കൊച്ചി: ജില്ലയിലെ തീരസുരക്ഷ ഉറപ്പാക്കാൻ 32 അംഗ ടീമിനെ സജ്ജമാക്കി കോസ്റ്റൽ പൊലീസ്. കൊച്ചി സിറ്റി, റൂറൽ പൊലീസുകളുടെ സഹകരണത്തോടെയാണ് പുതിയ നീക്കം. ചെല്ലാനം മുതൽ മുനമ്പം വരെ ജില്ലയുടെ തീരം 32 ഭാഗമായി തിരിച്ച് സേനയിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകിയാണ് ടീം രൂപീകരിച്ചത്.
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടേതിന് സമാനമായിരിക്കും ഇവരുടെ ഡ്യൂട്ടി. അതായത്, ഉദ്യോഗസ്ഥൻ ചുമതലയുള്ള പ്രദേശത്തെ വിവരം അപ്പപ്പോൾ കോസ്റ്റൽ പൊലീസിന് കൈമാറണം. ഇതു കോസ്റ്റൽ മേധാവിക്ക് കൈമാറുകയും രേഖയായി സൂക്ഷിക്കുകയും ചെയ്യും.
ജില്ലയിലെ തീരദേശ സുരക്ഷയിൽ വീഴ്ചയുണ്ടെന്ന ഇന്റലിജൻസ് ബ്യൂറോ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചുവടുവയ്പ്പ്. സുരക്ഷയ്ക്കായി തോപ്പുംപടിയിലും മുനമ്പത്തും വാച്ച് ടവറുകളടക്കം സ്ഥാപിക്കണമെന്നാണ് കോസ്റ്റൽ പൊലീസ് നിർദേശം. തീരദേശം സന്ദർശിച്ച് നടത്തിയ പരിശോധന റിപ്പോർട്ട് അടുത്തു തന്നെ കോസ്റ്റൽ ഐ.ജിക്ക് കൈമാറും.
സഹായം പര്യാപ്തമല്ലെന്ന്
നിരന്തരമായ അപകടം നടക്കുന്ന കടലോര ഹാർബറുകളിൽ കോസ്റ്റൽ പൊലീസിന്റെ സഹായം പര്യാപ്തമല്ലെന്ന് ഡെമോക്രാറ്റിക് ലേബർ പാർട്ടി. കോസ്റ്റൽ ഗാർഡിന്റെ പക്കലുള്ള വളരെപഴകിയ ബോട്ടും ആധുനിക സജ്ജീകരണങ്ങൾ ഇല്ലാത്തതും വേഗത്തിലുള്ള സുരക്ഷാപ്രവർത്തനത്തിന് തടസമാണ്. മത്സ്യത്തൊഴിലാളികളെ ഈ ജോലിയിൽ ഉൾപ്പെടുത്തണമെന്ന് ഡി.എൽ.പി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഹാർബറുകൾ കേന്ദ്രീകരിച്ച് ആംബുലൻസും സ്പീഡ് ബോട്ടുകളും അടിയന്തരമായി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പാർട്ടി പ്രസിഡന്റ് അഡ്വ. സുഭാഷ് നായരമ്പലം, എൽ. സ്‌കന്ദ ദാസ്, ചെയർമാൻ ടി. ഓമനക്കുട്ടൻ, ഷൈൻ കൊട്ടാരം, തറയിൽകടവ് ശശി, കെ.പി. ലീലാ കൃഷ്ണൻ, കമൽ നാഥ്, സുധീഷ് ക്ലാപ്പന, മണി അഞ്ചൽശേരി എന്നിവർ പങ്കെടുത്തു.
നോക്കണം, ഇക്കാര്യങ്ങൾ
1. മത്സ്യത്തൊഴിലാകളുടെ വരവും പോക്കും
2. കേരളത്തിന് പുറത്തെ ബോട്ടുകളുടെ വിവരം
3. ഹോംസ്റ്റേകളിലെ താമസക്കാരുടെ വിവരം
4. പൂട്ടിക്കിടക്കുന്ന വീട്, ഗോഡൗണുടെ എണ്ണം
5. ഹാർബറുകളിലെ ദൈനംദിന പ്രവർത്തനം
6. ബോട്ട് ഡാർഡുകളുടെ പ്രവർത്തനം
7. പുറത്ത് നിന്നുള്ളവരുടെ സന്ദർശനം
സഹകരിച്ച് മുന്നോട്ട്
കോസ്റ്റൽ പൊലീസിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. ഇതിനാലാണ് തീരസുരക്ഷയ്ക്ക് പൊലീസിന്റെ സഹായം കൂടി തേടിയത്. പൊലീസ് ഒപ്പം നിന്നു. തീരസംരക്ഷണ സേന, ഹാർബറുകളിലെ മത്സ്യത്തൊഴിലാളി സംഘടന, ബോട്ടുടമകളുടെ സംഘം എന്നിവരുമായി സഹകരിച്ചായിരിക്കും 32 ടീം പ്രവർത്തിക്കുക. ഉദ്യോഗസ്ഥർ എല്ലാദിവസം സ്ഥലത്ത് എത്തി വിവരം ശേഖരിക്കണമെന്നാണ് നിർദേശമെങ്കിലും മറ്റ് ജോലികളുള്ളതിനാൽ ഫോണിലൂടെ വിവരശേഖരണം നടത്തി കൈമാറിയാൽ മതിയാകും.എന്നിരുന്നാലും ഒന്നിടവിട്ട ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കണം.
ചെല്ലാനം മുതൽ മുനമ്പം വരെയുള്ള ജില്ലയിലെ തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. എല്ലാദിവസവും ഉദ്യോഗസ്ഥരുടെ ശ്രദ്ധ എത്തുന്നതിലൂടെ സുരക്ഷവീഴ്ച പൂർണമായും ഒഴിവാക്കാനാകും.
സംഗീത് ജോബ്
സി.ഐ
കോസ്റ്റൽ പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |