കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകളെ അതിജീവിച്ച് മിസ്റ്റർ ഇന്ത്യ മത്സരത്തിനൊരുങ്ങി എറണാകുളം കലൂർ സ്വദേശി വിമൽ ലാലു. പാലായിൽ വെച്ച് നടന്ന മിസ്റ്റർ കേരള 2020-21ൽ ചാമ്പ്യനായതോടെയാണ് വിമൽ മിസ്റ്റർ ഇന്ത്യയെന്ന വലിയ ആഗ്രഹത്തോട് ഒരുപടി കൂടി അടുത്തത്. 70കിലോ വിഭാഗത്തിൽ 10ലേറെ പേരോട് മത്സരിച്ചാണ് വിമൽ ടൈറ്റിൽ സ്വന്തമാക്കിയത്.
വ്യത്യസ്ത ഭാര വിഭാഗങ്ങളിലെ വിജയികൾ തമ്മിൽ മത്സരിച്ചപ്പോഴും വിജയം വിമലിന് തന്നെ. 21കാരനായ വിമൽ കഴിഞ്ഞ അഞ്ച് വർഷമായി ബോഡി ബിൽഡിംഗ് രംഗത്തുണ്ട്. 2018 മുതൽ ഇതുവരെ പത്തോളം മത്സരങ്ങളിൽ പങ്കെടുത്തു. ജില്ലാ തലത്തിലുൾപ്പെടെ നാല് തവണ ടൈറ്റിൽ വിന്നറായി.
മികച്ച വിജയങ്ങൾ സ്വന്തമാക്കുമ്പോഴും സാമ്പത്തിക പരാധീനതകൾ വിമലിന്റെ പ്രയാണത്തിന് വിലങ്ങാകുന്നുണ്ട്. ഒരു മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനുൾപ്പടെ 35,000ത്തിലേറെ രൂപ ചെലവാകും. കൂലിപ്പണിക്കാരനായ അച്ഛൻ ലാലുവിനും തയ്യൽ തൊഴിലാളിയായ അമ്മ മായക്കും മകനെ സാമ്പത്തികമായി സഹായിക്കുന്നതിന് പരിധികളേറെ. സ്‌പോൺസർമാരുമില്ല.
സുഹൃത്തുക്കളും ഇടപ്പള്ളി ലൈഫ് ഹെൽത്ത് ക്ലബിലെ കോച്ചായ ജയറാം സജീവിമെല്ലാം വിമലിന് സഹായങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്. കളമേശി ഐ.ടി.ഐയിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിമലിപ്പോൾ കൊച്ചിൻ ഷിപ്പ്യാർഡിൽ കാർപെന്റർ മാൻ ട്രെയിനിയാണ്. സൈനികനാകണമെന്നാണ് ആഗ്രഹം. അതിലേക്കുള്ള ചവിട്ടുപടിയായാണ് ഇത്തരം മത്സരങ്ങളെ കാണുന്നതെന്നാണ് വിമൽ പറയുന്നത്. ബുരുദ വിദ്യാർത്ഥിയായ വൈശാഖാണ് സഹോദരൻ.
മിസ്റ്റർ ഇന്ത്യയിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നുറപ്പുണ്ട്. സൈനികനാകണമെന്നത് വലിയ ആഗ്രഹമാണ്. വിമൽ ലാലു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |