സൗജന്യ ചിത്രകലാ- ഫോട്ടോഗ്രഫി ക്യാമ്പെയ്‌നുകൾ ഓൺലൈനായി സംഘടിപ്പിച്ച് പള്ളുരുത്തി സ്വദേശി
കൊച്ചി: കൊവിഡ് കാലത്ത് 2,000ലേറൈ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓൺലൈൻ ചിത്രകലാ പരിശീലനം നൽകി പള്ളുരുത്തി സ്വദേശി ആർ.കെ.ചന്ദ്രബാബു. 200 ദിവസമാണ് ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ചിത്രകലാ- ഫോട്ടോഗ്രഫി കാമ്പെയ്ൻ നടന്നത്. വിദ്യാർത്ഥികൾക്കുള്ള പരിശീലനവും ചിത്രങ്ങളുടെയും ഫോട്ടോകളുടെയും വിൽപനയുമെല്ലാം ഓൺലൈനിൽ തകൃതിയായി നടന്നു. ഞായറാഴ്ചയാണ് ക്യാമ്പ് സമാപിച്ചത്.
ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെയായിരുന്നു പരിപാടി. ആദ്യ 100 ദിവസം ചിത്രകലാ ക്യാമ്പ്. അടുത്ത 100 ദിവസം ഫോട്ടോ പ്രദർശനവും പരിശീലനവും. പറക്കുന്ന ജീവിതത്തിലെ 100 കറുത്ത കല്ലുകൾ എന്ന പേരിലായിരുന്നു ചിത്രകലാ ക്യാമ്പെങ്കിൽ കഥപറയും കാഴ്ചകൾ എന്ന പേരിലായിരുന്നു ഫോട്ടോ പ്രദർശനം.
ക്യാമ്പിലൂടെ വിറ്റുപോയ 100 ചിത്രങ്ങൾക്ക് 28,000ലധികം രൂപ ലഭിച്ചു. ഇത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. കൊവിഡിനു മുൻപ് കേരളത്തിലുടനീളം ചന്ദ്രബാബുവും സുഹൃത്തുക്കളും ഓഫ്‌ലൈനായി ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ജയിലുകളിലും, മാനസികാരോഗ്യ കേന്ദ്രങ്ങളിലും, എച്ച്.ഐ.വി, ഓട്ടിസം രോഗികൾക്കായും സ്‌പെഷ്യൽ സ്‌കൂളുകൾക്കായും, തെരുവിൽ ജീവിക്കുന്നവർക്കായുമെല്ലാം ചന്ദ്രബാബു സൗജന്യ ക്യാമ്പുകൾ നടത്തി.
തൃശൂർ ഫൈൻആർട്ട്‌സ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ടീച്ച് ആർട്ട് എന്ന സംഘടനയുടെ കോർഡിനേറ്റർ കൂടിയാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങളും ചന്ദ്രബാബുവിനൊപ്പം സജീവമായുണ്ട്. അതിനിടെ,ക്യാമ്പിനിടെ പങ്കുവച്ച ചിത്രങ്ങളിലെ വാട്ടർമാർക്ക് ഉൾപ്പടെ മായ്ച്ച് ചില വിരുതന്മാർ അത് തങ്ങളുടേത് എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. സാങ്കേതിക പരിജ്ഞാനമുള്ളവരുടെ സഹായത്തോടെ അത് ചന്ദ്രബാബു കൈയോടൈ പിടികൂടുകയും നീക്കം ചെയ്യിക്കുകയും ചെയ്തു.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ അദ്ധ്യാപകനായ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപികയായ ഭാര്യ അനിതയുടെയും മകൾ ശിവാനിയുടെയും പൂർണ പിന്തുണയുണ്ട്.
സാമ്പത്തികമില്ലായ്മ മൂലം ആർക്കും ഇത്തരം അവസരങ്ങൾ നഷ്ടമാകരുത് എന്ന് നിർബന്ധമുണ്ട്. അതിനാലാണ് സൗജന്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ചന്ദ്രബാബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |