നെടുമ്പാശേരി: 2018ലെ മഹാപ്രളയത്തെ കുറിച്ച് ഓർക്കുമ്പോൾ ചെങ്ങമനാട്ടുകാരി സാജിതയുടെ ഉള്ളൊന്നു പിടയും. നിറവയറുമായി പള്ളിക്കെട്ടിടത്തിന് മുകളിൽ നിന്ന സാജിതയെ ഹെലികോപ്റ്ററിലേക്ക് ഉയർത്തിയപ്പോൾ നെഞ്ചുരുകി പ്രാർത്ഥിച്ചത് മലയാളികളാകെയാണ്.
മണിക്കൂറുകൾക്കകം നേവിയുടെ ആശുപത്രിയിൽ പിറന്നുവീണ സുബഹാന് ഇന്ന് മൂന്നാം പിറന്നാളാണ്. ചെങ്ങമനാട് പനയക്കടവ് കളത്തിങ്കൽ ജെബിലിന്റെ ഭാര്യയാണ് സാജിത. മൂന്നാമത്തെ പ്രസവത്തിനായി ചൊവ്വര റെയിൽവേ സ്റ്റേഷന് സമീപം മാതാപിതാക്കൾക്കൊപ്പം വാടക വീട്ടിൽ കഴിയുമ്പോഴാണ് 2018 ആഗസ്റ്റ് 15ന് പ്രളയമെത്തുന്നത്. അന്ന് രാത്രി ചൊവ്വര കവലയിലെ ജുമാമസ്ജിദിന് മുകളിലേക്ക് സാജിതയും കുടുംബവും ഉൾപ്പടെ നിരവധി കുടുംബങ്ങൾ അഭയം തേടിയെത്തി. 16നും അവിടെ തന്നെ കഴിച്ചുകൂട്ടി. 17ന് പ്രസവവേദന അനുഭവപ്പെട്ട സാജിതയെ ഹെലികോപ്ടറിൽ നേവിയുടെ ആശുപത്രിയിലേക്ക് മാറ്റാൻ നടപടിയായി. 12 മണിയോടെ പള്ളി കെട്ടിടത്തിന് മുകളിൽ ഹെലികോപ്ടർ വട്ടമിട്ടുപറന്നു. കമാൻഡർ വിജയവർമ്മ കയറിൽ തൂങ്ങി ആദ്യം പള്ളിക്കെട്ടിടത്തിലേക്ക്. തുടർന്ന് സാജിതയെ സുരക്ഷിതമായി ബന്ധിപ്പിച്ച ശേഷം ഹെലികോപ്ടറിലേക്ക്. ആശങ്കയുടെയും ആകാംക്ഷയുടെയും നിമിഷങ്ങളായിരുന്നു അത്.
രണ്ടരയോടെ എറണാകുളം നേവിയുടെ സഞ്ജീവനി ആശുപത്രിയിൽ സാജിത പ്രസവിച്ചു. നേവി അധികൃതരാണ് കുഞ്ഞിന് സുബഹാൻ എന്ന പേരിട്ടത്. ഈ സമയവും ജെബിൽ പള്ളിക്കെട്ടിടത്തിന് മുകളിലായിരുന്നു. 18ന് കൊച്ചിയിലെ ബന്ധുവീട്ടിലേക്ക് പോയെങ്കിലും ഭാര്യയെയും കുഞ്ഞിനെയും കാണാനായില്ല. ആശുപത്രി നേവിയുടെ വളപ്പിലായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 19നാണ് കുഞ്ഞിനെ കണ്ടത്. സുബഹാന്റെ ഒന്നാം പിറന്നാളിൽ സാജിതയെ രക്ഷപ്പെടുത്തിയ കമാൻഡർ വിജയവർമ്മയും ആശുപത്രിയിൽ പരിചരിച്ച ഡോ. തമന്ന ഷേണായിയും വീട്ടിലെത്തി സ്‌നേഹം പങ്കിട്ടിരുന്നു. . രണ്ടാം പിറന്നാൾ ആഘോഷം കൊവിഡിനെ തുടർന്ന് നടന്നില്ല. മൂന്നാം പിറന്നാളിലും ആശങ്ക വിട്ടിട്ടില്ലാത്തതിനാൽ ആഘോഷമില്ല. അംഗൻവാടി തുറന്നാൽ സുബഹാനെ ചേർക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |