SignIn
Kerala Kaumudi Online
Thursday, 25 April 2024 3.08 AM IST

സമൂഹമാദ്ധ്യമങ്ങൾ കുടുംബകലക്കിയോ..?

fg

കൊച്ചി: പ്രണയിച്ച് വിവാഹിതയായ 22കാരി ഫേസ്ബുക്കുവഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാകുന്നു. തമ്മിൽക്കാണാൻ പോയപ്പോൾ ഭർത്താവ് പിന്തുടർന്നു. ദേഷ്യം സഹിക്കാതെ പൊലീസിനെയും അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ വച്ച് യുവതിക്കിഷ്ടം ഫേസ്ബുക്ക് കാമുകനൊപ്പം പോകാനാണെന്ന് പറഞ്ഞെങ്കിലും യുവാവ് കാലുമാറി. ഭർത്താവും അയഞ്ഞില്ല, ഇപ്പോൾ രണ്ടുവയസുള്ള കുഞ്ഞുമൊത്ത് സാമൂഹിക ക്ഷേമ ബോർഡിന്റെ ഷെൽറ്റർ ഹോമിലാണ് യുവതി. ഇത്തരത്തിൽ സമൂഹ മാദ്ധ്യമങ്ങളും മൊബൈൽ ഫോണും വഴി ജീവിതം വഴിമുട്ടിയ അനവധി കേസുകളാണ് സാമൂഹിക ക്ഷേമ ബോർഡിനു കീഴിലെ സേവന കേന്ദ്രങ്ങളിൽ എത്തുന്നത്. ഫോൺ​ കോളുകളും ചാറ്റിംഗും മൂലം ഉണ്ടാകുന്ന തർക്കങ്ങളും ഉപദ്രവങ്ങളുമാണ് മുഖ്യപ്രശ്നങ്ങൾ എന്ന് അധികൃതർ പറയുന്നു.

സ്ത്രീധനത്തെ ചൊല്ലിയുള്ള വാക്കു തർക്കങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നതിനിടയിലാണ് സാമൂഹിക മാദ്ധ്യമങ്ങൾ വില്ലനായി എത്തുന്നത്. ഇത്തരം സംഭവങ്ങിളിൽ അനാധരാകുന്ന കുട്ടികളുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്. ഇവർക്ക് ആവശ്യമായ സംരക്ഷണ കേന്ദ്രങ്ങൾ വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനിത ശിശു വികസന വകുപ്പ് അധികൃതർ. ഷെൽറ്റർ ഹോമുകൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയും സ്ത്രീകൾക്കാവശ്യമായ സംരക്ഷണം നൽകുകയുമാണ് ലക്ഷ്യം.

വിവിധ ഗാർഹിക പീഡനങ്ങൾ

(2020 ഏപ്രിൽ മുതൽ 2021 മാർച്ചു വരെ)

ആകെ ഗാർഹിക പീഡന കേസുകൾ-3818

മദ്യം,ലഹരി മൂലം-1582 (41%)

സ്ത്രീധനം- 803 (21%)

വിവാഹേതര ബന്ധം- 693(18%)

മൊബൈൽ, സാമൂഹിക മാദ്ധ്യമങ്ങൾ- 685 (18%)

ഒത്തുപോകാൻ പറ്റാത്ത പ്രശ്നങ്ങൾ-590 (15%)

ബന്ധുക്കളുടെ ഇടപെടൽ-546(14%)

മാനസികബുദ്ധിമുട്ടുകൾ- 268 (7%)

ഈ കേസുകളിൽ 1837 (48%) എണ്ണം കൗൺസലിംഗ് മുഖേനയും 360 (9%) എണ്ണം കോടതി മുഖാന്തരവും ഒത്തു തീർത്തു. 3818 കേസുകളിലായി 4338 കുട്ടികളെയാണ് ഇത്തരം പ്രശ്നങ്ങൾ ബാധിച്ചത്. സംസ്ഥാനത്ത് 82 സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെ വനിത ലീഗൽ കൗൺസല‌ർമാരുടെ സേവനം ആഴ്ചയിൽ 3 ദിവസം 3 മണിക്കൂ‌ർ വീതം ലഭിക്കും.

 ഷെൽറ്റർ ഹോം

ഗാർഹിക പീഡനങ്ങൾക്ക് ഇരയായ സ്ത്രീകളെയും കുട്ടികളെയും പാർപ്പിക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, കോട്ടയം,ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട എന്നീ ജില്ലകളിലായി 11 ഷെൽറ്റർ ഹോമുകളുണ്ട്. ഇവി​ടങ്ങളി​ൽ 636 സ്ത്രീകളും, 411 കുട്ടികളുമാണ് 2020-21 കാലഘട്ടത്തിൽ എത്തിയത്. ഇതിൽ കുടുംബാംഗങ്ങളുമായി പ്രശ്നമുള്ള 267 കേസുകളും ഭർത്താക്കന്മാരായി പ്രശ്നമുള്ള 178 കേസുകളും ഒത്തുതീർപ്പിലൂടെ പരിഹരിച്ചു. 49 പേർക്ക് ജോലി നൽകുകയും 5 പേരുടെ കല്യാണം നടത്തുകയും ചെയ്തു. ഷെൽറ്റർ ഹോമിൽ പരമാവധി 2 വർഷം വരെ ഒരു അന്തേവാസിക്ക് താമസിക്കാം. താമസം, ഭക്ഷണം, വസ്ത്രം, നിയമ-വൈദ്യ സഹായം, തൊഴിൽ പരിശീലനം, പഠന സൗകര്യം എന്നിവ സൗജന്യമായി നൽകും.

 പ്രവർത്തനങ്ങൾ ഊ‌ർജിതമാക്കും.

നിലവിലെ സേവന കേന്ദ്രങ്ങളുടെ എണ്ണം 88ൽ നിന്നും 158 ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മൂന്ന് മാസം കൊണ്ട് 100 എണ്ണവും അടുത്ത വർഷം ബാക്കിയുള്ളവയും ആരംഭിക്കും. ഇതിനായി 15 സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ട്. സർക്കാ‌ർ തലത്തിൽ വിവാഹ പൂർവ കൗൺസലിംഗ് ആരംഭിക്കാൻ ശ്രമം നടക്കുന്നുണ്ട്.

ടി.വി.അനുപമ

വനിത ശിശു വികസന വകുപ്പ് ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SOCIALMEDIA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.