ആലുവ: പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോ. ജീസൺ ജോണിയെ ഡ്യൂട്ടിക്കിടെ മർദ്ദിച്ച പ്രതിയെ സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഐ.എം.എയുടെ നേതൃത്വത്തിൽ ഇന്ന് ഒ.പി ബഹിഷ്കരിച്ച് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഡോക്ടർമാർ ധർണ നടത്തും.
കുഞ്ചാട്ടുകര എൻ.എ.ഡി കവല സ്വദേശി മുഹമ്മദ് കബീറിനെതിരെ (40) എടത്തല പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുമ്പിലാണ് സംഭവം. പ്രതി ഭാര്യയും ഒമ്പത് വയസുള്ള കുട്ടിയുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. കൊവിഡ് രോഗ ബാധിതയായ യുവതി ആശുപത്രിയിലെത്തുമ്പോൾ നെഗറ്റീവായിരുന്നതായി പറയുന്നു. എന്നാൽ കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. ഇതേതുടർന്ന് കുട്ടിയെ പരിശോധിച്ച് നിരീക്ഷണത്തിനായി കട്ടിലിൽ കിടത്തിയ ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് പിന്നിൽ നിന്ന ഭർത്താവ് മർദ്ദിച്ചത്.
അത്യാഹിത വിഭാഗത്തിൽ മൂന്ന് വനിത നേഴ്സുമാരുടെ മുമ്പിലായിരുന്നു സംഭവം. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഡോക്ടർ തിരക്കിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെത്തി ഡോക്ടറെ രക്ഷപ്പെടുത്തി. രണ്ട് വർഷമായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്കെതിരെ മറ്റ് ആക്ഷേപങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. യുവതിയാണെങ്കിൽ നാല് വർഷം മുമ്പാണ് ഈ ആശുപത്രിയിൽ ഒടുവിൽ ചികിത്സതേടിയെത്തിയതും. സംശയരോഗമാണ് മർദ്ദനത്തിന് കാരണമെന്നാണ് സൂചന. വിദേശത്തായിരുന്ന മുഹമ്മദ് കബീർ രണ്ടാഴ്ച്ച മുമ്പാണ് അവധിക്കെത്തിയത്.
പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. തഖ്ദീസ് ആശുപത്രി മാനേജ്മെന്റും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് എടത്തല സി.ഐ പി.ജെ. നോബിൾ പറഞ്ഞു.
ഇന്ന് ഡോക്ടർമാരുടെ എസ്.പി ഓഫീസ് ധർണ
ഡോക്ടറെ മർദ്ദിച്ചയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖ ഇന്ന് എറണാകുളം റൂറൽ പൊലീസ് മേധാവിയുടെ ആലുവയിലെ ഓഫീസിന് മുന്നിൽ ധർണ നടത്തും.
രാവിലെ 10ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സഖറിയാസ് ധർണ ഉദ്ഘാടനം ചെയ്യും.
പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് കൊച്ചി ശാഖാ പ്രസിഡന്റ് ഡോ.ടി.വി. രവി, സെക്രട്ടറി ഡോ. അതുൽ ജോസഫ് മാനുവൽ എന്നിവർ ആവശ്യപ്പെട്ടു.
പ്രതിയെ പിടിക്കാത്തത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
എടത്തല തഖ്ദീസ് ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്യാത്ത സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് ഉത്തരവിട്ടു.
രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഐ.എം.എ കൊച്ചി ബ്രാഞ്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |