കൊച്ചി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന 'മിയാവാക്കി' ചെറുവനങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുന്നു. വയനാടും ഇടുക്കിയും ഒഴികെ 12 ജില്ലകളിലായി 45 വനങ്ങൾ ഒരുങ്ങി. ഇവയിൽ 48,295 വൃക്ഷത്തൈകൾ നട്ടിട്ടുണ്ട്. 100 ചതുരശ്ര അടി മുതലുള്ള സ്ഥലത്ത് വനമാതൃക സൃഷ്ടിക്കാൻ സാധിക്കും.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്ക്), കൊച്ചി കപ്പൽശാല, നാവികത്താളം, ടൂറിസം വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് മിയാവാക്കി വനങ്ങൾ തീർത്തത്.
സസ്യശാസ്ത്രജ്ഞനും ജപ്പാനിലെ യോക്കോഹോമ നാഷണൽ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ആകിര മിയാവാക്കി 1970 ലാണ് കുറഞ്ഞകാലം കൊണ്ട് ചെറിയ സ്ഥലത്തും വനം നിർമ്മിക്കുന്ന മാതൃക വികസിപ്പിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോകവ്യാപകമായി നാലു കോടിയിലധികം വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
3 വർഷം, 10 വർഷത്തെ വളർച്ച
കേരളത്തിൽ പൂവരശ്, പുന്ന, ആറ്റുവഞ്ചി, കുടംപുളി, മാവ്, അശോകം, പ്ലാവ് തുടങ്ങിയവയാണ് നടുക. പക്ഷികൾക്കായി പഴവർഗത്തിൽപ്പെട്ട വൃക്ഷങ്ങളുമുണ്ടാകും. ഒരു ചതുരശ്ര മീറ്ററിൽ 60 സെന്റീമീറ്റർ ഉയരത്തിലുള്ള 4 ചെടികൾ വീതമുണ്ടാകും. മണ്ണ്, ചാണകം, ചകിരിച്ചോർ, ഉമി എന്നിവയാണ് വളമായി നൽകുക. 3 വർഷം കൊണ്ട് മരങ്ങൾ 10 വർഷത്തെ വളർച്ച നേടും. ഒരു സെന്റിൽ 160 ചെടികളാണ് നടുക.
കെഡിസ്ക് നിർമ്മിച്ചവ
തിരുവനന്തപുരം ചാല ജി.എച്ച്.എസ്.എസ്, അഴീക്കോട് മുസിരീസ് മുനക്കൽ ബീച്ച്, കൊല്ലം ആശ്രാമം മൈതാനം, ആലപ്പുഴ മുസരിസ് പോർട്ട് മ്യൂസിയം, തൃശൂർ വിമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് വിഭാഗം ഇൻസ്റ്റിറ്റ്യൂഷണൽ കോംപ്ലക്സ്, പാലക്കാട് ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വാളയാർ, കണ്ണൂർ ധർമ്മടം ആണ്ടല്ലൂർക്കാവ് ക്ഷേത്രം, കാസർകോട് ബേക്കൽ ബീച്ച്, കൊച്ചി കുസാറ്റ് കാമ്പസ്, മലപ്പുറം പൊന്നാനി, കോഴിക്കോട് ഭട്ട് റോഡ് ബീച്ച്, കൊച്ചി നാവികത്താവളത്തിലെ വെണ്ടുരുത്തി എന്നിവിടങ്ങളിൽ കെഡിസ്ക് വനങ്ങൾ നിർമ്മിച്ചു.
ടൂറിസം വകുപ്പ് 22 വനങ്ങളാണ് നിർമ്മിക്കുന്നത്. ശംഖുമുഖം ബീച്ച്, മലപ്പുറം നിളയോരം പാർക്ക്, കോഴിക്കോട് സരോവരം പാർക്ക്, കാസർകോട് കിടൂർ ബേർഡ്സ് വില്ലേജ്, മടക്കര ആർട്ടിഫിഷ്യൽ ഐലൻഡ് എന്നിവിടങ്ങളിൽ പൂർത്തിയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വനം കൊച്ചി നാവികത്താവളത്തിലാണ്. ബാക്കിയുള്ളവ സ്വകാര്യ സംഘടനകൾ നിർമ്മിച്ചതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |