കൊച്ചി: വിദ്യാർത്ഥി ജീവിതകാലം മുതൽ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ മുഹമ്മദ് ഷിയാസ് എന്നുമുണ്ടായിരുന്നു. രാഷ്ട്രീയം മാത്രമല്ല, പരിസ്ഥിതി സംരക്ഷണം പോലുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിൽ നിന്നു. കെ.എസ്.യു മുതൽ കോൺഗ്രസിൽ വരെ സംഘടനാരംഗത്തെ മികവിന് ലഭിച്ച അംഗീകാരമാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം.
എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റായിരിക്കെയാണ് മുഹമ്മദ് ഷിയാസ് (44) പ്രസിഡന്റ് പദത്തിൽ എത്തുന്നത്. 2014 മുതൽ സംഘടനാ ചുമതലയുള്ള ഡി.സി.സി വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന മുഹമ്മദ് ഷിയാസ് മികച്ച സംഘാടകൻ കൂടിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.ജെ. വിനോദ് ഡെപ്യൂട്ടി മേയർ പദവി വഹിച്ചപ്പോഴും എം.എൽ.എയായപ്പോഴും സംഘടനാ ചുമതലകൾ ഷിയാസാണ് വഹിച്ചിരുന്നത്.
പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന മുഹമ്മദ് ഷിയാസ് പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ പുറത്തു കൊണ്ടുവരുന്നതിലും ജനകീയ പ്രക്ഷോഭത്തിലും മുൻനിരയിലായിരുന്നു.
ശബരിമലയിലെ ആചാരലംഘനത്തിനെതിരായ സമരം, കറൻസി നിരോധനം, പൗരത്വ ബിൽ, ഇന്ധന വിലവർദ്ധന തുടങ്ങി സമരങ്ങൾക്ക് നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരിക്കെ പാഠപുസ്തക സമരത്തിൽ പങ്കെടുത്ത പൊലീസിന്റെ മർദ്ദനത്തിനിരയായി 12 ദിവസം ജയിലിൽ കഴിഞ്ഞു. വിദ്യാഭ്യാസ വയ്പ് അനുവദിക്കാതിരുന്ന ദേശസാത്കൃത ബാങ്കുകൾക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്തതിനും ജയിൽ കഴിയേണ്ടിവന്നു.
നിയമവിരുദ്ധ ലോട്ടറികൾക്കെതിരായ സമരങ്ങളിലും മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിനെതിരേ സമരങ്ങളിലും ഷിയാസ് നേതൃപരമായ പങ്ക് വഹിച്ചു. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരെ നിയമയുദ്ധത്തിലും ഷിയാസുണ്ടായിരുന്നു.
എടത്തല അൽ ആമീൻ കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. എം.ജി. സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഷിയാസ് എം.ജി. സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ആലുവ തായ്ക്കാട്ടുകര വാടപ്പിള്ളി കുടുംബാംഗമാണ്. പിതാവ് : പരേതനായ വി.എം. മരയ്ക്കാർ. മാതാവ് : നബീന. ഭാര്യ : ഡോ. എബിത ഷിയാസ്. മക്കൾ: അയിഷ ദരിയ, ആമിന ദിയ, അയറ ഫാത്തിമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |