കൊച്ചി: പെട്രോൾ, ഡീസൽ വില പിടിവിട്ട് കുതിക്കാൻ തുടങ്ങിയതോടെ വാഹനങ്ങൾ വലിയ തോതിൽ സമ്മർദിത പ്രകൃതി വാതകം അഥവാ സി.എൻ.ജിയിലേക്ക് മാറുന്നു. സ്വകാര്യ ബസുകളും കാറുകളും അടക്കം നിരവധി വാഹനങ്ങളാണ് ഇന്ധനമാറ്റത്തിനായി ഇത്തരം വർക്‌ഷോപ്പുകളിലേയ്ക്ക് എത്തുന്നത്. സി.എൻ.ജി രാജ്യത്തെ വിപണിയിൽ എത്തിയിട്ട് നാളേറെയായെങ്കിലും മലയാളികൾക്കത്ര സ്വീകാര്യമായിരുന്നില്ല. പെട്രോൾ, ഡീസൽ വില 100 രൂപ കടന്നതോടെ വാഹനങ്ങൾ കൂട്ടത്തോടെ സി.എൻ.ജിയിലേയ്ക്ക് ചേക്കേറിത്തുടങ്ങി. പെട്രോൾ വില സെഞ്ച്വറിയും കഴിഞ്ഞ് ദിനംപ്രതി കുതിക്കുമ്പോൾ സി.എൻ.ജി വില കിലോഗ്രാമിന് 60 രൂപയിലും താഴെയാണ്.
ജില്ലയിൽ ഇതുവരെ 15 ലേറെ ബസുകളാണ് സി.എൻ.ജിയിലേയ്ക്ക് മാറിയത്. എറണാകുളത്തെ വി.സിക്‌സ് ഓട്ടോ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ മാത്രം മൂന്നര വർഷത്തിനിടെ 15,00ലധികം കാറുകൾ സി.എൻ.ജിയിലേയ്ക്ക് മാറ്റിനൽകി.
അതേസമയം, ഈ മേഖലയിലെ ജോലികൾക്കായി അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വർക്‌ഷോപ്പ് ഉടമകൾ. വാഹനങ്ങൾ വൻതോതിൽ സി.എൻ.ജിയിലേക്ക് മാറുന്നത് തൊഴിൽ മേഖലയിൽ പുതിയ സാദ്ധ്യത തുറക്കുന്നുണ്ടെങ്കിലും പ്രവീണ്യമുള്ള മലയാളികൾ കുറവാണ്.
കെണിയായി ഹൈഡ്രോടെസ്റ്റ്
പെട്രോൾ വില ഭയന്ന് സി.എൻ.ജിയിലേയ്ക്ക് വാഹനങ്ങൾ മാറ്റുന്നവരിൽ പലരും ഹൈഡ്രോടെസ്റ്റ് എന്ന കെണിയറിയുന്നില്ല. സി.എൻ.ജി ഓട്ടോതൊഴിലാളികൾ ഇതിന്റെ ബുദ്ധിമുട്ട് ഇപ്പോൾ നന്നായി അനുഭവിക്കുന്നുണ്ട്. കാറായാലും ബസായാലുമെല്ലാം സി.എൻ.ജി ടാങ്കുകൾ മൂന്ന് വർഷം കൂടുമ്പോൾ പരിശോധിക്കണം. എന്നാൽ ഹൈഡ്രോടെസ്റ്റിംഗ് സെന്ററുകൾ കേരളത്തിലില്ല. ചെറിയ ടാങ്കുകൾ പരിശോധിക്കുന്നതിന് പോലും ചെലവേറെയാണ്.
വളരെയധികം വാഹനങ്ങൾ സിഎൻജിയിലേക്ക് മാറുന്നുണ്ട്. അവർക്ക് ഹൈഡ്രോടെസ്റ്റ് വലിയ വെല്ലുവിളിയാകും. ടെസ്റ്റിംഗ് കാലാവധി മൂന്നിൽ നിന്ന് അഞ്ചു വർഷമാക്കി ഉയർത്തണമെന്നും കേരളത്തിൽ വിവിധയിടങ്ങളിൽ ടെസ്റ്റിംഗ് സെന്ററുകൾ തുടങ്ങണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാജി മാധവൻ
ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ
പെട്രോൾ- ഡീസൽ ഇന്ധങ്ങളെ മറികടന്ന് സി.എൻ.ജി ഉപയോഗം വ്യാപകമാകുന്ന കാഴ്ചക്കായിരിക്കും ഇനിയുള്ള കാലം സാക്ഷ്യം വഹിക്കുക.
സാമുവൽ നൈനാൻ
എം.ഡി, വി സിക്‌സ് ഓട്ടോടെക്ക് സൊല്യൂഷൻസ്
13 ലിറ്റർ ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്നതിന് - 1,320 രൂപ
9 കിലോ സി.എൻ.ജി ഇന്ധനം നിറയ്ക്കുന്നതിന്- 430 മുതൽ 460രൂപവരെ മാത്രം.
സി.എൻ.ജിയിലേക്ക് മാറുമ്പോഴുള്ള ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |