കൊച്ചി: കൊച്ചിയിൽ ട്രെൻഡായ ഓസോ ഓട്ടോ ആപ്പിന് പിന്നാലെ നഗരത്തിലെ ടാക്സി ഡ്രൈവർമാരെ ഒരു കുടക്കീഴിൽ അണിനിരത്തിൽ ടാക്സി ആപ്പ് യാത്രി എത്തുന്നു. കൊച്ചി മെട്രോപൊളിറ്റൻ അതോറിട്ടിയാണ് (കെ.എം.ടി.എ.) ആപ്പിന്റെ പിന്നിൽ. ഏകദേശം 1000 ഡ്രൈവർമാർ അംഗങ്ങളായിക്കഴിഞ്ഞു. ഇവർക്ക് പരിശീലനം നൽകി വരികയാണ്. ഈ മാസം 23ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആപ്പ് പുറത്തിറക്കും. യാത്രി കൊച്ചിയുടെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. ഇൻഫോസിസ് സ്ഥാപകരിലൊരാളായ നന്ദൻ നിലേകനിയുടെ ബെക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ആപ്പ് നിർമ്മിതി.
ഇപ്പോൾ ട്രെയ്നിംഗ്
1000 ഡ്രൈവർമാരിൽ 900 പേർക്കാണ് ഇപ്പോൾ പരിശീലനം. 100 പേരുടെ ട്രെയ്നിംഗ് അടുത്തു തന്നെ ആരംഭിക്കും. യാത്രി ആപ്പിൽ മുഴുവൻ തുകയും ഡ്രൈവർമാർക്ക് കിട്ടുമെന്നതാണ് പ്രത്യേകത. വർഷം രണ്ടുതവണ ആപ്പ് പുതുക്കുന്നതിന്റെ ചെലവ് തത്കാലം കെ.എം.ടി.എ വഹിക്കും. ഡ്രൈവർമാരുടെ സൊസൈറ്റി രൂപീകരിച്ച് ഭാവിയിൽ ആപ്പിന്റെ പൂർണചുമതല കൈമാറും. ബംഗളൂരു കേന്ദ്രമായ ബെക്കൺ ഫൗണ്ടേഷനാണ് ഇതിനാവശ്യമായ ഡിജിറ്റൽ സാങ്കേതികസൗകര്യം സൗജന്യമായി ഒരുക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ പ്രവർത്തിക്കുന്ന ഓപ്പൺ സ്‌പെസിഫിക്കേഷനിലാണ് ബെക്കൺ ഇതും തയ്യാറാക്കുന്നത്. എറണാകുളം ടൗൺഹാളിൽ വൈകിട്ട് നാല് നടക്കുന്ന യോഗത്തിലാണ് ആപ്പ് പുറത്തിറക്കുന്നത്. ചടങ്ങിൽ നന്ദൻ നിലേകനി ഓൺലൈനിലൂടെ പങ്കെടുക്കും.
ഒറ്റ ക്ളിക്കിൽ മെട്രോ മുതൽ ഒാട്ടോറിക്ഷ വരെ
മെട്രോമുതൽ ഓട്ടോറിക്ഷവരെ ഒറ്റ ക്ലിക്കിൽ വിളിപ്പുറത്തെത്തും വിധമാണ് ആപ്പ് രൂപ കല്പന ചെയ്തിരിക്കുന്നത്. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് (കെ.എം.ടി.എ) കീഴിലാണ് കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക് (കെ.ഒ.എം.എൻ) ഒരുങ്ങുന്നത്. കൊച്ചി മെട്രോ, ജല മെട്രോ, ബസ്, ടാക്‌സി, ഓട്ടോ സൗകര്യങ്ങൾ ഒറ്റ ആപ്പിലൂടെ ലഭ്യം. എല്ലാ യാത്രാസംവിധാനങ്ങളുമുള്ള നഗരമെന്ന നിലയിലാണ് ബെക്കൺ കൊച്ചിയെ അവരുടെ ആദ്യ ഉദ്യമത്തിന് തെരഞ്ഞെടുത്തത്. സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം ഉൾപ്പെടെ ബെക്കൻ കെ.എം.ടി.എക്ക് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |