കൊച്ചി: എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനകത്ത് ഫോർ സ്റ്റാർ ഹോട്ടൽ ആരംഭിക്കാനുള്ള തീരുമാനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) വീണ്ടും പൊടിതട്ടിയെടുക്കുന്നു. ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് മെട്രോ സ്റ്റേഷൻ ഹോട്ടലിനായി വിട്ടുകൊടുക്കാൻ 2019 ലാണ് ആലോചന തുടങ്ങിയത്. സൗത്ത് സ്റ്റേഷന്റെ മുകളിലെ ആറു നിലകൾ ഫോർ സ്റ്റാർ ഹോട്ടലിന് നൽകാനായിരുന്നു തീരുമാനം. 2020 ൽ ഇതിനായി താത്പര്യപത്രം വിളിച്ചു.
താജ് ഗ്രൂപ്പിൽ നിന്ന് അനുകൂല പ്രതികരണവും ലഭിച്ചു. താജിന്റെ ബഡ്‌ജറ്റ് കാറ്റഗറി വിഭാഗത്തിൽ പെട്ട ജിഞ്ചറിനെ ഇങ്ങോട്ടു കൊണ്ടുവരാനായിരുന്നു പരിപാടി. ചർച്ചകൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കൊവിഡിന്റെ വരവ്. അതോടെ എല്ലാം തകിടം മറിഞ്ഞു. പദ്ധതി നിശ്ചലമായി.
വിദേശ മാതൃകയിൽ ഒരു സംരംഭം
വിദേശ മെട്രോകളുടെ മാതൃക പിന്തുടർന്നാണ് കെ.എം.ആർ.എൽ ഹോട്ടൽ പദ്ധതി തയ്യാറാക്കിയത്. ഹോങ്കോംഗ് ഉൾപ്പെടെയുള്ള മെട്രോകൾ സ്റ്റേഷനുകളിൽ പ്രശസ്ത ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ സ്ഥലം നൽകിയിട്ടുണ്ട്.
നടത്തിപ്പ് ചുമതലക്കാരെ ടെൻഡർ വഴിയാണ് കണ്ടെത്തുക. ആറുനിലകളിലായി ഹോട്ടലിന് അര ലക്ഷം ചതുരശ്രയടിയോളം സ്ഥലം കിട്ടും. ഇത് 35 വർഷത്തേക്കാണ് പാട്ടത്തിന് നൽകുക. പാട്ടത്തുകയുൾപ്പെടെയുള്ള വരുമാനം കെ.എം.ആർ.എല്ലിന് കിട്ടും. ഹോട്ടൽ മേഖലയിൽ മികവ് തെളിയിച്ചവരെയാണ് ഉദ്ദേശിക്കുന്നത്. ഇവർക്ക് സ്വന്തം താ്തപര്യങ്ങൾക്കനുസരിച്ച് ഹോട്ടൽ വികസിപ്പിക്കാം. ഭക്ഷണം, താമസം, കാർ പാർക്കിംഗ് എന്നിവയിൽ ചില നിർദേശങ്ങൾ കെ.എം.ആർ.എൽ. മുന്നോട്ടുവച്ചിട്ടുണ്ട്.
ഭക്ഷണസൗകര്യത്തിനൊപ്പം കോൺഫറൻസ് ഹാളും നിർദ്ദേശങ്ങളിലുണ്ട്. സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, സ്പാ, വിൽപ്പനശാലകൾ എന്നിവയുമുണ്ടാകും. 150 കാറുകൾക്കെങ്കിലും പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ടിക്കറ്റിതര വരുമാനം
ടിക്കറ്റ് വില്പനയ്ക്ക് പുറമേയുള്ള വരുമാനം ലക്ഷ്യമിട്ട് ഒട്ടേറെ കാര്യങ്ങൾ കൊച്ചി മെട്രോ നടപ്പാക്കുന്നുണ്ട്. പരസ്യമാണ് ഇതിൽ പ്രധാനം. മെട്രോയുടെ തൂണുകളിലും സ്റ്റേഷന് അകത്തും പുറത്തുമെല്ലാം പരസ്യങ്ങളുണ്ട്. സ്റ്റേഷനുകളിലെ സ്ഥലം വാണിജ്യാവശ്യത്തിന് നൽകിയിട്ടുണ്ട്.
വാണിജ്യസ്ഥാപനങ്ങളെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചതുവഴിയും വരുമാനം ലഭിക്കുന്നു. മെട്രോ സ്റ്റേഷനുകളിലെ സിനിമ, പരസ്യ ചിത്രീകരണങ്ങളും ഒരു വരുമാനമാർഗമാണ്.
വാണിജ്യ സ്ഥാപനങ്ങളും പരിഗണനയിൽ
കൊവിഡ് പ്രതിസന്ധികൾ മൂലം മെട്രോ സ്റ്റേഷനിലെ ഹോട്ടൽ എന്ന ആശയത്തോട് വമ്പൻ ഗ്രൂപ്പുകൾ വിമുഖത കാട്ടുന്നപക്ഷം മറ്റ് സ്ഥാപനങ്ങൾക്കോ കമ്പനികൾക്കോ സ്ഥലം വിട്ടുനൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കെ.എം.ആർ.എൽ വക്താവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |