കോലഞ്ചേരി: കൊവിഡിന് പിന്നാലെ നിർമാണ സാമഗ്രികളുടെ വില കുതിക്കുന്നു. ലൈഫ് പദ്ധതിയിലെ വീടുകൾ ഉൾപ്പടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ച സ്ഥിതിയാണ്. കൊവിഡ് വ്യാപനവും, ലോക്ക് ഡൗൺ മൂലവും പ്രതിസന്ധിയിൽ കഴിയുന്നവരുടെ മേൽ ഇരുട്ടടിയായി മാറിയിരിക്കുകയാണ് വില വർദ്ധനവ്. സിമന്റ്, കമ്പി, കല്ല്, മെറ്റൽ, പാറമണൽ, കരിങ്കല്ല്, തുടങ്ങിയവയുടെയും ഷീറ്റുകൾ, വയറിംഗ് പ്ലംമ്പിംഗ് സാമഗ്രികൾ, പൈപ്പുകൾ എന്നിവയുടെയും വിലയാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കുതിച്ചുയർന്നിരിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം തുക അനുവദിച്ചു നിർമാണം തുടങ്ങിയ വീടുകളെയാണ് ഇത് കാര്യമായി ബാധിച്ചത്. അനുവദിച്ച തുക കൊണ്ടു പണികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇവയിൽ ഏറെയും മുടങ്ങി കഴിഞ്ഞു.
ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കു പുറമേ വീട് നിർമാണത്തിന് ഇറങ്ങിയ ഇടത്തരക്കാരും കടുത്ത ബുദ്ധിമുട്ടിലായി. വില ഉയർന്നതോടെ നേരത്തെ ഉണ്ടാക്കിയ ബഡ്ജറ്റിൽ പണികൾ പൂർത്തിയാകാത്ത സാഹചര്യമാണുള്ളത്. ഇതോടെ പലരും നിർമാണം നിർത്തിവച്ചിരിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അനുവദിച്ച വായ്പ കൊണ്ടു വീട് പൂർത്തിയാകാത്ത അവസ്ഥ, കർഷകർ മുതൽ സർക്കാർ ജീവനക്കാർ വരെയുള്ളവരെല്ലാം പ്രതിസന്ധിയിലാക്കി കഴിഞ്ഞു. തുടർപണികൾക്ക് ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണിവർ.
പുതുക്കിയ വില ബ്രാക്കറ്റിൽ
സിമന്റ് ചാക്ക്: 360 (440)
വാർക്കകമ്പി കിലോഗ്രാമിന് 46 (65)
മെറ്റൽ ക്യുബിക് അടി 3 (5)
കരിങ്കല്ല് ലോഡിന് 500 മുതൽ 700 വരെ കൂടി
പാറമണൽ ക്യുബിക് അടി 10 മുതൽ 15 ശതമാനം കൂടി.
വയറിംഗ് സാമഗ്രികൾ 10 മുതൽ 15 ശതമാനം വരെ കൂടി
റൂഫിംഗ് സാമഗ്രികൾ ഇരട്ടിയോളം തുകയുടെ വ്യത്യാസം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |