കൊച്ചി: നാട്ടാനകളുടെ എണ്ണം കുറയുന്നത് ക്ഷേത്രാചാരങ്ങളെ ബാധിക്കുന്നതായി കൊച്ചിൻ ദേവസ്വം ബോർഡ്. ഇത് തരണം ചെയ്യാൻ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ആനകളെ നടയ്ക്കിരുത്താൻ അനുമതി നൽകുകയോ വനംവകുപ്പിന്റെ ആനകളെ കൈമാറുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് കേരള സർക്കാരിനെ സമീപിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനുമായി ചർച്ചയും നടത്തി.
ബോർഡിന് ഇപ്പോൾ ആറ് ആനകളേയുള്ളൂ. ചോറ്റാനിക്കര ഉൾപ്പടെ മൂന്ന് ക്ഷേത്രങ്ങളിൽ നിത്യവും ആനശീവേലിയുമുണ്ട്. ആറ് ആനകളിൽ അഞ്ചെണ്ണവും അമ്പത് കഴിഞ്ഞ വൃദ്ധരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണ്. ആനകളെ വാടകയ്ക്കെടുത്താണ് ഇപ്പോൾ ചടങ്ങുകൾ നടത്തുന്നത്.
ചോറ്റാനിക്കരയിലും വടക്കുംനാഥൻ ക്ഷേത്രത്തിലും കൊടുങ്ങല്ലൂരിലും തൃപ്രയാറിലും ആനയെ നടയ്ക്കിരുത്താൻ തയ്യാറായി ഭക്തർ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സാധിച്ചില്ലെങ്കിൽ വനംവകുപ്പിന്റെ പക്കൽ നിന്ന് ആനകളെ അനുവദിക്കണമെന്നാണ് ബോർഡിന്റെ നിലപാട്. ആവശ്യം സർക്കാർ പരിഗണിക്കുമെന്നാണ് സൂചന. പക്ഷേ രണ്ട് ആവശ്യങ്ങളെയും വനംവകുപ്പ് എതിർക്കുമെന്നും അറിയുന്നു.
കേന്ദ്ര നിയമത്തിന്റെ ഭാഗമായി കേരള നാട്ടാന പരിപാലന നിയമം കർശനമാക്കിയതോടെ ആനകളെ കൈമാറാനോ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാനോ സാധിക്കില്ല. ഉടമസ്ഥാവകാശം മാറ്റാനുമാകില്ല. ഇതുമൂലം ഇപ്പോൾ കേരളത്തിലെ ഒരു ക്ഷേത്രങ്ങളിലും ആനകളെ നടയ്ക്കിരുത്തുന്നില്ല. ഗുരുവായൂരിൽ പ്രതീകാത്മക ചടങ്ങു മാത്രമാണ് നടത്തുന്നത്. പുറത്ത് നിന്ന് ആനകളും വരുന്നില്ല.
ദേവസ്വം ബോർഡ് ആനകൾ
ഗുരുവായൂർ : 46
തിരുവിതാംകൂർ: 26
കൊച്ചി : 06
കൂടൽമാണിക്യം : 01
മലബാർ : ഇല്ല
കേരളത്തിൽ നാട്ടാനകളുടെ എണ്ണം ആശങ്കാജനകമാം വിധം കുറയുകയാണ്. 2018ൽ കേരളത്തിൽ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. അതിന് ശേഷം 59 ആനകൾ ചരിഞ്ഞു. ഇപ്പോൾ സംഖ്യ 462 ആയി. 2021ൽ മാത്രം 16 എണ്ണം ചരിഞ്ഞിട്ടുണ്ട്.
അവശേഷിക്കുന്നവയിൽ പകുതിയോളം അമ്പത് വയസ് പിന്നിട്ടവയാണ്. വാർദ്ധക്യവും രോഗങ്ങളും ക്രൂരപീഡനങ്ങൾ മൂലവും ചരിയുന്ന ആനകളുടെ എണ്ണം വർഷം തോറും വർദ്ധിക്കുകയാണ്. ഇങ്ങിനെ പോയാൽ കാൽനൂറ്റാണ്ടിനുള്ളിൽ നാട്ടാനകളുടെ എണ്ണം നാമമാത്രമാകും.
ആനകൾ അനിവാര്യം
ക്ഷേത്രചടങ്ങുകൾക്ക് അനിവാര്യമായതിനാലാണ് പുതിയ ആനകളെ തേടുന്നത്. നടയ്ക്കിരുത്താൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ വനംവകുപ്പിന്റെ ആനകളെ ലഭിച്ചാൽ നന്നായി.
വി.നന്ദകുമാർ,പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |