കൊച്ചി: ഐ.ടി. സംരംഭങ്ങളുടെ ആസ്ഥാനമായ കാക്കനാട് ഇൻഫോപാർക്കിലേയ്ക്ക് മെട്രോ റെയിൽ നീട്ടുന്ന പദ്ധതിക്ക് ഇനി വേഗതയേറും. പദ്ധതിക്ക് കേന്ദ്രസർക്കാർ പിന്തുണ വാഗ്‌ദാനം ചെയ്തതോടെ അനുമതിയും വൈകില്ലെന്ന് ഉറപ്പായി. സ്ഥലമെടുപ്പുൾപ്പെടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ സർക്കാർ നടപടി ആരംഭിച്ചു.
ഇൻഫോപാർക്ക് പാതയ്ക്ക് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചിരുന്നു. മെട്രോ നയത്തിൽ കേന്ദ്രം മാറ്റം വരുത്തിയതിനാൽ ഡി.പി.ആർ മടക്കിനൽകി. കേന്ദ്ര സംസ്ഥാന സർക്കാരിനൊപ്പം സ്വകാര്യ പങ്കാളിത്തവും സ്വീകരിക്കണമെന്നാണ് പുതിയ നയം. സംസ്ഥാന സർക്കാർ അനുമതി നൽകിയ പുതുക്കിയ ഡി.പി.ആറിന് ഇനി കേന്ദ്രാനുമതിയാണ് ലഭിക്കാനുള്ളത്.
കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ ആരംഭിച്ച് കാക്കനാട് വഴി ഇൻഫോപാർക്ക് കടന്ന് കിൻഫ്രക്ക് മുൻവശം വരെയെത്തുന്ന വിധത്തിലാണ് രണ്ടാം ഘട്ട പദ്ധതി. സ്ഥലമേറ്റെടുക്കാൻ സർവേയും സ്കെച്ച് തയ്യാറാക്കലും സാമൂഹ്യാഘാത പഠനവും പൂർത്തിയായി. സ്ഥലം ഏറ്റെടുക്കലിനും പുനരധിവാസത്തിനും വിജ്ഞാപനവും പുറപ്പെടുവിച്ചു. പാലാരിവട്ടം മുതൽ നിലവിലെ റോഡ് വിപുലീകരണ ജോലികളും ആരംഭിച്ചിട്ടുണ്ട്.
വിശദമായ പദ്ധതി റിപ്പോർട്ടിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ അനുമതി നൽകാമെന്ന മറുപടിയാണ് ലഭിച്ചത്.
സിൽവർ ലൈൻ സ്റ്റേഷന് സമീപം
തിരുവനന്തപുരം -കാസർകോട് അതിവേഗ റെയിൽപ്പാതയുടെ എറണാകുളം സ്റ്റേഷന് സമീപമാണ് മെട്രോ ഇൻഫോപാർക്ക് പാതയെ ബന്ധിപ്പിക്കാനും കഴിയും. ഇടച്ചിറയിലാണ് റെയിൽവെ സ്റ്റേഷൻ സ്ഥാപിക്കുക. മെട്രോ അവസാനിക്കുന്ന ഇൻഫോപാർക്ക് കിഴക്കൻ കവാടത്തിന് സമീപമാണ് റെയിൽവെ സ്റ്റേഷൻ സ്ഥാപിക്കുക.
ജില്ലാ ആസ്ഥാനമായ കാക്കനാട്ടെ സിവിൽ സ്റ്റേഷന് സമീപത്തു കൂടിയാണ് മെട്രോ കടന്നുപോകുക. നാലുവരിയായി വികസിപ്പിക്കുന്ന സീപോർട്ട് എയർപോർട്ട് റോഡിന് നടുവിലൂടെയാണ് ഇൻഫോപാർക്കിലേയ്ക്ക് പോകുന്നത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലൂടെ (സെസ് ) കടന്നുപോകുന്ന പാത മെട്രോയ്ക്ക് മികച്ച വരുമാനം ഉറപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാക്കനാട് കളക്ടറേറ്റ് കവല മുതൽ ഇൻഫോപാർക്ക് എക്സ്‌പ്രസ് വേ വരെ സീപോർട്ട് - എയർപോർട്ട് റോഡ് വീതികൂട്ടി വികസിപ്പിച്ചുവരുകയാണ്. രണ്ടര കോടി രൂപയാണ് നാലുവരിയായി പാത വികസിപ്പിക്കാൻ അനുവദിച്ചത്. മീഡിയ അക്കാഡമി മുതൽ ഇൻഫോപാർക്ക് പടിഞ്ഞാറെ കവാടം വരെ സീപോർട്ട് എയർപോർട്ട് റോഡിലൂടെയാണ് മെട്ര പാത നിർമിക്കുന്നത്.
ഇൻഫോപാർക്ക് പാത
പദ്ധതി ചെലവ് 1957 കോടി
ഏറ്റെടുക്കൽ 2.8630 ഹെക്ടർ സ്ഥലം
സർക്കാർ സ്ഥലം .72 ഹെക്ടർ
വ്യക്തികളുടെ സ്ഥലം 402
10 സ്റ്റേഷനുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |