കൊച്ചി: ഗർഭിണികൾക്ക് ഇന്നലെ മുതൽ കൊവിഡ് വാക്‌സിൻ നൽകി തുടങ്ങി. ഇവർക്കായി രണ്ടാഴ്ചത്തേക്കു വാക്‌സിനേഷൻ ഡ്രൈവ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ജില്ലയിൽ 35,000 ഗർഭിണികളുണ്ടെന്നാണ് കണക്ക്. ഗർഭിണികൾക്ക് പ്രത്യേക സ്ലോട്ട് ഉണ്ടാകില്ല. വീടിനടുത്തുള്ള കുത്തിവയ്പ് കേന്ദ്രത്തിൽ എത്തിയാൽ മതി. ഉച്ചയ്ക്കു രണ്ട് മുതൽ നാല് വരെയാണ് സമയം. തിരക്ക് ഒഴിവാക്കാനാണിത്. കുത്തിവയ്പ്പു കേന്ദ്രത്തിൽ എത്തുന്ന എല്ലാ ഗർഭിണികൾക്കും വാക്‌സിൻ നൽകാനാണു നിർദ്ദേശം. വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പു സമ്മതപത്രം ഒപ്പിട്ടു നൽകണം. ഇത് അതാത് കേന്ദ്രങ്ങളിൽ ലഭിക്കും. ഗർഭിണികൾക്ക് വാക്‌സിൻ നൽകാമെന്ന ഉത്തരവ് വന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഇതിന് തുടക്കമിടുന്നത്. സ്വകാര്യ ആശുപത്രികളിൽ ഒരാഴ്ചയായി ഗർഭിണികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.
ഗർഭിണികൾക്കും കൊവിഡ്
ഗർഭിണികൾക്ക് വാക്‌സിൻ നൽകുന്നതിനു മുന്നോടിയായി ആരോഗ്യ പ്രവർത്തകർക്ക് മൂന്നു ദിവസത്തെ പരിശീലനം നൽകിയിരുന്നു.ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിൻ എടുക്കാൻ തയ്യാറാവണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു. വാക്‌സിനെടുക്കുന്നതിനെ ചൊല്ലിയുള്ള സംശയങ്ങൾ പരിഹരിക്കാൻ ആശാ വർക്കർമാർ അങ്കണവാടി ജീവനക്കാർ എന്നിവരെ ചുമതലപ്പെടുത്തി. കൊവിഡ് രണ്ടാം തരംഗത്തിൽ ഗർഭിണികളെ രോഗം ബാധിച്ചിരുന്നു. ആദ്യ തരംഗത്തിൽ ഒരു ശതമാനം ഗർഭിണികൾ കൊവിഡ് ബാധിച്ചു മരിച്ചു. രണ്ടാം തരംഗത്തിൽ ഇത് നാലു മുതൽ അഞ്ചു മടങ്ങായി. ഈ കാലയളവിൽ ഗർഭിണികളിലെ മരണനിരക്ക് 5.7 ശതമാനമായി ഉയർന്നു. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് ഒമ്പത് ഗർഭിണികളാണ്.
ഭീതി വേണ്ടാ
വാക്‌സിനെടുത്ത് പ്രതിരോധം തീർക്കുന്നതോടെ ഗർഭിണികളിൽ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത കുറയുമെന്നു ഡോക്ടർമാർ പറയുന്നു. ഗർഭകാലത്ത് ഏതു ഘട്ടത്തിലും വാക്‌സിൻ എടുക്കാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ലോ റിസ്‌ക് വിഭാഗത്തിലുള്ളവർക്ക് ഗർഭം ധരിച്ച് 12 ആഴ്ചയ്ക്കു ശേഷം വാക്‌സിൻ എടുക്കാം. എന്നാൽ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവർ ആദ്യഘട്ടത്തിൽ തന്നെ വാക്‌സിനെടുക്കുന്നതാണ് ഉത്തമം. വാക്‌സിൻ എടുക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന പനിയും ക്ഷീണവും മാത്രമേ ഇതിലൂടെ ഉണ്ടാകുകയുള്ളു.
ഗർഭിണികളായ മുൻനിര പോരാളികൾ, സമൂഹവുമായി ഏറെ സമ്പർക്കം പുലർത്തുന്നവർ, 35 വയസിന് മുകളിലുള്ളവർ, അമിത വണ്ണമുള്ളവർ, പ്രമേഹവും രക്തസമ്മർദ്ദവുമുള്ളവർ എന്നിവർ നിർബന്ധമായും വാക്‌സിനെടുത്തിരിക്കണം. ഈ വിഭാഗത്തിൽപ്പെടുന്നവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |