കോലഞ്ചേരി: ന്യായമായ വിലയുണ്ട്, പക്ഷേ കാര്യമായ വിളവില്ല. ജാതി കർഷകരുടെ ദുരവസ്ഥയാണിത്. സുഗന്ധവിളയായ ജാതിയുടെ വിളവെടുപ്പുകാലം പൂർത്തിയാകുമ്പോൾ നല്ല വിലയുണ്ടായിട്ടും വിളവ് കഴിഞ്ഞ വർഷങ്ങളിലേക്കാൾ ഗണ്യമായി കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. നല്ല കായ്ഫലമുള്ള ഒരു ജാതിമരത്തിൽ നിന്ന് വർഷത്തിൽ ആയിരം മുതൽ രണ്ടായിരം കായ്‌കൾ വരെ ലഭിക്കാറുണ്ട്. ഇതിന്റെ പത്തിലൊന്ന് മാത്രമേ ഈവർഷം ലഭിച്ചുള്ളുവെന്ന് കർഷകർ പറയുന്നു. ഐക്കരനാട് പഞ്ചായത്തിൽ മാത്രം ആയിരത്തിലേറെ ജാതിക്കർഷകരുണ്ട്. മഞ്ഞുകാലത്തിന് മുമ്പാണ് ജാതിമരങ്ങൾ ധാരാളമായി പൂക്കുന്നത്. ഈവർഷം സീസണിൽ ദിവസങ്ങളോളം തുടർച്ചയായി മഴ പെയ്തതാണ് വിളവിനെ പ്രതികൂലമായി ബാധിച്ചത്. പൂവെല്ലാം കൊഴിഞ്ഞുപോയി. അധികമഴമൂലം തടത്തിൽ വെള്ളം കെട്ടിനിന്നതും പ്രശ്‌നമായി. ഇതുപോലെ കായ് പിടിക്കാത്ത കാലമുണ്ടായിട്ടില്ലെന്ന് കുമ്മനോട്ടിലെ ജാതിക്കർഷകൻ നെടുവേലിൽ ഉണ്ണിക്കൃഷ്ണൻ പറയുന്നു.
ഫംഗസിൽ കായ കൊഴിഞ്ഞു
വേനലാരംഭത്തിൽ ജാതിമരങ്ങളിൽ ഫംഗസ് ബാധ മൂലമുണ്ടാകുന്ന കുമിൾരോഗവും കായകൊഴിച്ചിലും ഈവർഷം വ്യാപകമായതും വിളവിനെ ബാധിച്ചു. 40000 രൂപ വളത്തിനും പണിക്കൂലിക്കുമായി ചെലവായി. 80 കിലോ ജാതിക്ക കിട്ടിയിരുന്നത് ഇക്കൊല്ലം 40 പോലും തികഞ്ഞില്ലെന്ന് ചെങ്ങരയിലെ കർഷകനായ പൊത്താം കിഴിയിൽ പി.എൻ. രേണുദാസ് പറഞ്ഞു. പ്രളയശേഷമാണ് ജാതിയുടെ വിളവ് മോശമായിത്തുടങ്ങിയത്. വിലക്കുറവിന് ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തത് തിരിച്ചടിയാണെന്നും കർഷകർ പറയുന്നു. ജാതിപത്രി കിലോയ്ക്ക് നല്ലതിന് 1,500 ഉം സാധാരണ ഇനത്തിന് 1,000 രൂപയും ഇപ്പോൾ വിലയുണ്ട്. ജാതിക്കുരു നല്ലവണ്ണം ഉണങ്ങിയതിന് 400 വരെയും ഉണക്ക് കുറഞ്ഞതിന് 200 രൂപ വരെയും വില കിട്ടുന്നുണ്ട്. കഴിഞ്ഞവർഷം ജാതിപത്രിക്ക് 1700ൽ കൂടുതലും പരിപ്പ് നല്ലതിന് 475 വരെയും വിലയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |