SignIn
Kerala Kaumudi Online
Thursday, 25 April 2024 7.39 AM IST

അശോകനു വേണം തല ചായ്ക്കാൻ ഒരിടം

ashokan

മുളന്തുരുത്തി: മക്കളുമായി ഇനി ഇങ്ങനെ അലയാൻ വയ്യ... തല ചായ്ക്കാൻ ഒരിടം വേണം, മക്കളുടെ പഠിപ്പു പൂർത്തികരിക്കണം.... ഇത്രയും പറഞ്ഞപ്പോഴേക്കും അശോകന്റെ തൊണ്ട ഇടറി.

അശോകൻ അനുഭവിച്ച ദുരിതം ഒരു പക്ഷെ സിനിമയിൽ പോലും കാണാൻ കഴിയില്ല. ഇപ്പോൾ ഒരു സുഹൃത്ത് കണ്ടെത്തി നൽകിയ മുളന്തുരുത്തി പള്ളിത്താഴത്തെ ഷീറ്റു മേഞ്ഞ കൊച്ചു ഷെഡിലാണ് അശോകനും ഭാര്യ ശർമ്മിളയും രണ്ടു മക്കളും താമസിക്കുന്നത്. മകൾ പ്ളസ് ടുവിനും മകൻ ഒൻപതാം ക്ലാസിലുമാണ് .

നേരത്തെ ഇരുമ്പനം ചിത്രപ്പുഴയിലെ 'നന്ദന'ത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു അശോകന്റെ താമസം. 1999ൽ അനുജന് ലിവർ സിറോസിസ് ബാധിച്ചതോടെയാണ് ജീവിതം താളം തെറ്റി തുടങ്ങിയത്. വീടും സ്ഥലവും വിൽക്കേണ്ടി വന്നു. ഒടുവിൽ അനുജൻ മരിച്ചു. പത്തൊൻപതു വർഷമായി വാടക വീടുകളിലാണ് താമസം.

മരപ്പണിക്കാരനായ അശോകന്റെ കാലുകൾക്ക് ഇതിനിടെ തളർച്ചയുണ്ടായി. നട്ടെല്ലിനു തേയ്മാനമുണ്ടെന്നു കണ്ടെത്തിയതോടെ അതിനും ചികിത്സ തുടങ്ങി. കൊവിഡ് കാലത്ത് തൊഴിൽ ഇല്ലാതായതോടെ വാടക നൽകാൻ കഴിയാതെ ഏപ്രിൽ ഒന്നിന് രാത്രി പുതിയകാവിലെ വാടക വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. സുഹൃത്തിന്റെ വീട്ടിൽ സാധനങ്ങൾ വെച്ച ശേഷം കുടുംബം രാത്രി നടന്ന് വൈറ്റില ഹബ്ബിലെത്തി. തുടർന്ന് കോഴിക്കോടുള്ള സുഹൃത്തിനെ വിളിച്ചു. അദ്ദേഹം പറഞ്ഞ പ്രകാരം കോഴിക്കോടെത്തി കുറച്ചു നാൾ താമസിച്ചു.

മകൾക്ക് ഓൺലൈൺ ക്ലാസ്സ് തുടങ്ങിയതോടെ ജൂൺ 29 ന് തിരികെ നാട്ടിലെത്തി തൃപ്പൂണിത്തുറയിലെ ഒരു ലോഡ്‌ജിൽ താമസിച്ചു. പൈസ തീർന്നതിനാൽ സമീപത്തെ കടയിൽ നിന്ന് അഞ്ചു രൂപയ്ക്ക് ലഭിക്കുന്ന പലഹാരവും കുപ്പിവെള്ളവും വാങ്ങിയാണ് ആ ദിവസങ്ങളിൽ കഴിച്ചതെന്ന് അശോകൻ പറഞ്ഞു.

ഇക്കാര്യങ്ങൾ അറിഞ്ഞ ഒരു സുഹൃത്താണ് മുളന്തുരുത്തിയിലെ ഷെഡ്ഡ് തരപ്പെടുത്തി നൽകിയത്. ഇവിടെ വൈദ്യുതിയോ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങളോ ഇല്ല. കയ്യിലുള്ള ഒരു പഴയ മൊബൈൽ ഫോൺ സമീപത്തെ വീട്ടിൽ കൊണ്ടുപോയി ചാർജ് ചെയ്താണ് കുട്ടികളുടെ ഓൺലൈൻ പഠനം. സമീപപ്രദേശം ചതുപ്പായതിനാൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. നിർദ്ധന കുടുംബമാണെങ്കിലും ഇവരുടെ റേഷൻ കാർഡ് എ.പി.എൽ ആണ്. ഇതും പല സഹായങ്ങളും ലഭിക്കുവാൻ തടസ്സമാകുന്നു.

കുടുംബത്തിന്റെ വിഷമതയറിഞ്ഞ് സിപിഎം മുളന്തുരുത്തി ഏരിയ സെക്രട്ടറി ടി.സി. ഷിബുവിന്റെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റി അംഗം സി.കെ റെജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എൻ പുരുഷോത്തമൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ജോഷി എന്നിവർ ഇവരുടെ വീട്ടിലെത്തി കുട്ടികൾക്ക് പഠിക്കാൻ ഒരു മൊബൈൽ ഫോണും, അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവ കൈമാറി.

സുമനസ്സുകൾ കനിഞ്ഞാലേ അശോകന് സ്വന്തം ചികിത്സയും മക്കളുടെ പഠനവും മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. സ്വന്തം വീടെന്ന സ്വപ്നം പൂർത്തീകരിക്കുവാൻ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം. ഫോൺ......8714422442

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.