കോതമംഗലം: ഉരുൾപൊട്ടൽ ഭീതിയിലായിരുന്നു രണ്ട് വർഷത്തെ ജീവിതം. ഇനി വയ്യ. അതുകൊണ്ടാണ് പതിറ്റാണ്ടുകൾ ജീവിച്ച ഭൂമിയിൽ നിന്ന് ഇടമലയാറിലെത്തിയത്. ഞങ്ങളോ നശിച്ചു. കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടണേയെന്നുള്ള പ്രാർത്ഥനയേയുള്ളൂ... ഇടമലയാർ ട്രൈബൽ ഹോസ്റ്റലിലെ സുരക്ഷയിൽ കഴിയുന്ന അറക്കാപ്പ് കോളനിയിൽ നിന്നുള്ള സംഘത്തിലെ രഞ്ജിത്ത് എന്ന യുവാവ് പറഞ്ഞു.
കൊടുംകാട്ടിലൂടെ പെരുമഴക്കാലത്ത് കുഞ്ഞുങ്ങളുമായി 40 കിലോമീറ്ററോളം കാൽനടയായും ഇൗറ്റ ചങ്ങാടങ്ങളിലും പലായനം. സിനിമകളിൽ കാണും പോലെയാണ് തൃശൂർ ജില്ലയിലെ മലക്കപ്പാറ വനാന്തരത്തിലെ അറക്കാപ്പ് കോളനിയിൽ നിന്ന് 11 ആദിവാസി കുടുംബങ്ങൾ ഉൗരുമൂപ്പൻ തങ്കപ്പന്റെ നേതൃത്വത്തിൽ ജീവരക്ഷ തേടി ഇടമലയാറിലെത്തിയത്.
ചൊവ്വാഴ്ച മുതൽ 37 അംഗ സംഘം ഇടമലയാറിലുണ്ട്. വൈശാലി ഗുഹയ്ക്ക് സമീപം കുടിൽകെട്ടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പിന്നെ ബുധനാഴ്ച മുതൽ ഇവർ ഇടമലയാർ ഡാം സൈറ്റിലെ ട്രൈബൽ ഹോസ്റ്റലിലാണ് താത്കാലിക താമസം. ഇന്ന് ഇവരുടെ പുനരധിവാസം സംബന്ധിച്ച് സർക്കാർ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
ബുധൻ വൈകുന്നേരമാണ് ട്രൈബൽ ഹോസ്റ്റൽ തുറന്നുകൊടുത്തത്. മലയാറ്റൂർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൂന്നു ദിവസത്തിനകം തീരുമാനം അറിയിക്കാം എന്നുള്ള ഉറപ്പിന്മേലാണ് ആദിവാസികൾ ശാന്തരായിരിക്കുന്നത്.
കോതമംഗലം തഹസിൽദാർ റെയ്ച്ചൽ ഇന്നലെ ആദിവാസികളെ സന്ദർശിച്ചു. ഇന്ന് ഇവർ റിപ്പോർട്ട് കളക്ടർക്ക് നൽകും. മൂവാറ്റുപുഴ ട്രൈബൽ വെൽഫെയർ ഓഫീസർ ജി.അനിൽകുമാർ ഇന്നലെയും ട്രൈബൽ ഹോസ്റ്റലിലെത്തിയിരുന്നു.
ഭക്ഷണവും മറ്റ് സൗകര്യങ്ങളും എത്തിച്ചു
ജില്ലാ യു.ഡി.എഫ് കൺവീനർ ഷിബു തെക്കുപുറത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ആദിവാസികൾക്കുള്ള ഉച്ചഭക്ഷണവും അരിയും മറ്റും എത്തിച്ചു നൽകിയിട്ടുണ്ട്.ആദിവാസികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ അറിയിച്ചു.
എന്ത് ഓൺലൈൻ ക്ളാസ്
രണ്ടാം ക്ളാസുമുതൽ പത്താം ക്ളാസ് വരെയുള്ള 11 കുട്ടികളാണ് സംഘത്തിലുള്ളത്. തൃശൂരിലെ വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടികൾ കൊവിഡിനെ തുടർന്ന് അറക്കാപ്പ് കോളനിയിലെത്തി. അവിടെ ഫോണിന് റേഞ്ചില്ല. ഓൺലൈൻ ക്ളാസൊക്കെ കേട്ടറിവ് മാത്രമേയുള്ളൂ. റേഞ്ച് കിട്ടിയാൽ തന്നെ സ്മാർട്ട് ഫോൺ ഉള്ളവരും കുറവ്. താത്കാലികമായി കുട്ടമ്പുഴയിലെ സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന്റെ ഭാഗമാക്കാനും ശ്രമം നടത്തുന്നുണ്ട്.
മറ്റു കുട്ടികളെല്ലാം ഓൺലൈൻ പഠനം നടത്തുമ്പോൾ സ്കൂളിൽ നിന്ന് കിട്ടിയ പാഠപുസ്തകം തുറന്നു വച്ച് ഒന്നും മനസിലാകാതെ അതിൽ നോക്കിയിരിക്കുകയാണ് പതിവ്.
ആദിവാസിസംഘത്തിൽ 37 പേർ
11 കുടുംബങ്ങളിൽ 10 കുടുംബം മന്നാൻ സമുദായത്തിലും ഒന്ന് മുതുവാൻ സമുദായത്തിലും ഉള്ളവരാണ്. 12 കുട്ടികളും 11 സ്ത്രീകളും 14 പുരുഷൻമാരുമാണ് സംഘത്തിലുള്ളത്.
ആദിവാസികൾ
കൊവിഡ് ഭീതിയിൽ
അറാക്കാപ്പ് കോളനിയിൽ നിന്ന് ഇടമലയാറിൽ എത്തിയ ആദിവാസകൾ കൊവിഡ് ഭീഷണിയിൽ. ഇവരോട് ഇടപഴകിയ വനംവകുപ്പിലെ ഒരു വാച്ചർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതാണ് കാരണം. ഇതേതുടർന്ന് 37 അംഗം സംഘത്തിലെ എല്ലാവരെയും ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |