കോലഞ്ചേരി: കൈയിൽ ചരിത്ര മെഡൽ, മുഖം നിറഞ്ഞ് സന്തോഷം... അഭിമാനത്തോടെ മലയാള മണ്ണിലേക്ക് എത്തിയ ശ്രീജേഷിനെ കാണാനും അനുമോദിക്കാനും എത്തിയവർക്ക് പൊലീസിന്റെ കർശനനിയന്ത്രണങ്ങൾ നിരാശയ്ക്ക് വഴിവച്ചു. ഡൽഹിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്വീകരണചടങ്ങ് ഉള്ളതിനാലാണ് ശ്രീജേഷിന്റെ വീട്ടിലും കർശനനിയന്ത്രണം പാലിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രാവിലെ മുതൽ അക്ഷമരായി കിഴക്കമ്പലത്ത് കാത്തുനിന്ന നാട്ടുകാർ പടക്കം പൊട്ടിച്ചും വാദ്യഘോഷങ്ങൾ മുഴക്കിയും ശ്രീജേഷിന് ആദരമർപ്പിച്ച് മടങ്ങി.
വീട്ടിലെത്തിയ ശ്രീജേഷിനെ പുത്തൻകുരിശ് ഡിവൈ.എസ്.പി. ജി അജയനാഥിന്റെ നേതൃത്വത്തിൽ പൊലീസ് ദ്രുതകർമസേന വീട്ടിനുള്ളിൽ കയറ്റി കതക് അടച്ചു. അല്പനേരം കഴിഞ്ഞ് പുറത്തെത്തിയ ശേഷം ആരാധകരെ അഭിവാദ്യം ചെയ്തു. പ്രിയപ്പെട്ട കായിക താരത്തെ വരവേൽക്കാൻ കാത്തുനിന്ന കായികപ്രേമികളും വികാരനിർഭരമായ രംഗങ്ങൾ ഒപ്പിയെടുക്കാൻ സുസജ്ജരായി മണിക്കൂറുകൾക്കുമുമ്പേ നിലയുറിപ്പിച്ച മാദ്ധ്യമ പ്രവർത്തകരും ഏറെ നിരാശയോടെയാണ് മടങ്ങിയത്. ബൊക്കെയും പുഷ്പഹാരങ്ങളുമായി നിരവധി ആളുകൾ കാത്തുനിന്നെങ്കിലും ആരുടേയും കൈയ്യിൽനിന്ന് യാതൊന്നും സ്വീകരിക്കാൻ ശ്രീജേഷിനെ പൊലീസ് അനുവദിച്ചില്ല.
നെടുമ്പാശേരി വിമാനത്താവളത്തിലും തടിച്ചുകൂടിയവരൈ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. വിമാനത്താവളത്തിൽ സ്‌പോർട്‌സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ ഹോക്കി സ്റ്റിക്കുകളുമായി വിദ്യാർത്ഥികളെ അണിനിരത്തിയിരുന്നു. സ്‌കേറ്റിംഗ് വിദ്യാർത്ഥികൾ ശ്രീജേഷിന്റെ ജന്മനാട് വരെ അകമ്പടി പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |