കൊച്ചി: ഒന്നര വർഷത്തിനുശേഷം കോളേജ് വിദ്യാഭ്യാസം സാധാരണ നിലയിലേക്കെത്തുമ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ആവേശത്തിൽ. അദ്ധ്യാപകരെയും സഹപാഠികളെയും നേരിൽ കാണാമെന്ന സന്തോഷവും ഓരോ വിദ്യാർത്ഥിക്കുമുണ്ട്.
ബിരുദ, പി.ജി. അവസാന വർഷ വിദ്യാർത്ഥികൾക്ക് ഒക്ടോബർ നാലിനാണ് ക്ലാസുകൾ ആരംഭിക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർക്കാണ് പ്രവേശനം. ഒന്നാം വർഷ പ്രവേശനത്തിനുശേഷം കോളേജ് കാണാത്തവരാണ് അധികവും. സഹപാഠികളെ കണ്ടത് സ്ക്രീനിൽ മാത്രവും. പലർക്കും ഓൺലൈൻ ക്ലാസുകൾ എളുപ്പമായിരുന്നില്ല. സയൻസ് വിഷയങ്ങൾക്ക് ഓൺലൈൻ പ്രയോജനകരമല്ലെന്ന് അദ്ധ്യാപകർ ഉൾപ്പടെ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ മറ്റുമാർഗങ്ങളില്ലാത്തതിനാൽ ഓൺലൈൻ പഠനവും ഓഫ്‌ലൈൻ പരീക്ഷയുമാണ് ഉണ്ടായിരുന്നത്.
ഒരുക്കങ്ങൾ തുടങ്ങി
ക്ലാസുകളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ കോളേജുകളിൽ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ നിർദ്ദേശം ഉടൻ എത്തും. കാന്റീനുകളും ഹോസ്റ്റലുകളും ഉണ്ടാകും. മഹാരാജാസ് കോളേജിൽ എല്ലാ വിദ്യാർത്ഥികൾക്കും അകലം പാലിച്ച് ഒരുമിച്ചിരുന്നു പഠിക്കാനുള്ള സൗകര്യം ഉണ്ട്. അല്ലാത്ത ക്ലാസുകൾ സെമിനാർ ഹാളിലേക്ക് മാറ്റും. പുറത്തിറങ്ങി നടക്കുന്ന വിദ്യാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും നിർദ്ദേശം നൽകും.
ഡോ.മാത്യു ജോർജ്, പ്രിൻസിപ്പൽ, മഹാരാജാസ് കോളേജ്.
കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണം
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ എല്ലാവരും വാക്സിൻ എടുത്തിരിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുക, കൂട്ടം കൂടുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണം. ബെഞ്ചുകളിലും അകലം പാലിക്കണം.
ഡോ.പി.ഗോപികുമാർ, ഐ.എം.എ സംസ്ഥാന സെക്രട്ടറി,
കാമ്പസുകളിൽ എത്തണം
എസ്.എഫ്.ഐ ദേശീയ നേതൃത്വത്തിന്റെ ആവശ്യമാണിത്. ഇതിനായി മുഖ്യമന്ത്രിയെ അടക്കം നേരിൽ കണ്ടു. ഓൺലൈൻ ക്ലാസുകൾ തുടർന്നു കൊണ്ടുപോകാൻ പറ്റില്ല.
അമൽ സോഹൻ, എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്.
തീരുമാനത്തോട് യോജിക്കുന്നു
കോളേജ് പൂർണമായും തുറക്കണമെന്നാണ് കെ.എസ്.യുവിന്റെ നിലപാട്. ഘട്ടം ഘട്ടമായി മറ്റു വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കണം. വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ വാക്സിൻ ക്യാമ്പ് നടത്തണം.
ആർ.വി.സ്നേഹ ഹരിപ്പാട്, സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.യു.
തീരുമാനം പുന:പരിശോധിക്കണം
മറ്റു സംസ്ഥാനങ്ങളെ കണ്ട് അഭിമാനം സംരക്ഷിക്കാനാണ് സർക്കാർ ഇപ്പോൾ കോളേജുകൾ തുറക്കുന്നത്. കൊവിഡ് അതിവേഗം വ്യാപിക്കുമ്പോൾ വിദ്യാർത്ഥികളുടെ ജീവൻ വച്ച് പന്താടുകയാണ് സർക്കാർ. യാതൊരു മുൻകരുതലും എടുക്കാതെയുള്ള ഈ തീരുമാനം പുന:പരിശോധിക്കണം.
വിഷ്ണു ഗോമുഖം, എ.ബി.വി.പി ദേശീയ നിർവാഹക സമിതി അംഗം
ഇനി കോളേജ് വൈബിലേക്ക്
ഓഫ്‌ലൈൻ ക്ലാസ് ആയതിനാൽ പരീക്ഷയ്ക്കും പ്രാക്ടിക്കലിനും അല്ലാതെ കോളേജ് കണ്ടിട്ടില്ല. ഇനി സുഹൃത്തുക്കളേയും അദ്ധ്യാപകരേയും നേരിൽ കാണാം. അവസാന വർഷം എല്ലാവരുമൊത്ത് പങ്കിടാം.
സച്ചു മറിയം കോശി, അവസാന വർഷ പി.ജി.വിദ്യാർത്ഥി സെന്റ് തെരേസാസ് കോളേജ്.
മാനസിക സമ്മർദ്ദം കുറയും
ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾ വലിയ മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ടായിരുന്നു. പഠനം ഇനി സുഗമമാകും.
സമീന നവാസ്, എസ്.എച്ച് കോളേജ്, തേവര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |