ഇന്ന് ദേശീയ കൈത്തറി ദിനം
കൊച്ചി: ഒന്നല്ല, നഷ്ടമായത് മൂന്ന് സീസൺ. ഈ ഓണക്കാലത്തും വലിയ പ്രതീക്ഷയില്ല. കച്ചവടത്തിന്റെ ഭൂരിഭാഗവും ഓണത്തിനാണ്. അതിങ്ങനെയായി. ഇനി എന്തു ചെയ്യുമെന്ന് ഒരുപിടിയുമില്ല. കേരളത്തിന്റെ പ്രൗഢിയുടെ അടയാളമായ കൈത്തറി വസ്ത്രങ്ങൾ നെയ്യുന്നവർക്ക് ദേശീയ കൈത്തറി ദിനത്തിലും പറയാനുള്ളത് തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന മേഖലയെക്കുറിച്ച് മാത്രം. ജില്ലയിലെ പ്രധാന കൈത്തറി കേന്ദ്രമായ ചേന്ദമംഗലം ഉൾപ്പെടെയുള്ള കൈത്തറി ഗ്രാമങ്ങളിലെ പകുതിയിലധികം തറികളും മുൻ വർഷങ്ങളിലേതുപോലെ പ്രവർത്തിക്കുന്നില്ല. 2018ലെ പ്രളയം തൂത്തെറിഞ്ഞതാണ് ചേന്ദമംഗലത്തെ കൈത്തറി തറികളെ.
നഷ്ടക്കണക്ക്
കൊവിഡിനൊപ്പം ലോക്ഡൗണും ഇരുട്ടടിയായതോടെയാണ് പരമ്പരാഗതമായി കൈമാറിവന്ന തൊഴിൽ പലരും ഉപേക്ഷിച്ചത്. കൈത്തറി മുണ്ടിനും തുണിത്തരങ്ങൾക്കും മുമ്പ് വലിയ ഡിമാന്റുണ്ടായിരുന്നു. ഇപ്പോൾ സ്ഥിതി മോശം. നെയ്ത്തും ഇല്ല. തുണിത്തരങ്ങൾ വിറ്റു പോകാത്ത അവസ്ഥയുമാണ്.
വരുന്നില്ല,യുവാക്കൾ
വീടുകളിലും കൈത്തറി സഹകരണ സംഘങ്ങളിലുമായി പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളും വനിതകളാണ്. ഇവരിൽ ഭൂരിഭാഗവും 60 പിന്നിട്ടവർ. കൈത്തറി മേഖലയിലേക്ക് യുവാക്കൾ കടന്നു വരാത്തതതാണ് തളർച്ചയ്ക്ക് പ്രധാന കാരണം. കൊവിഡിനെ തുടർന്ന് പല ടെക്റ്രൈത്സുകളും പൂട്ടിപ്പോയതും സ്‌കൂൾ യൂണിഫോമുകളുടെ ആവശ്യകത ഇല്ലാതായതും പ്രതിസന്ധി രൂക്ഷമാക്കി. മികച്ച കൂലി ഉറപ്പാക്കുകയും കാലത്തിനൊപ്പമുള്ള മാറ്റങ്ങളും കൊണ്ടുവരികയും ചെയ്താൽ മേഖലയിൽ വൻ മാറ്റം ഉണ്ടാകുമെന്ന് തൊഴിലാളികൾ പറയുന്നു.
താരം കസവ് മാസ്ക്
പ്രതിസന്ധി ഏറെയാണെങ്കിലും ഇക്കുറിയും കൈത്തറി മേഖല ഓണത്തിന് ഒരുങ്ങിയിട്ടുണ്ട്. മുണ്ടും ഷർട്ടുമടക്കം വിപണിയിൽ എത്തിച്ചു. കസവ് മാസ്കാണ് കൂട്ടത്തിൽ താരം.50 രൂപയാണ് നിരക്ക്. പുത്തനുടുപ്പിനൊപ്പം കസവു മാസ്ക്കും ജനം ഏറ്റെടുക്കുന്നുണ്ട്. രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓണത്തോടനുബന്ധിച്ചുള്ള എക്‌സിബിഷനുകൾ സംഘടിപ്പിക്കാനും പല സംഘങ്ങളും ആലോചിക്കുന്നുണ്ട്.
വരുന്ന രണ്ടാഴ്ച വിപണിയിൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.
കടുത്ത പ്രതിസന്ധിയിലൂടെയാണ് മേഖല കടന്നുപോകുന്നത്. നൂലിനും ചായത്തിനും വരെ വില ഉയർന്നു. അസംസ്കൃത വസ്തുക്കൾ കിട്ടുന്നില്ല. നിലവിലെ സാഹചര്യത്തിൽ നിന്ന് വിപണിയിൽ ഉണർവുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
അജിത് കുമാർ
സെക്രട്ടറി
കൈത്തറി സംഘം (എച്ച് 191)
ചേന്ദമംഗലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |