കളമശേരി: വളരെ ചെറിയപ്രായത്തിൽ തന്നെ ദേശീയതലത്തിലെ യുവ എഴുത്തുനിരയിൽ ശ്രദ്ധേയയായി മാറുകയാണ് ഗൗരി പാർവതി. പ്രസാധകരായ സ്പെക്ട്രം ഒഫ് തോട്സ് ഈയിടെ പുറത്തിറക്കിയ ഫിക്കിൾ മൈൻഡ്സ് എന്ന പുസ്തകത്തിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 യുവ എഴുത്തുകാരിൽ ഗൗരിയുമുണ്ട്. ഗൗരി എഴുതിയ കഥയാണ് ഉൾപ്പെടുത്തിയത്. കഥയും കവിതയും വിവിധ വിഷയങ്ങളിലെ കാഴ്ചപ്പാടുകളൂം ഉൾപ്പെടുന്നതാണ് പുസ്തകം. ആമസോൺ വഴിയാണ് വില്പന. ഡൽഹി യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ ബി.എ. ഇക്കണോമിക്സ് ഓണേഴ്‌സിനു പഠിക്കുന്ന 19 കാരിയായ ഗൗരി പാർവതി മഞ്ഞുമ്മൽ വടക്കുമന വീട്ടിൽ ഗിരാജാവല്ലഭന്റെയും സംഗീതയുടേയും ഏകമകളാണ്. ഇപ്പോൾ എളമക്കരയിലാണ് താമസം.
കുട്ടിക്കാലം മുതലേയുള്ള വായനാശീലമാണ് ഗൗരിയിലെ എഴുത്തുകാരിക്ക് കരുത്തായത്. സ്കൂൾതല മത്സരങ്ങളിൽ കഥ, കവിത, ഉപന്യാസം എന്നിവയ്ക്ക് സ്ഥിരമായി സമ്മാനങ്ങൾ നേടിയിരുന്നു. അച്ഛൻ ഗിരിജന് വായനയിൽ താത്പര്യമുള്ളതിനാൽ വീട്ടിൽ നല്ലൊരു പുസ്തകശേഖരമുണ്ട്. അച്ഛന്റെ പുസ്തകങ്ങൾ വായിച്ചാണ് തുടക്കമെന്ന് ഗൗരി പറഞ്ഞു. കഥകളും കവിതകളും ഇംഗ്ലീഷ് ഭാഷയിലാണ് എഴുതുന്നത്. ഷേക്സ്പിയറും അഫ്ഗാനിസ്ഥാൻ എഴുത്തുകാരൻ ഖാലേദ് ഹൊസെയ്‌നിയും എം.ടിയും മാധവിക്കുട്ടിയുമാണ് ഇഷ്ടപ്പെട്ട എഴുത്തുകാർ. ഇന്റേൺഷിപ്പ് ചെയ്ത ഒരു കമ്പനിക്കു വേണ്ടി ബ്ലോഗ് എഴുതിയിട്ടുണ്ട്. പുതിയ കവിതാ സമാഹാരം ബുക്ക് ലീഫ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |