പൊതുശ്മശാനമില്ലാതെ വലഞ്ഞ് വരാപ്പുഴ നിവാസികൾ
കൊച്ചി: വരാപ്പുഴ പഞ്ചായത്തിൽ പൊതു ശ്മശാനമില്ലാത്തത് പ്രദേശവാസികളെ വലയ്ക്കുന്നു. ഉറ്റവരുടെ മൃതദേഹങ്ങളുമായി കിലോമീറ്ററുകൾക്കപ്പുറത്തുള്ള ശ്മശാനങ്ങൾ തേടി അലയണം. കൊവിഡ് കാലത്താണ് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് നേരിട്ടത്. പഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടത്തെ പഴക്കമുണ്ട്. പഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്നാണ് ചട്ടവും. രണ്ടു തവണ പഞ്ചായത്ത് സ്ഥലം കണ്ടെത്തി നിർമാണ പ്രവർത്തനങ്ങൾക്ക് പദ്ധതി തയാറാക്കിയതാണ് എന്നാൽ പ്രദേശവാസികളുടെ എതിർപ്പ് മൂലം അത് മുടങ്ങി. പിന്നീട് സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടായതുമില്ല. ഗൗഡസാരസ്വതർക്കും കുഡുംബി സമുദായത്തിനും പഞ്ചായത്തിൽ പ്രത്യേകം ശ്മശാനങ്ങളുണ്ട്. ഇവിടെ മറ്റുള്ളവരുടെ സംസ്‌കാരം അനുവദിക്കാറില്ല.
ചിറയ്ക്കകത്ത് എസ്.എൻ.ഡി.പി വരാപ്പുഴ ശാഖ ഒരു ശ്മശാനം നിർമിച്ചിട്ട് കാലങ്ങളായെങ്കിലും ഇതിന് പ്രവർത്തനാനുമതി ലഭ്യമായിട്ടുമില്ല. ഇത് പൊതുശ്മശാനമാക്കാൻ ശാഖ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
ജനവാസ കേന്ദ്രത്തിൽ നിന്ന് 25 മീറ്റർ മാറി വേണം ശ്മശാനം എന്നായിരുന്നു നിർമാണവേളയിലെ ചട്ടം. അന്ന് ഇതിനടുത്ത് ഒരു വീട് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ചട്ടത്തിൽ മാറ്റം വന്നു. 25 മീറ്ററെന്നുള്ളത് 50 ആയി. വി.ഡി.സതീശൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ പ്രശ്‌നത്തിൽ ഇടപ്പട്ടെങ്കിലും പരിഹാരമായില്ല.
വരാപ്പുഴയിലുള്ളവർ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത്
ചേരാനെല്ലൂർ (8 കി.മീ )
തോന്ന്യകാവ് ( 12 കി.മീ)
ആലങ്ങാട് ( 12 കി.മീ)
16 വാർഡുകളിലും സ്ഥലം അന്വേഷിച്ചെങ്കിലും പ്രദേശവാസികളുടെ എതിർപ്പ് ശക്തമായിരുന്നു. കരയിൽ സംസ്‌കാരം സാധിക്കുന്നില്ലെങ്കിൽ വള്ളങ്ങളിലോ ബോട്ടുകളിലോവച്ച് കായലിന്റെയോ പുഴയുടെയോ നടുവിൽ സംസ്‌കാരം നടത്തുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കുന്നത് സംബന്ധിച്ചും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.
കൊച്ചുറാണി ജോസഫ്,
പഞ്ചായത്ത് പ്രസിഡന്റ്, വരാപ്പുഴ.
പൊതുശ്മശാനം അടിയന്തരമായി സ്ഥാപിക്കണം. ശ്മശാനമില്ലാത്തത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കെ.പി.സുരേന്ദ്രൻ,
വരാപ്പുഴ എസ്.എൻ.ഡി.പി ശാഖാ മുൻ സെക്രട്ടറി.
ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ഒരു പഞ്ചായത്തിൽ ഒരു പൊതുശ്മശാനം എന്ന ആവശ്യമുന്നയിച്ച് ഇനിയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പ്രകാശൻ തുണ്ടത്തുംകടവ്,
ഹിന്ദു ഐക്യവേദി.
ഇവർക്ക് ഇതൊക്കെ മതി
ക്രൈസ്തവർ കൂടുതലുള്ള വരാപ്പുഴ പഞ്ചായത്തിൽ ഹൈന്ദവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ പൊതുശ്മശാനമില്ലാത്തത് ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഉറ്റവരുടെ ജഡങ്ങളുമായി എട്ടും പത്തും കിലോമീറ്ററുകൾ അലയുകയാണിപ്പോൾ. ഈ പ്രശ്നം പരിഹരിക്കാൻ ജനവാസം കുറഞ്ഞ ഒട്ടേറെ സ്ഥലങ്ങൾ ഉണ്ടായിട്ടും ഗൗരവമായ ഒരു നീക്കവും ഇത്രയും നാൾ പഞ്ചായത്ത് നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |