കൊച്ചി: വരുമാന വർദ്ധനവിനായി ഓയിലും ഗ്രീസും ഉൾപ്പെടെയുള്ള ലൂബ്രിക്കന്റുകളുടെ വിൽപ്പനയുമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ലൂബ് ഷോപ്പ് പ്രതീക്ഷിച്ച വരുമാനത്തിലേക്ക് അടുക്കുന്നു. ആലുവയിൽ അടുത്ത ലൂബ് ഷോപ്പ് തുടങ്ങാനും പദ്ധതിയുണ്ട്.
800 ലിറ്റർ ഓയിലായിരുന്നു മാസ വിൽപ്പന ലക്ഷ്യം. ജൂലായ് 23 മുതൽ ആഗസ്റ്റ് 25 വരെയുള്ള ആദ്യമാസത്തിൽ 500ലിറ്റർ വിറ്റു. 2,35,000രൂപയാണ് ഓയിൽ വിൽപനയിലൂടെ മാത്രം ലക്ഷ്യമിട്ടത്. 1,50,000രൂപ ലഭിച്ചു.
കൊവിഡു മൂലം നിരത്തിൽ വാഹനങ്ങൾ കുറഞ്ഞതാണ് വരുമാനം ഈ തുകയിൽ ഒതുങ്ങിയതെന്ന് അധികൃതർ പറയുന്നു. നഗരം സാധാരണ നിലയിലെ തിരക്കിലേക്കെത്തുന്നതോടെ പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ഉണ്ടാക്കാനാകും. ആറുമാസത്തിനിടെ ഷോപ്പ് ലാഭത്തിലെത്തിക്കാനാണ് പദ്ധതി.
രൂപമാറ്റം വരുത്തിയ ബസിൽ പ്രവർത്തിക്കുന്ന ലൂബ്ഷോപ്പിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെയാണ് ലൂബ്രിക്കന്റുകൾ വിൽക്കുന്നത്.
മാസവിൽപനയിൽ ലക്ഷ്യമിട്ടത് :
800 ലിറ്റർ ഓയിൽ (2,35,000രൂപ)
കിട്ടിയത്: 500 ലി.ഓയിൽ (1,50,000രൂപ)
പുതിയ പദ്ധതികൾ
കെ.എസ്.ആർ.ടി.സിയിലെ ഏത് ഡിപ്പോയിലുമുള്ള ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ ഓയിൽ ലഭ്യമാക്കും.
എറണാകുളത്തു നിന്ന് ബസിൽ ഒായിലും ഗ്രീസും ആവശ്യക്കാർക്ക് എത്തിച്ച് നൽകും.
ബോട്ട്ജെട്ടിയിലെ സ്റ്റാൻഡിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കാണ് വിൽപ്പനയുടെ ചുമതല.
സൗജന്യ ഓയിൽ ചേഞ്ച്
ആദ്യ ഘട്ടത്തിൽ ഇരുചക്രവാഹനങ്ങൾക്ക് സൗജന്യമായി ഓയിൽ മാറുന്നതിനുള്ള സൗകര്യം ലൂബ് ഷോപ്പിലുണ്ട്. ഉജ്വൽ 15 എന്ന പേരിൽ 15% ഡിസ്കൗണ്ട്, 15 മിനിട്ട് സൗജന്യ വൈഫൈ സൗജന്യ ശീതളപാനീയ വിതരണം എന്നിവയുമുണ്ട്.
പ്രതീക്ഷിച്ചതിലും വേഗത്തിൽ പദ്ധതി ലാഭത്തിലെത്തുമെന്നാണ് ആദ്യമാസത്തെ വരുമാനം സൂചിപ്പിക്കുന്നത്.
കെ.എസ്.ആർ.ടി.സി വർക്സ് മാനേജ്മെന്റ് വിഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |