ഫോർട്ട് കൊച്ചി: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി പ്ലസ് ടുവിൽ ഫുൾ എപ്ലസ് നേടിയ ശ്രീലക്ഷ്മി കമ്മത്തിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. പനയപ്പള്ളി കോർപ്പറേഷൻ കോളനിയിലെ ഒറ്റമുറി വീട്ടിലിരുന്ന് പരാധീനതകളോട് പടപൊരുതിയാണ് ഫോർട്ടുകൊച്ചി വെളി എഡ്വേർഡ് മേമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥി ശ്രീലക്ഷ്മി കോമേഴ്സിൽ ഫുൾ എ പ്ലസ് നേടിയത്. അച്ഛൻ ബാലകൃഷ്ണ കമ്മത്ത് നേരത്തെ മരിച്ചു. വീട്ടിലെ ഏക വരുമാനമായ അമ്മ വൈജയന്തിക്ക് കൊവിഡ് അടച്ചു പൂട്ടലിൽ മട്ടാഞ്ചേരി ജ്യൂടൗണിലെ കരകൗശല കടയിൽ ഒന്നരവർഷമായി ജോലിയില്ല.
പരാധീനതകൾക്കിടയിലും ശ്രീലക്ഷ്മിയുടെ പഠനത്തിന് പിൻബലമേകി അമ്മയും അമ്മയുടെ ജേഷ്ഠസഹോദരി ശോഭയും ഒപ്പമുണ്ടായിരുന്നു. സി.എ പഠനത്തിനുള്ള തയ്യാറെടുപ്പിനൊപ്പം ബാങ്ക് ജോലിയെന്ന മോഹമാണ് ശ്രീലക്ഷ്മിക്ക്. എസ്. എസ്.എൽ.സി പരീക്ഷയിൽ ഒൻപത് എ പ്ലസ് നേടിയിരുന്നു. തീവ്രലക്ഷ്യവുമായുള്ള പഠനരീതിയാണ് വിജയത്തിന് പിന്നിലെന്ന് ശ്രീലക്ഷ്മി പറഞ്ഞു. സഹോദരി ശ്രീവിദ്യ മട്ടാഞ്ചേരി സർക്കാർ സ്കൂളിൽ പ്ലസ്ടു ഹ്യൂമാനിറ്റിസിലും വിജയിച്ചു. സഹോദരൻ വിഘ്നേശ് കമ്മത്ത് ഒൻപതാം ക്ലാസ്സിലാണ്. ശ്രീലക്ഷ്മിയുടെ വിജയത്തിൽ മട്ടാഞ്ചേരി ജനമൈത്രീ പൊലീസ്, കൊച്ചി പൗരാവലി , ജൈൻ ഫൗണ്ടേഷൻ, ഒ.ബി.സി മോർച്ച തുടങ്ങിയവർ തുടർ പഠനസഹായവും അനുമോദനവുമായെത്തി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |