പേരിലെ അക്ഷരങ്ങൾ ആദ്യക്ഷാരങ്ങളാക്കിയ മംഗള പത്രങ്ങളൊരുക്കി ജീസ്‌പോൾ
കൊച്ചി: വിവിധ തരത്തിലുള്ള മംഗളപത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ വ്യക്തിയുടെ പേരിലെ അക്ഷരങ്ങൾക്കൊണ്ടുള്ള മംഗളപത്രങ്ങൾ വിരളമാണ്. മംഗളപത്രത്തിലെ എല്ലാവരികളുടെയും തുടക്കം പേരിന്റെ ഓരോ അക്ഷരങ്ങളായാലോ.... അത്തരം അൻപതിലേറെ മംഗള പത്രങ്ങളാണ് വൈക്കം വെച്ചൂർ അച്ചിനകം സ്വദേശിയും എറണാകുളം സഹൃദയ മീഡിയ മാനേജറുമായ ജീസ്‌പോൾ എഴുതിയത്.കാർട്ടൂണിസ്റ്റും കവിയും ഗാനരചയിതാവുമായ ജീസ്‌പോൾ 15 വർഷത്തിലേറെയായി മംഗളപത്രങ്ങൾ എഴുതുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് സഹൃദയ ഓഫീലെ യാത്രഅയപ്പിനാണ് ആദ്യമായി മംഗളപത്രമെഴുതിയത്. വരികളുടെ ആദ്യാക്ഷരങ്ങളായി പേരിലെ അക്ഷരങ്ങൾ വരുന്ന തരത്തിൽ ആദ്യമായി മംഗളപത്രമെഴുതിയത് ഒരു പൊലീസ് ഉദ്യോഗസ്ഥന് വേണ്ടിയായിരുന്നു. വൈക്കം ഡിവൈ.എസ്.പിയായിരുന്ന കെ.സുഭാഷിന്റെ യാത്രഅയപ്പിന്. അതൊരു തുടക്കമായിരുന്നു. പിന്നീട് ആവശ്യപ്പെടുന്നവർക്കെല്ലാം തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഇത്തരത്തിൽ എഴുതി നൽകി.
ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും വരുമ്പോൾ തൊട്ടുമുൻപത്തെ വരിയുട അവസാന വാക്കിന്റെ തുടർച്ചയാക്കും. പ്രതിഫലം വാങ്ങാറില്ല. യാത്രഅയപ്പിന് പുറമേ ജന്മദിനങ്ങൾ, പുരസ്‌കാരവേളകൾ, പ്രത്യേക ദിവസങ്ങൾ എന്നിവയ്‌ക്കെല്ലാം ഇത്തരം അക്ഷര പ്രത്യേകത നിറഞ്ഞ മംഗള പത്രത്തിന് ആവശ്യക്കാരേറെ.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ, മാർ ജോർജ് ആലഞ്ചേരിയെ കെ.സി.ബി.സി അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. കാർട്ടൂണിസ്റ്റ് യേശുദാസന് പുരസ്‌കാരം ലഭിച്ചത് അങ്ങനെ നിരവധി വേളകളിൽ ജീസ്‌പോൾ പേരുകളിലെ അക്ഷരങ്ങളെ മംഗളമായി അടുക്കിച്ചേർത്തു. വ്യത്യസ്തമായ മംഗളപത്രങ്ങൾ 100എണ്ണമാകുമ്പോൾ പുസ്തകമാക്കണമെന്നാണ് ആഗ്രഹം.
1986മുതൽ കാർട്ടൂൺ രംഗത്തും സജീവമായ ജീസ് അഞ്ചുവർഷത്തിലേറെയായി കാർട്ടൂൺ അക്കാഡമി അംഗം കൂടിയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാഭരണകൂടം ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയ കൊവിഡ് പ്രതിരോധ യഞ്ജത്തിന്റെ സന്ദേശഗാനമെഴുതിയതും ജീസ്‌പോളാണ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇദ്ദേഹം തയാറാക്കിയ നിരവധി കാർട്ടൂണുകൾ ആരോഗ്യ വകുപ്പ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ സോയ. ജ്യുവൽ ജെസ്വിൻ എന്നിവർ മക്കൾ.
വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന ചിന്തയാണ് ഇത്തരത്തിൽ എഴുതാൻ പ്രേരിപ്പിച്ചത്. എല്ലാം കൂട്ടിച്ചേർത്ത് ഒരു പുസ്തകമാക്കണം. ജീസ്‌പോൾ.
ജീസ്‌പോൾ എഴുതിയ മംഗള പത്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |