കാലടി: ജാതി കൃഷിക്ക് പേരടുത്ത നാടാണ് കാലടിയും സമീപ പ്രദേശങ്ങളും. 2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്താകെ ജാതി മരങ്ങളുടെ ചുവട്ടിൽ ആറ് മുതൽ ഏഴ് അടിയോളം വെള്ളം കയറി. ഒരാഴ്ച മലവെള്ളവും ചെളിയും കെട്ടി നിന്നതിനാൽ മരങ്ങളിൽ കുമിൾ രോഗങ്ങൾ വ്യാപകമായി. ഇതോടെ ജാതിമരങ്ങൾ പുഷ്പിക്കാതെയും പാകമാകാതെ കായ്കൾ കൊഴിഞ്ഞും ഇലകൊഴിഞ്ഞും ശിഖരങ്ങൾ മാത്രമായി മാറുകയാണ്. വിള ലഭിക്കുന്നില്ലെന്ന് മാത്രമല്ല വെട്ടി മാറ്റേണ്ട സ്ഥിതിയിലാണ് ഇവിടത്തെ കർഷകർ.
മഴക്കാലത്ത് മരത്തെ പനി ബാധിക്കുന്നതാണ് തുടക്കം. ബോർഡോ മിശ്രിതം കുമിൾ നാശിനിയായി ഉപയോഗിക്കാമെങ്കിലും നീറ്റു കക്കയ്ക്കും തുരിശിനും വൻവില കൊടുക്കേണ്ടിവരുന്നതും കൂലിച്ചെലവും മൂലം മരുന്നടിയിൽ നിന്നും കർഷകൻ പിൻമാറുകയാണ്. ശരിയായ വളപ്രയോഗവും, ജലസേചനവും കുമിൾ നാശിനി പ്രയോഗവും നടത്തിയാൽ നല്ല തോതിൽ ഉത്പാദനമുണ്ടാകുമെന്ന് മലയാറ്റൂർ-നീലീശ്വരം കൃഷി ഓഫീസർ സൗമ്യ പറഞ്ഞു. ഉത്പാദനക്കുറവാണ് കർഷകർ നേരിടുന്ന പ്രശ്നമെന്നും കാലടി മേഖലയിലെ മൊത്ത വ്യാപാരിയായ എ.വി.രതീഷ് പറഞ്ഞു. സർക്കാർ അടിയന്തരമായി പ്രതിസന്ധിയിൽ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഉത്പാദനക്കുറവും രോഗവ്യാപനവും തടയുന്നതിനു അടിയന്തര നടപടികൾ സർക്കാർ ഏറ്റെടുക്കാത്തതിൽ കർഷകർ പ്രതിഷേധത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |