കർക്കടക വാവ് ആഗസ്റ്റ് 8 ന്
കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും കർക്കടക വാവ് ബലിതർപ്പണം ആശങ്കയിൽ. മദ്ധ്യകേരളത്തിൽ ബലിതർപ്പണം നടക്കുന്ന പ്രധാന ഇടങ്ങളായ ആലുവ ശിവക്ഷേത്രത്തിലും പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ആലുവ അദ്വൈതാശ്രമത്തിലും ഒരുക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ആലുവ മണപ്പുറത്ത് വെള്ളപ്പൊക്ക ഭീഷണിയും നില നിൽക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞ വർഷം ചടങ്ങുകൾ റദ്ദാക്കിയിരുന്നു. ഇത്തവണയും സമാന സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഒരുക്കങ്ങൾ ആരംഭിക്കാത്തത്.
സർക്കാർ തീരുമാനം അറിയിച്ചെങ്കിൽ മാത്രമേ ഒരുക്കങ്ങൾ നടത്താനാകൂ. പരിമിതമായ ആളുകൾക്ക് ഓൺലൈനായി ബുക്ക് ചെയ്ത് ബലിതർപ്പണത്തിന് അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ആലോചനയുമുണ്ട്.
പതിനായിരങ്ങളെത്തുന്ന ചേലാമറ്റത്തും സ്ഥിതി സമാനമാണ്. ക്ഷേത്രത്തിലെ ജീവനക്കാരിൽ ചിലർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒക്കൽ പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏറെ കൂടുതലുമാണ്.
സർക്കാർ തീരുമാനം വന്നതിനു ശേഷം മാത്രമേ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ നടത്തൂ. എന്തായാലും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും.
ഒ.ജി.ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ആലുവ ശിവ ക്ഷേത്രം.
തർപ്പണത്തെക്കുറിച്ച് തീരുമാനമായിട്ടില്ല. പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ആശങ്കയാണ്. എ.പി.ഉണ്ണികൃഷ്ണൻ ട്രസ്റ്റ് സെക്രട്ടറി, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
ആലുവ - 40 ബലിത്തറകൾ
ചേലാമറ്റം - 30 ബലിത്തറകൾ
സാധാരണ രണ്ടിടത്തും പുലർച്ചെ 12 മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |