മൂവാറ്റുപുഴ: മനംമയക്കുന്ന കാഴ്ചകളൊരുക്കി ശൂലം വെള്ളച്ചാട്ടം വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു. വെള്ളച്ചാട്ടവും ചെറുവനവും വെള്ളക്കെട്ടുകളും അപൂർവയിനം പക്ഷികളും കാണാം. ആകർഷകമായ മനോഹരകാഴ്ചകൾ ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
മാറാടി ഗ്രാമപഞ്ചായത്തിലാണ് വെള്ളച്ചാട്ടം. മൂവാറ്റുപുഴയിൽ നിന്ന് പിറവം റൂട്ടിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. ശൂലം കയറ്റം കയറിയ ശേഷം 200മീറ്റർ വലത്തോട്ട് പോയാൽ മനോഹരമായ പ്രദേശമാണ്. അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന വെള്ളച്ചാട്ടവും പരിസരവും പ്രകൃതി കനിഞ്ഞരുളിയ മനോഹരകാഴ്ചകളാണ്. വർഷങ്ങൾക്ക് മുമ്പ് പാറമടയായിരുന്ന ഇവിടെ ഉപയോഗശൂന്യമായ ഏകദേശം 300 മീറ്റർ നീളത്തിലും 250 അടി താഴ്ചയിലുമുള്ള വെള്ളകെട്ടാണ് ആദ്യകാഴ്ച. കടുത്ത വേനൽ കാലത്തുപോലും വെള്ളം നിറഞ്ഞ് കവിഞ്ഞുകിടക്കുന്നത് ശൂലത്തിന്റെ പ്രത്യേകതയാണ്. ഇതിനരികിലൂടെയുള്ള തോട്ടിലൂടെ മഴക്കാലത്ത് മുകളിൽ നിന്നും ഉറവയായി വരുന്ന ജലം കുത്തനെ താഴേയ്ക്ക് പാറയിടുക്കുകളിലൂടെ താഴ്ന്ന പ്രദേശമായ കായനാട് ഭാഗത്തേക്ക് ഒഴുകുന്നതാണ് ഏറ്റവും ഭംഗിയേറിയ കാഴ്ച. കടുത്ത വേനലിൽ മാത്രമാണ് ഇതിലൂടെ വെള്ളം ഒഴുക്ക് അല്പം നിലയ്ക്കുന്നത്.
വേനൽ കാലത്ത് ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയുന്ന പഴയ പാറമടയിൽ നിന്ന് വെള്ളം സമീപത്തെ തോട്ടിലൂടെ ഒഴുക്കുവാനായാൽ താഴത്തെ പ്രദേശത്തുള്ളവർക്ക് ക്യഷിക്ക് ഉപകാരപ്പെടും. ഒപ്പം ശൂലം വെള്ളച്ചാട്ടത്തെ എല്ലാ സമയത്തും സംരക്ഷിച്ചുനിറുത്താനും കഴിയും.
പഞ്ചായത്ത് മുൻകൈയെടുക്കണം
വെള്ളച്ചാട്ടത്തെ സംരക്ഷിച്ച് ശൂലത്തെ വിനോദ കേന്ദ്രമാക്കിയാൽ സഞ്ചാരികളെ ആകർഷിക്കാം. ഒപ്പം നിരവധി പേർക്ക് തൊഴിൽ ലഭിക്കും. സ്ഥലത്തെ കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കും. ഇതിന് മാറാടി ഗ്രാമപഞ്ചായത്ത് മുൻകൈയ്യെടുക്കണം.
അസീസ് കുന്നപ്പിള്ളി,പരിസ്ഥിതിപ്രവത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |