കോതമംഗലം: മലക്കപ്പാറ അറാക്കപ്പ് കോളനിയിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. മറ്റ് ആദിവാസി സമൂഹങ്ങൾക്ക് കൊടുക്കുന്നത് പോലെ ഒരു രീതിയിലുള്ള പുരോഗമനവും അറാക്കാപ്പു ജനതയ്ക്ക് കിട്ടുന്നില്ലെന്ന് ഊരുമൂപ്പൻ തങ്കപ്പൻ പറഞ്ഞു. ഭൂഗർഭ വൈദ്യുതിയും, സൗജന്യ റേഷനുമാണ് ആകപ്പാടെ ഒരു എടുത്തുപറയാൻ പറ്റുന്ന വികസനം. അതിൽ ഒരു കുടുംബത്തിനും ഇതുവരെ റേഷൻ കാർഡ് പോലും തയ്യാറാക്കി നൽകുവാൻ അവിടുത്തെ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല.
മലക്കപ്പാറയിൽ നിന്നും നാല് കിലോമീറ്റർ ചെങ്കുത്തായ കയറ്റവും കിടങ്ങുകളും കടന്ന് ഒറ്റ വരി പാതയിലൂടെ വേണം അറാക്കപ്പ് കോളനിയിൽ എത്താൻ. കുട്ടികൾക്കോ പ്രായമായവർക്കോ പലപ്പോഴും പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. കുട്ടികൾ 70 കിലോമീറ്ററോളം അപ്പുറത്തുള്ള ട്രൈബൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. 45 കുടുംബങ്ങൾ ഉണ്ടായിട്ടും ഒരു അങ്കണൻവാടി പോലും തുടങ്ങുവാൻ മാറിമാറിവരുന്ന ഗവൺമെന്റുകൾക്കായിട്ടില്ല.
മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിന്റെ ഫലമായി മലയാറ്റൂർ ഡി.എഫ്.ഒ കഴിഞ്ഞ വർഷം അറാക്കാപ്പ് കോളനിയിൽ താമസിക്കുന്ന ആളുകളുടെ ജീവിതം ദുഷ്കരം ആണെന്നും മലക്കപ്പാറയിൽ നിന്നും അറാക്കാപ്പിലേക്ക് റോഡ് നിർമിക്കുക അസാധ്യമാണെന്നുള്ള റിപ്പോർട്ട് കൊടുത്തിട്ടുള്ളതാണ്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആദിവാസി കുടുംബങ്ങൾ പറയുന്നത്.
കൊവിഡ് ടെസ്റ്റ് ഇന്ന്
സമരം ചെയ്യുന്ന ആദിവാസികളെ ഇന്നലെ കൊവിഡ് ടെസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ചെയ്തിട്ടില്ല. ഇന്ന് എല്ലാവരെയും ടെസ്റ്റ് ചെയ്യുമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുള്ളത്.
20 കൊല്ലമായി അറാക്കാപ്പിൽ താമസിക്കുന്നു. മീൻപിടുത്തമാണ് പ്രധാന ജോലി. ഇന്നേവരെ റേഷൻകാർഡ് കിട്ടിയിട്ടില്ല. സർക്കാരിന്റെ ഒരു ആനുകൂല്യം പോലും ലഭിച്ചിട്ടില്ല. കൊവിഡ് കാലത്ത് കൊടുത്തിരുന്ന കിറ്റ് ലഭിക്കാതിരുന്ന ഏക വ്യക്തി ഞാനാകാം. ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാകാൻ വേണ്ടിയാണ് ഞങ്ങൾ കാടിറങ്ങിയത്.
ചെല്ലപ്പൻ, ആദിവാസി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |