കൊച്ചി: ഇലക്ട്രിക് പോസ്റ്റുകളിൽ പരസ്യങ്ങൾ പതിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾക്ക് പുല്ലുവില. നഗരത്തിലെ ഇലക്ട്രിക് പോസ്റ്റുകളിൽ മിക്കതിലും പരസ്യങ്ങൾ പതിച്ചിട്ടുണ്ട്. ഹോസ്റ്റലുകളുടെയും ഹോം ഡെലിവറി സംവിധാനങ്ങളുടെയും സ്വകാര്യ ട്യൂഷനുകളുടെയും ജോലി വാഗ്ദാനങ്ങളും വീട് കടമുറി വില്പനയുടെയും വാടകയുടെയുമെല്ലാം പോസ്റ്ററുകളിൽ ചിലത് മാത്രം.
പോസ്റ്റിന്റെ എല്ലാ വശങ്ങളിലും പരസ്യം പതിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിരംകാഴ്ച. പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പരസ്യം പതിച്ചവരെ ബന്ധപ്പെടുകയും അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. നീക്കിയില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടും. തുടർന്ന് പൊലീസ് അന്വേഷിക്കുകയാണ് പതിവ്. പോസ്റ്റുകൾക്ക് ഒരു നമ്പറുണ്ട്. വൈദ്യുതി തടസവുമായി ബന്ധപ്പെട്ട പരാതികൾ ലഭിക്കുമ്പോൾ ഈ നമ്പർ നോക്കിയാണ് ഏത് പോസ്റ്റിനുകീഴിലുള്ള കണക്ഷനാണെന്ന് കണ്ടുപിടിക്കുന്നത്. അങ്ങനെയുള്ള നമ്പറുകൾപോലും മറച്ചാണ് പരസ്യങ്ങൾ പതിക്കുന്നത്. ഇതിനുപുറമേ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ പോസ്റ്റുകളിൽ പതിച്ച റിഫ്ളക്ടറുകൾക്ക് മുകളിലും ചില വിരുതന്മാർ പരസ്യം പതിക്കും.
പോസ്റ്റർ പരസ്യങ്ങളിൽ പലതിലും നമ്പറുകൾ ഉണ്ടാവില്ല. ഉള്ള നമ്പറുകളിൽ വിളിച്ചാൽ നീക്കാമെന്നേൽക്കും പക്ഷേ നടപ്പാകില്ല. കെ.എസ്.ഇ.ബിയുടെ വസ്തുവകകൾ അനധികൃതമായി കൈയേറിയതുമായി ബന്ധപ്പെട്ട വകുപ്പിലാണ് ഇത്തരം പരസ്യം പതിക്കലുകൾ വരിക. എന്നാൽ കർശന നടപടികളില്ലാത്ത് ഇത്തരക്കാർ പഴുതാക്കും.
നടപടികളില്ല
അതേസമയം അനധികൃതമായി പരസ്യ ബോർഡുകൾ സ്ഥാപിക്കുകയും അറിയിപ്പ് ലഭിച്ചിട്ടും നീക്കാതിരിക്കുകയും ചെയ്താൽ 5,000 രൂപ വരെ പിഴ ഈടാക്കാമെന്ന് 2012ലെ വൈദ്യുതി ബോർഡ് നിയമം നിഷ്‌കർഷിക്കുന്നുണ്ട്. പക്ഷേ നടപടികളെടുക്കുന്നില്ലെന്നുമാത്രം.
പോസ്റ്റുകളുടെ നമ്പർ മറച്ച് പരസ്യങ്ങൾ പതിക്കുന്ന ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇങ്ങനെ പരസ്യം പതിക്കുക വഴി ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്.
ജേക്കബ് ലാസർ,
ജനറൽ സെക്രട്ടറി,
കെ.ഇ.ഡബ്ല്യു.എഫ്
പോസ്റ്റുകളിൽ കെ.എസ്.ഇ.ബിയുടെ അനുമതിയോടെ ചില പരസ്യങ്ങൾ പതിക്കാം. പക്ഷേ, അത് പോസ്റ്ററുകളായല്ല ബോർഡുകളായാകണം. അതിന് പ്രത്യേക അളവും മറ്റുമുണ്ട്. -
നോളൻ, കെ.എസ്.ഇ.ബി
നിയമകാര്യ വിഭാഗം,
തിരുവനന്തപുരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |