കൊച്ചി: തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി പദ്ധതി ജില്ലയിൽ സ്തംഭിച്ചു. കുടുംബശ്രീ നടത്തി വന്ന പദ്ധതി താത്കാലികമായി നിർത്തി വയ്ക്കണമെന്ന ഹൈക്കോടതിയുടെ സ്റ്റേ വന്നതോടെ പകരം സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. താമസിയാതെ നായകൾ പെറ്റുപെരുകാനുളള സാദ്ധ്യതയാണ് ഒരുങ്ങുന്നത്.
ഒരു എൻ.ജി.ഒയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് എ.ബി.സി പദ്ധതി നടത്തിയിരുന്നത്. ഇത് ഫലപ്രദമല്ലാതെ വരുകയും തിരുവനന്തപുരത്തടക്കം തെരുവുനായ ശല്യം വർദ്ധിക്കുകയും ചെയ്തതോടെയാണ് പദ്ധതി കുടുംബശ്രീയെ ഏൽപ്പിച്ചത്.
2018 മുതൽ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് എന്നീ എട്ടു ജില്ലകളിൽ കുടുംബശ്രീ വന്ധ്യംകരണ കേന്ദ്രങ്ങൾ നടത്തി. കുടുംബശ്രീക്കൊപ്പം വിദഗ്‌ദ്ധർ ഇല്ലെന്ന കേസിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
നായ് പിടുത്ത സംഘം
കുടുംബശ്രീ എംപാനൽ ചെയ്ത പരിശീലനം ലഭിച്ചവരാണ് നായ പിടുത്ത സംഘത്തിലുള്ളത്. വേൾഡ് വൈഡ് വെറ്ററിനറി സെന്ററിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ. നായകളുടെ പരിപാലനവും ഇവർക്കു വേണ്ട സഹായങ്ങളും നൽകുന്നത് കുടുംബശ്രീ അംഗങ്ങളാണ്. ഇത്തരത്തിൽ ഒരു എ.ബി.സി യൂണിറ്റിൽ മൂന്ന് മുതൽ അഞ്ച് വരെ വിദഗ്‌ദ്ധർ ഉണ്ടാകും. നായ്ക്കളെ വന്ധ്യംകരിക്കുന്നത് വെറ്ററിനറി ഡോക്ടർമാരാണ്. മേൽനോട്ടത്തിന് ഗവ. സീനിയർ വെറ്ററിനറി സർജന്മാരാണ്. എ.ബി.സി പദ്ധതിക്ക് ആവശ്യമായ ഫണ്ട് നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഒരു നായയെ പിടിക്കുന്നതിന് 21000 രൂപയാണ് നൽകുന്നത്. ഇതിൽ 1000 രൂപ യൂണിറ്റിനും 400 രൂപ വെറ്ററനറി സർജനും, ബാക്കി പണം നായയുടെ പരിപാലനത്തിനും ചികിത്സയ്ക്കുമാണ് നൽകുന്നത്.
ജില്ലയിൽ നാലു യൂണിറ്റുകൾ
ജില്ലയിൽ 4 എ.ബി.സി യൂണീറ്റുകളാണുള്ളത്. ആലങ്ങാട് ശ്രദ്ധ,സുരക്ഷ, മലയാറ്റൂർ ജനിക, പട്ടിമറ്റം ബി.പ്രൗഡ്.
ജില്ലയിൽ ഇതുവരെ 15,464 നായ്ക്കളെയാണ് 4 സംഘങ്ങളും ചേർന്ന് പിടികൂടി വന്ധ്യംകരിച്ചത്.
പ്രവർത്തന രീതി
നായ്ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ നിന്ന് കുടുംബശ്രീ മിഷന് ഓർഡർ ലഭിക്കും. ഇത് യൂണീറ്റുകൾക്ക് കൈമാറിയ ശേഷം പദ്ധതി നടപ്പിലാക്കി കഴിഞ്ഞാണ് ഫണ്ട് അനുവദിക്കുക. നായകളെ പിടികൂടി അവയെ ആശുപത്രികളിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയ ശേഷം പരിപാലിച്ച് ആരോഗ്യം വീണ്ടെടുത്തെന്ന് ഉറപ്പാക്കി പിടികൂടിയ സ്ഥലത്ത് തിരികെ വിടും.
ജില്ലയിൽ നേരത്തെ നൽകിയ ഓർഡറുകൾ അനുസരിച്ച് പ്രവർത്തനം നടക്കുന്നുണ്ട്. പദ്ധതി താത്കാലികമായി നിറുത്തി വയ്ക്കാനും ഫണ്ട് അനുവദിക്കരുതെന്നും അറിയിച്ചെങ്കിലും അന്വേഷണം ഒന്നും നടത്തിയിട്ടില്ല.
എസ്.രഞ്ജിനി, കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |