മുളന്തുരുത്തി: കർക്കിടക പുലരികളിൽ ക്ഷേത്രാങ്കണങ്ങളിലും വീടുകളിലും രാമായണ ശീലുകൾ ഉയരുമ്പോൾ രാമായണത്തിലെ കഥാസന്ദർഭങ്ങൾ വരകളിൽ പുനർസൃഷ്ടിക്കുകയാണ് ചിത്രകാരനായ സത്കലാ വിജയൻ. ക്ഷേത്രങ്ങളിൽ രാമായണ പാരായണം നടത്തുന്ന ഇദ്ദേഹം കൊവിഡ് മൂലം വീട്ടിൽ കഴിയേണ്ടിവന്നപ്പോഴാണ് ഇക്കുറി രാമായണ മാസത്തിൽ ചിത്രങ്ങൾ വരയ്ക്കാൻ തീരുമാനിച്ചത്. നിറങ്ങൾ ലഭ്യമല്ലാത്തതിനാൽ പേന ഉപയോഗിച്ച് ഏ ഫോർ സൈസ് പേപ്പറിലാണ് ഇദ്ദേഹം ചിത്രം വരയ്ക്കുന്നത്. ഇതിനകം നിരവധി ചിത്രങ്ങളാണ് പൂർത്തിയാക്കിയത്. മുളന്തുരുത്തി കാരിക്കോട് നെടുങ്ങയിൽ ഗോവിന്ദൻ -തങ്കമ്മ ദമ്പതികളുടെ മകനായ സത്കലാ വിജയൻ ആർ.എൽ.വി ഫൈൻ ആർട്സ് കോളേജിൽ നിന്നാണ് ചിത്രകല അഭ്യസിച്ചത്. ഫൈൻ ആർട്സ് എന്നതിന്റെ മലയാള രൂപം പേരിനു മുന്നിൽ ചേർത്താണ് സത്കലാ വിജയൻ എന്ന പേർ സ്വീകരിച്ചത്. 39 നാടകങ്ങൾക്കും നിരവധി ബാലേകൾക്കും രംഗ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 1985 ൽ എറണാകുളം ഗവ: ഗേൾസ് ഹൈസ്കൂളിൽ ചിത്രകലാ അദ്ധ്യാപകനായി ജോലി ലഭിച്ചു. 2011ൽ വിരമിച്ചു. ഇടയ്ക്ക, തബല, ചെണ്ട, ഗഞ്ചിറ, ഉടുക്ക് തുടങ്ങിയ വാദ്യോപകരണങ്ങളും കൈകാര്യം ചെയ്യുന്ന ഇദ്ദേഹം അറിയപ്പെടുന്ന നാടൻ പാട്ടുകാരൻ കൂടിയാണ്. ഇതുവരെ ആയിരത്തിലധികം വേദികളിൽ വരയും നാട്ടു മൊഴിയും എന്ന പരിപാടിയും അവതരിപ്പിച്ചു.
ബി.ആർ അംബേദ്കർ അവാർഡ്, ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, വെൽഫെയർ അവാർഡ്, ജ്യോതി വെങ്കിടാചലം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. രാമായണം കഥ പൂർണമായും സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ കഥാസന്ദർഭങ്ങൾ കാൻവാസിൽ വരയ്ക്കുകയാണ് ലക്ഷ്യമെന്ന് ഇദ്ദേഹം പറഞ്ഞു. ഭാര്യ പ്രസന്നകുമാരിയും മക്കളായ അഭിമന്യുവും ഐശ്വര്യയും ഇദ്ദേഹത്തിന്റെ കലാസപര്യയ്ക്ക് കൂട്ടായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |