കൊച്ചി: കൊവിഡ് കേസുകളുടെ എണ്ണത്തിൽ ആദ്യ മൂന്നിലുണ്ട് എറണാകുളം. ചില ദിവസങ്ങളിൽ ഒന്നാമത് തന്നെ. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിലും ജില്ലയെ വെല്ലാൻ ആരുമില്ല !
2020 മാർച്ച് 25 മുതൽ 2021 ജൂലായ് വരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനുള്ള പിഴ കണക്ക് ജില്ലയിലെ കൊവിഡ് 'ജാഗ്രത' എത്രത്തോളമുണ്ടെന്ന് തുറന്നുകാട്ടുന്നു. ഇക്കാലയളവിൽ കൊവിഡ് പെറ്റിയായി ജില്ലയിൽ നിന്ന് ഖജനാവിൽ എത്തിയത് 20,09,97,600 കോടി രൂപ. പെറ്റിക്കണക്കിൽ കൊച്ചി സിറ്റി പൊലീസാണ് സംസ്ഥാനത്ത് മുന്നിൽ.13,37,56,800 കോടി രൂപ. 6,72,40,800 കോടി രൂപയാണ് റൂറൽ പൊലീസ് വിഹിതം.
16 മാസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡ ലംഘത്തിന് പിഴയായി ആകെ ലഭിച്ചത് 100,01,95,900 കോടി രൂപയാണ്. എറണാകുളം കഴിഞ്ഞാൽ രണ്ടാം സ്ഥാനം മലപ്പുറമാണ്. 12 കോടി രൂപ. ഏറ്റവും കുറവ് വയനാട്. 2,42,83,200 കോടി രൂപ.
വ്യാപാരികളിൽ നിന്നും 2,82,59,900 കോടി രൂപയാണ് പിഴ ഈടാക്കിയിട്ടുണ്ട്. നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് പിഴക്കണക്ക് വിവരങ്ങൾ.
കേസുകളുടെ കൊച്ചി
ജനസാന്ദ്രത കൂടിയ ജില്ലകളിൽ ഒന്നാണ് എറണാകുളം. പ്രത്യേകിച്ച് കൊച്ചി നഗരം. ഇവിടെ ഒരു സ്ക്വയർ കിലോ മീറ്ററിൽ 100ലധികം കൊവിഡ് മാനദണ്ഡ ലംഘനം പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നു. ഇളവുകൾ വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങി. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമാണ് ജാഗ്രതക്കുറവ്.
നിയമലംഘകർക്ക് എതിരെ നടപടി എടുത്താൽ മാത്രമേ നിയന്ത്രണങ്ങൾ കർക്കശമാക്കാൻ കഴിയൂ.
സി.എച്ച് നാഗരാജു
കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്
വിവാദത്തിലായ പെറ്റി
കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ പൊലീസ് ജനങ്ങളെ പീഡിപ്പിക്കുന്നുവെന്ന വിമർശനം ശക്തമാണ്.
പ്രതിപക്ഷ പാർട്ടികളടക്കം ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ എല്ലാ സ്‌റ്റേഷനുകളിലേക്കും നിർദ്ദേശം നൽകിയ കൊച്ചി ഡി.സി.പി ഐശ്വര്യ ഡോംഗ്റെ അടുത്തിടെയാണ് വിവാദത്തിലായത്. ഡി.സി.പി പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സ്‌റ്റേഷനുകളിലേക്കാണ് ഇത്തരത്തിൽ വയർലെസ് സന്ദേശം അയച്ച് കുടുങ്ങിയത്.
ജില്ല പിഴ
മലപ്പുറം :12,53,67,200
തിരുവനന്തപുരം : 11,67,24,500
കൊല്ലം :8,98,45,500
കണ്ണൂർ : 6,05,62,800
കോഴിക്കോട് :7,19,25,200
പാലക്കാട് : 5,53,57,400
കോട്ടയം :4,87,15,000
കാസർകോട് :4,21,15,700
ആലപ്പുഴ :3,42,33,500
പത്തനംതിട്ട :3,17,57,200
ഇടുക്കി :2,51,75,000
വയനാട് :2,42,83,200
തൃശൂർ :64,31,300
റെയിൽവെ : 3,44,600
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |