കൊച്ചി: പിഴശിക്ഷ കൂട്ടി. ബോധവത്കരണ പരിപാടികൾ നടത്തി. എന്നിട്ടും നിരത്തിലെ വാഹന കസർത്ത് കുറയുന്നില്ല. അഞ്ച് വർഷത്തിനിടെ റോഡ് നിയമം പാലിക്കാത്തിന് ലൈസൻസ് പോയത് അരക്ഷപേരുടെയാണ്. കൃത്യമായി പറഞ്ഞാൽ 51,198 പേരുടെ ലൈസൻസ് ! ഇതിൽ 259 കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും ഉണ്ടെന്നതാണ് ആശ്ചര്യം.
മരണപ്പാച്ചിലും അശ്രദ്ധയോടെയുള്ള വാഹനമോടിക്കലുമാണ് ഏറെ. അമിതവേഗം അപകടമരണങ്ങൾക്കും കാരണമായി. 2016 മേയ് മുതൽ 2021 ഏപ്രിൽ വരെ ഗതാഗത വകുപ്പിന്റ കണക്കാണിത്. ട്രാഫിക് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിച്ചവർ, അമിതഭാരം കയറ്റൽ, മൊബൈൽ ഫോൺ ഉപയോഗിച്ചവർ, ചരക്കുവാഹനത്തിൽ ആളുകളെ കയറ്റിയവർ തുടങ്ങിയവരും ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായവരിൽ ഉൾപ്പെടുന്നു. ഇത്തവണ നാല് മാസത്തിനുള്ളിൽ നാലുപേരുടെ ലൈസൻസാണ് റദ്ദാക്കിയത്. 2016 മുതൽ 2021 ജൂലായ് വരെ കേരളത്തിലെ നിരത്തുകളിൽ 2,05,512 അപകടങ്ങളിലായി 22,076 പേർക്കാണ് ജീവൻ നഷ്ടമായത്. 2,29,229 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വർഷം - ലൈസൻസ് റദ്ദാക്കിയത് -കെ.എസ്.ആർ.ടി.സി ഡ്രൈവർന്മാർ
2016 - 11853 - 60
2017 - 13827 - 70
2018 - 14863 - 75
2019 - 8775 - 50
2020 - 883 - 0
2021 - 997 - 04
ഒരുമാസം, അപകടമരണം 10
കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ജില്ലയിൽ വാഹനങ്ങൾ അമിതവേഗത തുടങ്ങി. അപകടങ്ങൾ വീണ്ടും വർദ്ധിച്ചു. ഒരുമാസത്തിനിടെ 10 പേർ വാഹനാപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ ദിവസം പഴങ്ങനാടുണ്ടായ അപകടം ജില്ലയെയാകെ കണ്ണീരിലാഴ‌്ത്തിയ സംഭവങ്ങളിൽ ഒടുവിലത്തേതായിരുന്നു. നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് രോഗിയുമായി പോയ കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ടു സ്ത്രീകളും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറുമാണ് മരിച്ചത്. സീരിയൽ താരം ജൂഗി റുസ്തഗിയുടെ മാതവും കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
വരാപ്പുഴയിൽ അമിതവേഗം
വരാപ്പുഴ ദേശീയപാതയിലും വാഹനങ്ങൾ അമിതവേഗത്തിലാണ് കുതിച്ചുപായുന്നത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ വീണ്ടും അമിതവേഗത്തിൽ കുതിപ്പ് തുടങ്ങിയതും അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കൂനമ്മാവ് ഭാഗത്ത് മാത്രം 4 അപകടങ്ങൾ സംഭവിച്ചു.ചിലയിടങ്ങളിൽ റോഡും നടപ്പാതയും തമ്മിൽ ഗണ്യമായ ഉയരവ്യത്യാസം വശങ്ങളിലേക്കു നീങ്ങുന്ന ചെറുവാഹനങ്ങൾ മറിഞ്ഞു വീഴുന്നതിനും കാരണമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |