാക്കുന്നതിൽ പ്രതിനിധികളായി പ്രവർത്തിക്കുന്ന ഫിലിം റെപ്രസെന്റേറ്റീവ്മാരും തൊഴിൽരഹിതരാണ്.
ഉടമകളും ദുരിതത്തിൽ
കോടികൾ മുടക്കി നവീകരിച്ച തിയേറ്ററുകൾ അടച്ചിടുമ്പോഴുള്ള നഷ്ടം വളരെ വലുതാണ്. ആധുനിക പ്രൊജക്ടർ, ഡോൾബി ശബ്ദസംവിധാനമെല്ലാം കേടുപാട് ഒഴിവാക്കാൻ ആഴ്ചയിൽ രണ്ട് ദിവസം 15 മിനിറ്റ് പ്രവർത്തിപ്പിക്കും. ഇതിന് ഒരു ചെറിയ കൂലി ഓപ്പറേറ്റർക്ക് കിട്ടും. പല തീയേറ്ററുകളിലും സീറ്റുകൾ പൂപ്പൽ ബാധിച്ചും തുരുമ്പെടുത്തും നശിക്കുകയാണ്. പൊതുവേ മാന്ദ്യം ബാധിച്ച തിയേറ്റർ വ്യവസായം പതിയെ വീണ്ടും ഉണർന്നുതുടങ്ങിയത് രണ്ട് വർഷം മുമ്പാണ്. എന്നാൽ പൊടുന്നനെ അവതരിച്ച കൊവിഡ് എല്ലാ പ്രതീക്ഷകളും തകർക്കുകയായിരുന്നു. വലിയൊരുവിഭാഗം തിയേറ്റർ ഉടമകളും പാരമ്പര്യമായി ഈ രംഗത്തു തുടരുന്നവരാണ്. പലർക്കും ഇതു മാത്രമാണ് വരുമാനമാർഗം. സിനിമാ മേഖലയോടുള്ള കമ്പം കൊണ്ടാണ് നഷ്ടം സഹിച്ചും ഈ രംഗം വിടാതെ കുറേപ്പേർ തുടരുന്നത്.
കറണ്ട്ബില്ല് 50 ശതമാനം കുറച്ചതും വായ്പ അടവിന് ഇളവ് നൽകിയതും മേഖലയ്ക്ക് താങ്ങായിട്ടുണ്ട്. എന്നാലും തിയേറ്രർ തുറക്കുന്നത് നീണ്ടുപോകുന്നത് പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ വാശിപിടിച്ചിട്ട് കാര്യമില്ല. 50 ശതമാനം പേരെ ഉൾക്കൊള്ളിച്ച് സിനിമാ പ്രദർശനത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
പോൾ വി.ജോസഫ്
പ്രസിഡന്റ്
ഫിലിം എക്സിബിറ്രേഴ്സ്
അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |