കൊച്ചി: ദേശീയപാതകളിലും എം.സി റോഡിലും സൗരോർജ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. ജില്ലയിൽ അഞ്ചെണ്ണമാണ് ആദ്യഘട്ടമുണ്ടാവുക. അനർട്ടിന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോയും ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
ഇതിനായി ഹോട്ടൽ, മാൾ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു തുടങ്ങി.
5 മുതൽ 50 കിലോ വാട്ടിന്റെ സോളാർ പാനലുകൾ ആണ് സ്ഥാപിക്കുന്നത്. 20 ലക്ഷം രൂപ ചിലവ് വരും. 10 ലക്ഷം അനർട്ട് നൽകും. 50 കിലോ വാട്ട് ചാർജിംഗ് സ്റ്റേഷനിൽ 4 കാറുകൾ ചാർജ് ചെയ്യാം. യൂണിറ്റിന് 15 രൂപയാണ് നിരക്ക്. വൈദ്യുതി ഉപയോഗിച്ചാൽ കെ.എസ്.ഇ.ബിക്ക് 5 രൂപ നൽകണം. ബാക്കി ഉടമകൾക്കാണ്. സോളാർ ആകുമ്പോൾ 15 രൂപയും ഉടമയ്ക്ക് എടുക്കാം. കേരളത്തിൽ ഇപ്പോൾ ഉള്ള വാഹനങ്ങൾ ഒരുതവണ ചാർജ് ചെയ്യാൻ 20 മുതൽ 40 യൂണിറ്റ് വൈദ്യുതി വേണ്ടി വരും.
60 കിലോ വാട്ട് വീതമുള്ള സി.സി.എസ് (കംബൈൻഡ് ചാർജിംഗ് സിസ്റ്റം), ഷാഡമോ, 22 കിലോ വാട്ടുള്ള ടൈപ്പ് ടു എ.സി ചാർജറുകളുള്ള 142 കിലോ വാട്ടിന്റെ മെഷീനുകളാണ് സ്ഥാപിക്കുക. ഒരു സമയം മൂന്ന് വാഹനങ്ങൾക്ക് ഇവിടെ ചാർജ് ചെയ്യാം. നിലവിൽ സി.സി.എസ്, ടൈപ്പ് ടു എ.സി എന്നിവ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന വാഹനങ്ങളാണ് കേരളത്തിൽ ഓടുന്നത്. ടൈപ്പ് ടു എ.സി ചാർജറുകൾ ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളും ചാർജ് ചെയ്യാം. ഈ വാഹനങ്ങൾ 2022 ഓടെ എത്തും.
ചെലവ് 40 ലക്ഷം
ഒരുചാർജിംഗ് മെഷീന് 30 ലക്ഷം
ട്രാൻസ്‌ഫോർമർ വേണമെങ്കിൽ 4 ലക്ഷം മറ്റ് ചെലവുകൾ 6 ലക്ഷം
ഫാസ്റ്റ് ചാർജർ, സ്ലോ ചാർജർ
രണ്ടു തരത്തിലുള്ള ചാർജിംഗ് മെഷീനുകൾ ആണ് ഇവിടെ സ്ഥാപിക്കുക. ഫാസ്റ്റ് ചാർജറിൽ ഒരു മണിക്കൂറും സ്ലോ ചാർജർ ആറ് മണിക്കൂറും വേണം. ഹോട്ടലുകളിൽ താമസിക്കാൻ എത്തുന്നവർ രാത്രിയിൽ ചാർജ് ചെയ്ത് ഇടാം.
പ്രവർത്തനം ഉടൻ
അടുത്ത മാസം മുതൽ ചർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കും. ഇതിനായി അടുത്ത ആഴ്ച മുതൽ വിദഗ്ദ്ധ സംഘം ഹോട്ടലുകളിലും മാളുകളിലും പരിശോധന നടത്തും.
ജെ.മനോഹർ, ഇ മൊബിലിറ്റി സെൽ ഹെഡ്, അനർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |