കോലഞ്ചേരി: ഓടിച്ചിട്ട് പിടിക്കലില്ല, വണ്ടിക്ക് വട്ടം ചാട്ടവും നിർത്തി, വളവിലെ ഒളിവിൽ നിന്ന് കൈയ്യും കാണിക്കില്ല, പൊലീസും തുടങ്ങി ഹൈടെക് വാഹനപരിശോധന. പണി പിഴയായി വീട്ടിലെത്തുമ്പോഴാണ് നിയമലംഘനത്തിന്റെ ഗൗരവമറിയുന്നത്. അമിതവേഗം അടക്കമുള്ള നിയമ ലംഘനങ്ങൾ വാഹനത്തിന്റെ ചിത്രം സഹിതം മൊബൈലിൽ പിടിച്ച് വിവരങ്ങൾ ഇ-പോസ് മെഷീനിലേക്ക് കൊടുക്കുകയേ വേണ്ടൂ. പിഴയടക്കാനുള്ള തുക മെഷീൻ പറയും. ഇനി ഒരേ നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുന്നതും ഇതേ മെഷീനാണ്. ഇതു സംബന്ധിച്ചുള്ള അറിയിപ്പോ ഇ-ചലാനോ നേരിട്ടു വാഹന ഉടമയ്ക്കു ലഭിക്കണമെന്നില്ല. കോടതി വഴി സമൻസ് വരുമ്പോഴാകും വിവരമറിയുന്നത്. പുതുക്കിയ മോട്ടർ വാഹന നിയമ പ്രകാരം വലിയ തുകയാണു പിഴയിനത്തിൽ ഈടാക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ ഇ-ചലാൻ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പിഴ ചുമത്തിയതു സംബന്ധിച്ചു വാഹന ഉടമയ്ക്ക് എസ്.എം.എസ് ലഭിക്കും. എല്ലാ പരിശോധനയിലും പിഴ ചിലപ്പോൾ ഉടമസ്ഥനെ അറിയിക്കാൻ കഴിയില്ല. ദേശീയപാതയോടു ചേർന്നുളള സംസ്ഥാന പാതകളിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ വാഹന ഉടമകൾ വേഗ പരിധി അറിയാതെ പോകുന്നതും നിയമലംഘനത്തിനു കാരണമാകുന്നു.
പിഴതുക
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ 2000 രൂപ
അന്തരീക്ഷ ശബ്ദമലിനീകരണം 2000 രൂപ
മദ്യപിച്ചു വാഹനം ഓടിച്ചാൽ 10000 രൂപ
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപ
അമിതവേഗതയ്ക്കുള്ള പിഴ എൽ.എം.വി 1500 രൂപ
മീഡിയം, ഹെവി വാഹനങ്ങൾ 3000 രൂപ
സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 500 രൂപ
രണ്ടിൽ കൂടുതൽ ആളുകൾ മോട്ടർ സൈക്കിളിൽ യാത്ര ചെയ്താൽ 1000 രൂപ
എൽ.എം.വി വേഗ പരിധി
നാലുവരിപ്പാത 90 കിലോമീറ്റർ
ദേശീയ പാത 85
സംസ്ഥാന പാത 80
സിറ്റി, മുനിസിപ്പാലിറ്റി 50
സ്‌കൂൾ പരിസരം 30
ബൈക്കിന്റെ വേഗപരിധി
നാലുവരിപ്പാത 70 കിലോമീറ്റർ
ദേശീയപാത 60
സംസ്ഥാനപാത 50
സിറ്റി, മുനിസിപ്പാലിറ്റി 50
സ്‌കൂൾ പരിസരം 30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |