ബംഗളുരുവിൽ വിദേശ പൗരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പ്രതികാരം
കൊച്ചി: ബംഗളൂരു പൊലീസ് കസ്റ്റഡിയിൽ മയക്കുമരുന്നു കേസ് പ്രതിയായ കോംഗോ പൗരൻ മരിച്ചതിനെ തുടർന്ന് ആ രാജ്യത്തെ ഇന്ത്യക്കാർ തുടരെ ആക്രമിക്കപ്പെടുന്നു. മദ്ധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ തലസ്ഥാനമായ കിൻഷാസെയിലെ ഇന്ത്യൻ വംശജരും ഇന്ത്യക്കാരുമാണ് ആക്രമണത്തിന് ഇരയാകുന്നത്.
ഇന്ത്യക്കാരുടെ സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചുതകർത്ത് വ്യാപകമായ കൊള്ളയും കൊള്ളിവെയ്പും നടത്തുകയാണ്. കൈയിൽ കിട്ടുന്നവരെ പൊതിരെ തല്ലുന്നു.
ഭയാശങ്കകളുമായി കൊച്ചിയിൽ നിന്നുള്ള മലയാളികൾ സുഹൃത്തുക്കളെ ബന്ധപ്പെടുന്നുണ്ട്. പേരുകൾ വെളിപ്പെടുത്തിയാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് തിരഞ്ഞുപിടിച്ച് അക്രമിക്കുമോ എന്ന ഭയത്തിലാണിവർ.
മലയാളികൾ ഉൾപ്പെടെയുള്ളവർ ഭയംമൂലം വീടുകൾക്ക് പുറത്തിറങ്ങുന്നില്ലെന്ന് കൊച്ചി സ്വദേശി ഫോണിൽ പറഞ്ഞു. ഇന്ത്യക്കാരുടെ സഹായ അഭ്യർത്ഥന കോംഗോയിലെ എംബസി അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നും സോഫ്റ്റ്‌വെയർ എൻജിനിയറായ ഇദ്ദേഹം പരാതിപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ഇദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്ത്യക്കാർ 10,000
പതിനായിരത്തോളം ഇന്ത്യക്കാരാണ് കോംഗോയിലുള്ളത്. 200ൽ പരം പേർ മലയാളികളാണ്. ഏതാനും ദിവസങ്ങളായി തുടരുന്ന അക്രമസംഭവങ്ങൾ ഇതുവരെയും ഫലപ്രദമായി നിയന്ത്രിക്കാനായിട്ടില്ല.
ഇന്നലെ രാവിലെ കിൻഷാസെയിൽ ഉത്തരേന്ത്യൻ സ്വദേശിയുടെ വാഹനം അക്രമികൾ തകർത്തു. വാഹനത്തിലുണ്ടായിരുന്ന ചൈനീസ് പൗരനെ ക്രൂരമായി മർദ്ദിച്ചു.
ബുധനാഴ്ച മറ്റൊരു ഇന്ത്യൻപൗരനെ തെരുവിലൂടെ ഓടിച്ചിട്ട് പിടിച്ച് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോംഗോ പൗരന്റെ മരണകാരണം ഹൃദ്രോഗം
മയക്കുമരുന്നു കേസിൽ ആഗസ്റ്റ് 2ന് അറസ്റ്റിലായ ജോയൽ ഡിൻഡനി മല്ലുവാണ് (27) പിറ്റേന്ന് മരണമടഞ്ഞത്. ഇതേത്തുടർന്ന് ബംഗളൂരുവിലെ ആഫ്രിക്കൻ വംശജർ ജെ.സി. നഗർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ലാത്തിച്ചാർജിൽ അക്രമികളായ 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വാർത്ത ചില അന്താരാഷ്ട്ര ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയായിലും പ്രചരിച്ചതോടെയാണ് കോംഗോയിൽ ആക്രമണം തുടങ്ങിയത്.
ജോയൽ ഡിൻഡനിയുടെ മരണകാരണം ഹൃദ്രോഗമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നെങ്കിലും അതൊരു വംശീയ കൊലപാതകമെന്ന മട്ടിലാണ് കോംഗോയിൽ പ്രചാരണം നടക്കുന്നത്. വിദ്യാഭ്യാസ വിസയിലാണ് ജോയൽ ഇന്ത്യയിൽ എത്തിയത്. 2017ൽ വിസ കാലാവധി തീർന്നിട്ടും ഇയാൾ രാജ്യം വിട്ടില്ല. ആഗസ്റ്റ് 2ന് അറസ്റ്റിലായ ജോയൽ മൂന്നിനാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |